'നരിവേട്ട'യ്ക്ക് ശേഷം ഇന്ത്യൻ സിനിമാ കമ്പനി നിർമ്മിക്കുന്ന പുതിയ ചിത്രത്തിന് മൈസൂരുവിൽ തുടക്കമായി

ഏറെ ചർച്ച ചെയ്യപ്പെടുകയും മികച്ച വിജയം നേടുകയും ചെയ്ത, ടൊവിനോ തോമസ് നായകനായ ‘നരിവേട്ട’യ്ക്ക് ശേഷം പുതിയ ചിത്രവുമായി ഇന്ത്യൻ സിനിമാ കമ്പനി. ടിപ്പു ഷാൻ വി.ഇ, ഷിയാസ് ഹസൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഇന്ത്യൻ സിനിമാ കമ്പനിയുടെ പ്രൊഡക്ഷൻ നമ്പർ മൂന്നിന്റെ പൂജാ ചടങ്ങുകൾ മൈസൂരുവില്‍ നടന്നു. ശ്രീ കൃഷ്ണ ജയന്തി ദിനമായ സെപ്റ്റംബർ നാല് വെള്ളിയാഴ്ച്ച മൈസൂരുവിലെ പുരാതനമായ അലോക പാലസിൽ നടന്ന പൂജ ചടങ്ങിൽ നിർമ്മാതാവ് ടിപ്പു ഷാൻ ആദ്യ ദീപം തെളിയിച്ചു കൊണ്ടാണ് ചിത്രത്തിന് ആരംഭം കുറിച്ചത്. സംവിധായകൻ ജിതേഷ് എസ് റാമിൻ്റെ മാതാവ് ഷൈലജ സുനിൽ കുമാർ സ്വിച്ചോൺ കർമ്മവും നടൻ ഷറഫുദ്ദീൻ ഫസ്റ്റ് ക്ലാപ്പും നൽകി. ഷറഫുദ്ദീനും വാഴ 2 ലൂടെ ഏറെ പ്രശസ്തിയാർജിച്ച അലൻ ബിൻ സിറാജുമാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തിൻ്റെ പ്രോജക്ട് ഡിസൈനർ വൈശാഖ് സി വടക്കേവീട്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ പ്രണവ് പറശ്ശിനി, പ്രൊഡക്ഷൻ കൺട്രോളർ ഷിബു സി സുശീലൻ എന്നിവരാണ്. ചിത്രത്തിന്റെ മറ്റ് അണിയറപ്രവർത്തകരുടെയും വിശദാംശങ്ങൾ വൈകാതെ പുറത്ത് വിടും. സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ കോളേജ് മുക്ക് എന്ന ഷോർട്ട് ഫിലിമിലൂടെ ശ്രദ്ധേയനാണ് സംവിധായകൻ ജിതേഷ്. ഒരു ഫാമിലി കോമഡി എൻ്റർടെയിനർ ആയാണ് ചിത്രം ഒരുക്കുന്നത്. ‘നരിവേട്ട’യ്ക്ക് ശേഷം വ്യത്യസ്തമായ പ്രമേയങ്ങളിലുള്ള ചിത്രങ്ങളുമായി മുന്നോട്ടുപോകുകയാണ് ഇന്ത്യൻ സിനിമാ കമ്പനി. പിആർഒ വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.