കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് തനിക്ക് അപൂർവ രോഗമാണെന്ന് ഇര്‍ഫാന്‍ ഖാന്‍ ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. പിന്നീട് രോ​ഗം ന്യൂറോ എന്‍ടോക്രൈന്‍ ട്യൂമർ ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.      

മുംബൈ: അർബുദത്തെ തുടർന്ന് ചികിത്സയിലായിരുന്ന ബോളിവുഡ് താരം ഇർഫാൻ ഖാൻ പൂർണ ആരോ​ഗ്യവാനാണെന്ന് വ്യക്തമാക്കി സംവിധായകനും അടുത്ത സുഹൃത്തുമായ ടിഗ്മൻസു ദുലിയ. ചികിത്സ കഴിഞ്ഞ് ലണ്ടനില്‍ നിന്ന് ഫെബ്രുവരിയിലാണ് ഇര്‍ഫാന്‍ ഖാന്‍ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്. 

താന്‍ അദ്ദേഹത്തെ സന്ദർശിച്ചിരുന്നെന്നും 'ഹിന്ദി മീഡിയ'ത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കണമെന്ന് ഇർഫാൻ ഖാൻ പറഞ്ഞതായും ദുലിയ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് തനിക്ക് അപൂർവ രോഗമാണെന്ന് ഇര്‍ഫാന്‍ ഖാന്‍ ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. പിന്നീട് രോ​ഗം ന്യൂറോ എന്‍ടോക്രൈന്‍ ട്യൂമർ ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

2017 ലാണ് ഇര്‍ഫാന്‍ ഖാന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ‘ഹിന്ദി മീഡിയം’ തിയേറ്ററുകളിലെത്തിയത്. സാകേത് ചൗധരിയാണ് ചിത്രം സംവിധാനം ചെയ്തത്. ബോക്‌സ് ഓഫീസില്‍ വലിയ വിജയം നേടിയ ചിത്രം ആഗോള തലത്തില്‍ 300 കോടി കളക്ഷന്‍ നേടിയിരുന്നു. ചിത്രത്തിന്റെ രണ്ടാം പതിപ്പ് പുറത്തിറക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ അണിയറ പ്രവർത്തകർ. ആദ്യ ഭാഗത്തിലെ വേഷം തന്നെയായിരിക്കും ഇര്‍ഫാന്‍ രണ്ടാം പതിപ്പിലും കാര്യം ചെയ്യുക. ചിത്രം 2020ഓടെ തിയേറ്ററുകളില്‍ എത്തുമെന്ന് നിര്‍മ്മാതാവ് ദിനേഷ് വിജയന്‍ നേരത്തെ പറഞ്ഞിരുന്നു.