എല്ലാ വാതിലുകളും വീണ്ടും തുറക്കേണ്ടതില്ലെന്ന് താൻ തിരിച്ചറിഞ്ഞുവെന്നും വ്യക്തമാക്കുന്നു ഹൻസിക.

ഉയർന്ന മാർക്കോടെ ബിരുദപഠനം പൂർത്തിയാക്കിയതിന്റെ സന്തോഷം പങ്കുവെച്ച് ഇൻഫ്ളുവൻസറും നടിയും നടൻ കൃഷ്‍ണകുമാറിന്റെ മകളുമായ ഹൻസിക കൃഷ്‍ണ. തിരുവനന്തപുരത്തെ മാർ ഇവാനിയോസ് കോളേജിൽ നിന്നും എ ഗ്രേഡോടെയാണ് ഹൻസിക ബിരുദപഠനം പൂർത്തിയാക്കിയത്. കുടുംബാംഗങ്ങളെല്ലാം ഹൻസികയുടെ സന്തോഷത്തിൽ പങ്കുചേരാൻ എത്തിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഷൂട്ടിങ്ങ്, കണ്ടന്റ് ക്രിയേഷൻ തുടങ്ങി എല്ലാ തിരക്കുകൾക്കിടയിൽ പോലും എയർപോർട്ടുകൾ, ട്രെയിനുകൾ, കാരവനുകൾ തുടങ്ങി എല്ലാ സ്ഥലങ്ങളിൽ നിന്നും പഠിക്കാൻ താൻ സമയം കണ്ടെത്തിയെന്ന് ഹൻസിക പറയുന്നു. അധ്യാപകരുടെ സ്നേഹവും അംഗീകാരവും നേടിയെടുക്കാൻ കഴിഞ്ഞതാണ് ഈ മൂന്ന് വർഷത്തെ ഏറ്റവും വലിയ നേട്ടമായി ഹൻസിക കാണുന്നത്. തന്റെ അധ്യാപകരിൽ പലരുടെയും കാഴ്ചപ്പാടിൽ മികച്ച വിദ്യാർത്ഥികളിൽ ഒരാളായി അറിയപ്പെടാനായതിൽ സന്തോഷമുണ്ടെന്നും ഹൻസിക കുറിച്ചു.

അറിയപ്പെടുന്ന കുടുംബത്തിൽ ജനിച്ചതുകൊണ്ട് മാത്രം എളുപ്പമായിരുന്നില്ല തന്റെ കോളേജ് ജീവിതമെന്നും ഹൻസിക പറയുന്നു. പലപ്പോഴും അനാവശ്യമായ മുൻവിധികളും ഒറ്റപ്പെടുത്തലുകളും നേരിടേണ്ടി വന്നിട്ടുണ്ട്. ആളുകൾ കരുതുന്നത് പോലെ പ്രശസ്തി എന്നത് കാര്യങ്ങൾ ഒട്ടും എളുപ്പമാക്കുന്നില്ലെന്നും, ചിലപ്പോൾ അതിന്റെ വിപരീതമാണ് സംഭവിക്കാറുള്ളതെന്നും ഹൻസിക കൂട്ടിച്ചേർത്തു.

കോളേജ് ജീവിതത്തിലെ സൗഹൃദങ്ങളെക്കുറിച്ചും ഹൻസിക കുറിപ്പിൽ പരാമർശിക്കുന്നുണ്ട്. താൻ വിശ്വസിച്ച ചിലരാൽ വഞ്ചിക്കപ്പെടുകയും ഉപയോഗിക്കപ്പെടുകയും ചെയ്ത കാലമുണ്ടായിരുന്നു. എന്നാൽ, വഞ്ചിക്കപ്പെടുകയാണെന്നോ ഉപയോഗിക്കപ്പെടുകയാണെന്നോ അന്ന് ആ പതിനേഴുകാരിക്ക് അറിയില്ലായിരുന്നു. എന്നാൽ, ഇന്ന് കോളേജിൽ നിന്ന് പുറത്തിറങ്ങുമ്പോൾ താൻ കൂടുതൽ കരുത്തയും ബുദ്ധിമതിയുമായി മാറിയെന്നും ഹൻസിക കുറിച്ചു. ചില സൗഹൃദങ്ങളിൽ വഞ്ചിക്കപ്പെട്ടെങ്കിലും പിന്നീട് കുറ്റബോധം തോന്നി അവർ തിരികെ വന്നിട്ടുണ്ട്. എങ്കിലും, എല്ലാ വാതിലുകളും വീണ്ടും തുറക്കേണ്ടതില്ലെന്ന് താൻ തിരിച്ചറിഞ്ഞു. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണയ്ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് ഹൻസിക കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക