താൻ കടന്നുപോകുന്ന വൈകാരിക സംഘർഷങ്ങളെക്കുറിച്ച് ഭാവന തുറന്നുപറയുന്നു. ഒന്നരമാസം പുറത്തിറങ്ങാതെ, നിശബ്ദമായൊരു പോരാട്ടത്തിലായിരുന്നു താനെന്നും ഭാവന വെളിപ്പെടുത്തി
ഒന്നരമാസം വീടിന് പുറത്തിറങ്ങിയില്ലെന്ന് പറഞ്ഞ് ഭാവന. പല വികാരങ്ങളിലൂടെയാണ് താൻ കടന്നുപോകുന്നതെന്നും, നിശബ്ദമായൊരു പോരാട്ടമാണ് തനിക്ക് നടത്തേണ്ടി വരുന്നതെന്നും ഭാവന പറയുന്നു. തന്റെ പുതിയബ ചിത്രമായ അനോമിയുടെ പ്രൊമോഷൻ അഭിമുഖത്തിനിടെയായിരുന്നു ഭാവനയുടെ പ്രതികരണം.
"പല വികാരങ്ങളിലൂടെയാണ് ഞാന്‍ കടന്നു പോകുന്നത്. ചില ദിവസങ്ങളില്‍ ഓക്കെയായിരിക്കും, ചില ദിവസങ്ങളില്‍ ഓക്കെയാകാന്‍ ശ്രമിക്കുകയായിരിക്കും. ചില ദിവസങ്ങളില്‍ ഓ ക്കെയായിരിക്കില്ല. നിശബ്ദമായൊരു പോരാട്ടമാണ് എനിക്ക് നടത്തേണ്ടി വരുന്നത്,
ഇപ്പോഴും സന്തോഷിക്കാന്‍ ശ്രമിക്കുന്നൊരു ദുശ്ശീലം എനിക്കുണ്ട്. ചിലപ്പോള്‍ വളരെ ചെറുപ്പത്തില്‍ ഈ മേഖലയിലേക്ക് വന്നതു കൊണ്ടാകാം. എല്ലായിപ്പോഴും ചിരിച്ച്, സന്തോഷത്തോടെ കാണപ്പെടണം എന്നൊരു ചിന്ത മനസിന്റെ അടിത്തട്ടിലുണ്ട്. പ്രശ്‌നങ്ങളിലൂടെ കടന്നു പോകുമ്പോഴും കാമറയ്ക്ക് മുമ്പിലെത്തുമ്പോള്‍ സന്തോഷിക്കാന്‍ ഞാന്‍ എക്‌സ്ട്രാ എഫേര്‍ട്ടിടും. എനിക്ക് അത് ചെയ്യാന്‍ ആഗ്രഹമില്ല. പക്ഷെ സ്വാഭാവികമായി സംഭവിക്കുന്നതാണ്. എല്ലാവരും കാണുന്നു, അതിനാല്‍ ചിരിക്കുന്ന മുഖത്തോടെ നില്‍ക്കണം." ഭാവന പറയുന്നു.
"ഒന്നര മാസം ഞാന്‍ എന്റെ സേഫ്റ്റി ബബിളിനുള്ളിലായിരുന്നു. പുറത്ത് വരാന്‍ തയ്യാറായിരുന്നില്ല. ആളുകളെ കാണാന്‍ തയ്യാറായിരുന്നില്ല. കുടുംബത്തേയും അടുത്ത സുഹൃത്തുക്കളേയും മാത്രമായിരുന്നു കണ്ടിരുന്നത്. അവര്‍ എന്നെ ജഡ്ജ് ചെയ്യില്ലെന്ന് എനിക്കറിയാമായിരുന്നു'' ഭാവന പറയുന്നു. ഈ അഭിമുഖത്തിനായി തയ്യാറാകുമ്പോഴൊക്കെ ഞാന്‍ സ്വയം ആത്മവിശ്വാസം പകരുകയായിരുന്നു. പക്ഷെ ഇവിടെ എത്തിയതും, എനിക്ക് പാല്‍പ്പറ്റേഷനുണ്ടാവുകയും ബ്ലാങ്ക് ആവുകയും ചെയ്തു. ചിരിക്കണോ വേണ്ടയോ എന്നറിയില്ല. പക്ഷെ എല്ലായിപ്പോഴും ആ അവസ്ഥയില്‍ തന്നെ തുടരാന്‍ സാധിക്കില്ല. ഇന്നല്ലെങ്കില്‍ നാളെ പുറത്ത് വരേണ്ടി വരുമെന്ന് എനിക്കറിയാം. എന്റെ സിനിമ റിലീസാകാനുണ്ട്. എനിക്ക് ഈ സിനിമയില്‍ വിശ്വാസമുണ്ട്. എന്റെ ടീമിനെ കൈ വിടാനാകില്ല." ഭാവന കൂട്ടിച്ചേർത്തു. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലായിരുന്നു ഭാവനയുടെ പ്രതികരണം.
അതേസമയം ഭാവനയുടെ കരിയറിലെ തൊണ്ണൂറാമത് ചിത്രമാണ് അനോമി. റഹ്‌മാനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിൻറെ ടീസറിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. രു സൈക്കോ കില്ലർ നടത്തുന്ന കൊലപാതകങ്ങളും അത് പിന്തുടരുന്ന അന്വേഷണ ഉദ്യോഗസ്ഥരുടെയും കഥപറയുന്ന ചിത്രം സാങ്കേതികമായി ഏറെ മികച്ചു നിൽക്കുന്ന ഒന്നാണെന്ന സൂചനയാണ് ടീസർ നൽകുന്നത്. ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറിന് വേണ്ട എല്ലാ നിഗൂഢതകളും ആക്ഷൻ രംഗങ്ങളും ടീസറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
നവാഗതനായ റിയാസ് മാരാത്ത് ആണ് 'അനോമി' തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ഒരു സാധാരണ കുറ്റാന്വേഷണ സിനിമ എന്നതിലുപരി, പാരലൽ അന്വേഷണത്തിന്റെ സാധ്യതകളെ ഏറ്റവും ക്രിയേറ്റീവായി ഉപയോഗപ്പെടുത്തിയ സിനിമ കൂടിയായിരിക്കും ‘അനോമി‘. ബിനു പപ്പു, വിഷ്ണു അഗസ്ത്യ, അർജുൻ ലാൽ, ഷെബിൻ ബെൻസൺ, ദൃശ്യ രഘുനാഥ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു.


