'ദ കശ്‍മീര്‍ ഫയല്‍സ്' സംവിധായകൻ വിവേക് അഗ്നിഹോത്രിയുമായി അഭിമുഖം (Vivek Agnihotri interview). 

അടുത്തിടെ രാജ്യത്ത് ഏറ്റവും ചര്‍ച്ചയായി മാറിയ ചിത്രമാണ് വിവേക് അഗ്നിഹോത്രിയുടെ സംവിധാനത്തിലുള്ള 'ദ കശ്‍മീര്‍ ഫയല്‍സ്'. അമ്പരപ്പിക്കുന്ന വാണിജ്യ വിജയമാണ് ചിത്രം സ്വന്തമാക്കിയത്. 'ദ കശ്‍മീര്‍ ഫയല്‍സ്' കൈകാര്യം ചെയ്‍ത വിഷയത്തിന്റെ പേരില്‍ വലിയ വിമര്‍ശനം നേരിടുകയും ചെയ്‍തു. തീവ്രവാദത്തെ കുറിച്ച് മാത്രമാണ് താൻ സംസാരിച്ചത് എന്നായിരുന്നു വിമര്‍ശനങ്ങളെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് സംവിധായകൻ അഗ്നിഹോത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത് (Vivek Agnihotri interview).

ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ അഭിമുഖത്തില്‍ നിന്ന്

ഒടിടി റീലിസിന്റെ പ്രതീക്ഷകള്‍

'ദ കശ്‍മീര്‍ ഫയല്‍സ്' ഒടിടി റിലീസിനെ കുറിച്ച് ഒരുപാട് പേര്‍ അന്വേഷിച്ചു, വിദേശ പ്രേക്ഷകര്‍ ചിത്രം കാണണമെന്ന് ആഗ്രഹിക്കുന്നു. ഒരുപാട് ആള്‍ക്കാര്‍ ചിത്രം ഒടിടിയില്‍ കാണുമെന്ന് പ്രതീക്ഷിക്കുന്നു.

YouTube video player

ഇസ്ലാമോഫോബിയ, സര്‍ക്കാരിനു വേണ്ടിയുള്ള സിനിമ തുടങ്ങിയ വിമര്‍ശനങ്ങളോടുള്ള പ്രതികരണം

ഒരുപാട് മുസ്ലീം ആള്‍ക്കാര്‍ സിനിമയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കശ്‍മീരിലെ മുസ്ലീം ആള്‍ക്കാരോട് സിനിമ കാണാൻ ഞാൻ അഭ്യര്‍ഥിച്ചിരുന്നു. അവരുമായി എനിക്ക് പ്രശ്‍നമില്ല. ഒരു ഇസ്ലാമോഫോബിയയും എന്റെ സിനിമയില്‍ ഇല്ല. 'ടെററിസംഫോബിയ' ആണ് ഉള്ളത്. ടടെററിസം ഫോബിയടയെ കുറിച്ച് സംസാരിക്കുമ്പോള്‍ എന്തിനാണ് ഇസ്ലാമിനെ കുറിച്ച് പറയുന്നത്. സിനിമയില്‍ മുസ്ലിം എന്ന വാക്ക് ഞാൻ ഉപയോഗിച്ചിട്ടില്ല. പാക്കിസ്ഥാൻ എന്ന വാക്കുപോലും ഒരിക്കലാണ് ഉപയോഗിച്ചതാണ്. തീവ്രവരാദ്ം മാത്രമാണ് ഞാൻ സിനിമയില്‍ കാണിച്ചിരിക്കുന്നത്. ഞാൻ തീവ്രവാദത്തെ കുറിച്ച് പറയുമ്പോള്‍ ഇടത് ആള്‍ക്കാര്‍ അത് ഇസ്ലാമോഫോബിയ ആണെന്ന് പറയുന്നു. നല്ല സിനിമകളെ രാഷ്‍ട്രീയ നേതാക്കള്‍ പിന്തുണയക്കുമെന്നും വിവേക് അഗ്നിഹോത്രി പറഞ്ഞു.

മലയാള സിനിമ

മലയാളം സിനിമകളെ താൻ ഏറെ ഇഷ്‍ടപ്പെടുന്നുവെന്ന് വിവേക് അഗ്നിഹോത്രി പറയുന്നു. 'ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചണ്‍' തനിക്ക് ഏറെ ഇഷ്‍ടപ്പെട്ട സിനിമയാണെന്നും വിവേക് അഗ്നിഹോത്രി പറഞ്ഞു. മലയാളത്തിലെ ഒരു ചരിത്ര സിനിമ ചിലപ്പോള്‍ സംഭവിച്ചേക്കാം. മലബാർ കലാപത്തെക്കുറിച്ച് ​ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണെന്നും വിവേക് അഗ്നിഹോത്രി പറഞ്ഞു.

Read More 'കശ്‍മീര്‍ ഫയല്‍സ്' ഒടിടിയിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

ഉള്ളടക്കം കൊണ്ട് സമീപകാലത്ത് ഏറെ ചര്‍ച്ചയും വിവാദവും സൃഷ്‍ടിച്ച ബോളിവുഡ് ചിത്രം 'ദ കശ്‍മീര്‍ ഫയല്‍സ്' ഒടിടി റിലീസിന് ഒരുങ്ങുന്നു. മാര്‍ച്ച് 11 ന് തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട സിനിമയാണിത്. രണ്ട് മാസത്തിനു ശേഷമാണ് ഒടിടി റിലീസ്. പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ സീ 5 ലൂടെ മെയ് 13 ന് ആണ് ചിത്രം എത്തുക.

