മമ്മൂട്ടി നായകനായ 'സ്റ്റാലിൻ ശിവദാസ്' എന്ന ചിത്രത്തെക്കുറിച്ച് നിർമ്മാതാവ് ദിനേശ് പണിക്കർ ഇട്ട സോഷ്യൽ മീഡിയ പോസ്റ്റിന് താഴെയായിരുന്നു കമന്‍റ്

പഴയ സിനിമകളെ സംബന്ധിച്ചുള്ള കഥകളും കാര്യങ്ങളുമൊക്കെ സിനിമാപ്രേമികള്‍ക്ക് എപ്പോഴും താല്‍പര്യമുണ്ടാക്കുന്നവയാണ്. അവയുടെ ജയപരാജയങ്ങളും ബോക്സ് ഓഫീസ് കളക്ഷനുമൊക്കെ താരാരാധകരെ സംബന്ധിച്ച് പലപ്പോഴും ചര്‍ച്ചകള്‍ക്കും വാഗ്വാദങ്ങള്‍ക്കുമൊക്കെ ഇടയാക്കാറുണ്ട്. ഇപ്പോഴിതാ മമ്മൂട്ടി നായകനായ ഒരു മുന്‍കാല ചിത്രത്തെക്കുറിച്ച് അതിന്‍റെ നിര്‍മ്മാതാവിന്‍റെ പോസ്റ്റും അതിന് വന്ന ഒരു കമന്‍റിന് അദ്ദേഹം നല്‍കിയ മറുപടിയും ശ്രദ്ധേയമാവുകയാണ്. മമ്മൂട്ടിയെ നായകനാക്കി ടി എസ് സുരേഷ് ബാബു സംവിധാനം ചെയ്ത് 1999 ല്‍ പുറത്തെത്തിയ സ്റ്റാലിന്‍ ശിവദാസ് എന്ന ചിത്രത്തെക്കുറിച്ച് അതിന്‍റെ നിര്‍മ്മാതാവ് ആയിരുന്ന ദിനേശ് പണിക്കര്‍ ആണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇട്ടത്.

നിര്‍മ്മാതാവിന്‍റെ പോസ്റ്റ്

അത് ഇങ്ങനെ ആയിരുന്നു- “1999 ൽ ഏറെ പ്രതീക്ഷയോടെ ഞാൻ നിർമ്മിച്ച, ഒരു രാഷ്ട്രീയ പശ്ചാത്തലം ഉള്ള... ആദ്യം ചെങ്കൊടി എന്ന് പേരിട്ട.. ടി എസ് സുരേഷ് ബാബു സംവിധാനം ചെയ്ത, പിന്നീട് സ്റ്റാലിൻ ശിവദാസ് എന്ന പേരിൽ റിലീസ് ചെയ്ത മമ്മൂട്ടി ചിത്രം. ഒരു വിജയിച്ചിത്രമായില്ലെങ്കിലും സ്റ്റാലിൻ ശിവദാസ് എനിക്ക് തൻകുഞ്ഞ് പൊൻകുഞ്ഞ് തന്നെയാണ്... ഖുശ്ബു, നെടുമുടി വേണു, ക്യാപ്റ്റൻ രാജു, ശങ്കർ, മധുപാൽ, മധു സാര്‍, മണിയൻ പിള്ള രാജു എന്ന വലിയൊരു താരനിര തന്നെ സിനിമയിൽ ഉണ്ടായിരുന്നു...”, എന്നായിരുന്നു പോസ്റ്റ്.

എന്നാല്‍ പടം ഫ്ലോപ്പ് ആയിരുന്നില്ലെന്നും നിര്‍മ്മാതാവിന് മുടക്കിയ പണം തിരികെ കിട്ടിയിരുന്നു എന്നുമായിരുന്നു ഈ പോസ്റ്റിന് താഴെ വന്ന ഒരു കമന്‍റ്. ഇത് നിര്‍മ്മാതാവ് തന്നെ ഇട്ട പോസ്റ്റ് ആണെന്ന് പലരും പ്രതികരണവുമായി എത്തിയതിന് പിന്നാലെ ദിനേശ് പണിക്കര്‍ തന്നെ ഇതിന് മറുപടിയുമായി എത്തി. “താങ്കളോട് ഇത് ആര് പറഞ്ഞു? ഈ സിനിമയുടെ നിര്‍മ്മാതാവ് ഞാന്‍ തന്നെയാണ്. നഷ്ടം സഹിച്ചത് ഞാനാണ്” എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. പിന്നാലെ ക്ഷമ ചോദിച്ചുകൊണ്ട് കമന്‍റ് ഇട്ടയാളും എത്തി. ഈ കമന്‍റിന്‍റെയും നിര്‍മ്മാതാവിന്‍റെ പ്രതികരണത്തിന്‍റെയും സ്ക്രീന്‍ ഷോട്ട് സോഷ്യല്‍ മീഡിയയില്‍ കാര്യമായി പ്രചരിക്കുന്നുണ്ട്. താങ്കള്‍ക്ക് 60 ലക്ഷം രൂപ നഷ്ടപ്പെട്ടു എന്ന മറ്റൊരു കമന്‍റിന് ‘അതെ’ എന്ന് ദിനേശ് പണിക്കര്‍ പ്രതികരിച്ചിട്ടുണ്ട്.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | Sabarimala