റെഡ് ചില്ലീസ് എന്‍റര്‍ടെയ്ന്‍മെന്‍റില്‍ നിന്ന് ലഭിച്ച ഓഫറിനെക്കുറിച്ച് സംവിധായകന്‍
ഇരട്ട എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ പ്രേക്ഷകാംഗീകാരം നേടിയ സംവിധായകന്‍ രോഹിത്ത് എം ജി കൃഷ്ണന്‍ ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുന്നു. ഷാരൂഖ് ഖാന്‍റെ ഉടമസ്ഥതയിലുള്ള റെഡ് ചില്ലീസ് എന്‍റര്‍ടെയ്ന്‍മെന്‍റ് ആണ് നിര്‍മ്മാണം. ഫെബ്രുവരി 27 ന് റെഡ് ചില്ലീസിന്‍റെ ഓഫീസില്‍ നിന്നുള്ള തന്‍റെ ഒരു ചിത്രം രോഹിത്ത് ഫേസ്ബുക്കിലൂടെ പങ്കുവച്ചിരുന്നു. ബോളിവുഡ് ചിത്രം ചെയ്യാന്‍ ഒരുങ്ങുന്ന വിവരം ഒടിടി പ്ലേയോടാണ് രോഹിത്ത് സ്ഥിരീകരിച്ചിരിക്കുന്നത്.
"ഒരു തിരക്കഥ എഴുതാനുള്ള ഓഫര്‍ റെഡ് ചില്ലീസ് എന്‍റര്‍ടെയ്ന്‍മെന്‍റില്‍ നിന്ന് എനിക്ക് ലഭിച്ചിട്ടുണ്ട്. രചനയുടെ തിരക്കിലാണ് ഞാനിപ്പോള്‍. നേരിട്ടുള്ള ഒരു ബോളിവുഡ് ചിത്രമായിരിക്കും അത്|. ചിത്രം ഇരട്ടയുടെ റീമേക്ക് അല്ലെന്നും ഇരട്ടയില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു പ്രോജക്റ്റ് ആയിരിക്കുമെന്നും രോഹിത്ത് പറയുന്നു. ചിത്രത്തില്‍ ഷാരൂഖ് ഖാന്‍ ആയിരിക്കുമോ നായകന്‍ എന്ന ചോദ്യത്തിന് ചിത്രത്തെക്കുറിച്ച് കൂടുതലൊന്നും ഈ ഘട്ടത്തില്‍ വെളിപ്പെടുത്താനുള്ള സ്വാതന്ത്ര്യം തനിക്കില്ലെന്നും പറയുന്നു അദ്ദേഹം.
അതേസമയം പഠാന്‍ നേടിയ റെക്കോര്‍ഡ് വിജയത്തിന്‍റെ സന്തോഷത്തിലാണ് ഷാരൂഖ് ഖാന്‍ ഇപ്പോള്‍. നാല് വര്‍ഷത്തിനു ശേഷം അദ്ദേഹം നായകനായി തിയറ്ററുകളിലെത്തിയ ചിത്രം നിലവില്‍ ഇന്ത്യയില്‍ നിന്ന് ഏറ്റവുമധികം കളക്ഷന്‍ ലഭിച്ച ഹിന്ദി സിനിമയാണ്. ഇന്ത്യയില്‍ നിന്ന് 500 കോടിയും ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 1000 കോടിയും ചിത്രം നേടിയിരുന്നു. യാഷ് രാജ് ഫിലിംസ് നിര്‍മ്മിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് യാഷ് രാജ് ഫിലിംസ് ആണ്. ജവാന്‍, ഡങ്കി എന്നിവയാണ് ഷാരൂഖിന്‍റേതായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള മറ്റു പ്രോജക്റ്റുകള്‍.
വിനോദ്, പ്രമോദ് എന്നീ ഇരട്ട സഹോദരന്മാരായാണ് ജോജു ഇരട്ടയില്‍ എത്തുന്നത്. ജോജുവിന്‍റെ ആദ്യ ഡബിള്‍ റോളും ആണിത്. നിരവധി സസ്പെൻസുകൾ ഒളിപ്പിച്ചു വച്ച ഒരു പൊലീസ് ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആണ് ചിത്രം. തമിഴ്- മലയാളി താരം അഞ്ജലി ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ജോജു ജോര്‍ജിന്‍റെ ഉടമസ്ഥതയിലുള്ള അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസും മാർട്ടിൻ പ്രക്കാട്ട് ഫിലിംസും സിജോ വടക്കനും ചേർന്നാണ് ചിത്രത്തിന്‍റെ നിർമ്മാണം. ജോജു ജോർജ്, അഞ്ജലി എന്നിവരെ കൂടാതെ ശ്രിന്ദ, ആര്യ സലിം, ശ്രീകാന്ത് മുരളി, സാബുമോൻ, അഭിറാം എന്നിവരാണ് 'ഇരട്ട'യിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തിയറ്റര്‍ റിലീസിനു പിന്നാലെ മാര്‍ച്ച് 3 ന് നെറ്റ്ഫ്ലിക്സിലൂടെ എത്തിയപ്പോഴാണ് ചിത്രം വ്യാപകമായി ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയത്.
ALSO READ : 'ഒരു മൂന്നാര്‍ ഡ്രൈവ് പോലെ'; ജോജുവിന്‍റെ 'ഇരട്ട'യെക്കുറിച്ച് എന്‍ എസ് മാധവന്‍