കശ്‍മീരി പണ്ഡിറ്റുകളുടെ പലായനത്തിന്‍റെ കഥ പറഞ്ഞ ചിത്രം ബോളിവുഡ് ബോക്സ് ഓഫീസിലെ ഈ വര്‍ഷത്തെ സര്‍പ്രൈസ് ഹിറ്റ് ആണ്. 18 ദിവസം കൊണ്ട് 266.40 കോടിയാണ് ചിത്രം ബോക്സ് ഓഫീസില്‍ നിന്ന് നേടിയത്. മിഥുൻ ചക്രവർത്തി, അനുപം ഖേർ, ദർശൻ കുമാർ, പല്ലവി ജോഷി, ചിന്മയി മാണ്ട്ലേകർ, പുനീത് ഇസ്സർ, പ്രകാശ് ബേലവാടി, അതുൽ ശ്രീവാസ്തവ, മൃണാൽ കുൽക്കർണി എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ചിത്രത്തിന് പിന്തുണയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതും രംഗത്തെത്തിയിരുന്നു. ചിത്രത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസും സിപിഎമ്മും രംഗത്തെത്തിയിരുന്നു. ചിത്രം ചരിത്രത്തെ വളച്ചൊടിക്കുന്നതാണെന്നായിരുന്നു കോണ്‍ഗ്രസ് വിമര്‍ശനം. ചിത്രം ന്യൂനപക്ഷങ്ങളെ ആകെ മോശക്കാരായി ചിത്രീകരിക്കുകയാണെന്നും ഇത്തരം വര്‍ഗീയത അംഗീകരിക്കാന്‍ ആകില്ലെന്നും സിപിഎം കേന്ദ്രകമ്മിറ്റിയും വ്യക്തമാക്കിയിരുന്നു. എഴുത്തുകാരന്‍ അശോക് സ്വെയ്‍ന്‍, നടി സ്വര ഭാസ്‍കര്‍ തുടങ്ങി നിരവധി വ്യക്തികളും ചിത്രത്തിനെതിരെ വിമര്‍ശനം ഉയര്‍ത്തിയിരുന്നു.

മാര്‍ച്ച് 11ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന്‍റെ റിലീസ് രാജ്യമൊട്ടാകെ 630 തിയറ്ററുകളില്‍ മാത്രമായിരുന്നു. എന്നാല്‍ വിതരണക്കാരെയും തിയറ്റര്‍ ഉടമകളെയും അമ്പരപ്പിച്ചുകൊണ്ട് നേടിയ കളക്ഷന്‍ 4.25 കോടി ആയിരുന്നു. രണ്ടാം ദിനമായ ശനിയാഴ്ച 10.10 കോടി നേടിയതോടെ തിയറ്റര്‍ ഉടമകളുടെ ആവശ്യപ്രകാരം ചിത്രത്തിന് സ്ക്രീന്‍ കൗണ്ട് വലിയ രീതിയില്‍ വര്‍ധിച്ചു. 2000 സ്ക്രീനുകളിലായിരുന്നു ആദ്യ ഞായറാഴ്ച ആയപ്പോഴേക്കും ചിത്രത്തിന്‍റെ പ്രദര്‍ശനം. രണ്ടാം വാരത്തിലേക്ക് കടന്നപ്പോള്‍ തിയറ്റര്‍ കൗണ്ട് 4000 ആയും വര്‍ധിച്ചിരുന്നു. ബോളിവുഡിലെ എക്കാലത്തെയും വലിയ ഹിറ്റുകളില്‍ ഒന്നായ, ആമിര്‍ ഖാന്‍ നായകനായ 'ദംഗലി'നെ (Dangal) എട്ടാം ദിന കളക്ഷനില്‍ മറികടക്കുകയും ചെയ്‍തിരുന്നു ചിത്രം. 'ദംഗലി'ന്‍റെ എട്ടാംദിന കളക്ഷന്‍ 18.59 കോടി ആയിരുന്നെങ്കില്‍ കശ്‍മീര്‍ ഫയല്‍സ് ഇതേ ദിനത്തില്‍ നേടിയിരിക്കുന്നത് 19.15 കോടി ആയിരുന്നു.

ചിത്രത്തിന്‍റെ അണിയറക്കാര്‍ പുതിയൊരു പ്രോജക്റ്റിനു വേണ്ടിയും ഒന്നിക്കുകയാണ്. 'ദ കശ്‍മീര്‍ ഫയല്‍സ്' നിര്‍മ്മാതാക്കളായ അഭിഷേക് അഗര്‍വാള്‍ ആര്‍ട്സും ഐ ആം ബുദ്ധ പ്രൊഡക്ഷനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. തേജ് നാരായൺ അഗർവാൾ അവതരിപ്പിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് അഭിഷേക് അഗർവാൾ, കശ്‍മീര്‍ ഫയല്‍സ് സംവിധായകന്‍ വിവേക് ​​രഞ്ജൻ അഗ്നിഹോത്രി, പല്ലവി ജോഷി എന്നിവർ ചേർന്നാണ്.