'മാത്യു' എന്ന കഥാപാത്രത്തെ രജനികാന്ത് ചിത്രത്തില്‍ മോഹൻലാല്‍ അവിസ്‍മരണീയമാക്കിയിരുന്നു.
രജനികാന്തിന്റെ ആരാധകര്‍ മാത്രമല്ല 'ജയിലര്‍' സിനിമയെ കേരളവും ഏറ്റെടുത്തിരിക്കുകയാണ്. മോഹൻലാലാണ് ആ ഇഷ്‍ടത്തിന് കാരണം. മോഹൻലാല്‍ വീണ്ടും മാസായി ഒരു ചിത്രത്തില്‍ എത്തിയിരിക്കുന്നു എന്നാണ് 'ജയിലറി'ലെ 'മാത്യു' എന്ന കഥാപാത്രത്തെ കുറിച്ചുള്ള പ്രതികരണങ്ങള്‍. മോഹൻലാല്‍ 'ജയിലറി'ന്റെ സംവിധായകൻ നെല്‍സണെ വിളിച്ചു എന്നതാണ് പുതിയ റിപ്പോര്‍ട്ട്
ഇക്കാര്യം പുറത്തുവിട്ടത് നെല്‍സണ്‍ തന്നെയാണ്. മോഹൻലാല്‍ സാര്‍ എന്നെ വിളിച്ചു. സാറിന് ഒരുപാട് കോളുകള്‍ വരുന്നുണ്ടെന്ന് പറഞ്ഞു എന്നോട്. തിയറ്ററുകളില്‍ വൈല്‍ഡ് മോഡെന്നാണ് പറഞ്ഞത്. ശിവ രാജ്‍കുമാര്‍ സാറും വിളിച്ചു. എന്താണ് എന്നെ വെച്ച് ചെയ്‍തതെന്നാണ് അദ്ദേഹം തന്നോട് അന്വേഷിച്ചത്. ഗംഭീരമാണെന്ന് അഭിപ്രായങ്ങള്‍ വരുന്നതായും പറഞ്ഞു. മോഹൻലാല്‍ സാര്‍ ഒക്കെ സ്‍ക്രീനില്‍ വരുമ്പോള്‍ തന്നെ നമുക്ക് ഫീല്‍ കിട്ടും എന്നും അത് 'ജയിലറി'ല്‍ വര്‍ക്കൗട്ടായി എന്നും നെല്‍സണ്‍ വ്യക്തമാക്കുന്നു.
മോഹൻലാലിനെയും ശിവ രാജ്‍കുമാറിനെയും മറ്റുള്ളവരെപ്പോലെ തനിക്കും ഒരുപാട് ഇഷ്‍ടമാണെന്ന് വ്യക്തമാക്കുന്നു സംവിധായകൻ നെല്‍സണ്‍. എന്തെങ്കിലും അവരെവെച്ച് ചെയ്യണമെന്ന് തോന്നിപ്പോകും. ചിത്രത്തിലെ അവരുടെ കഥാപാത്രങ്ങള്‍ ശക്തരായിരുന്നു. അവര്‍ രജനികാന്ത് സാര്‍ ആവശ്യപ്പെട്ടപ്പോള്‍ തന്നെ സമ്മതിച്ചു. അതുകൊണ്ട് അവരെ മോശക്കാരാക്കരുത് എന്ന് ചിന്തിച്ചിരുന്നുവെന്നും സംവിധായകൻ വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ട്
മോഹൻലാലിനെ മികച്ച രീതിയിലായിരുന്നു 'ജയിലറെ'ന്ന ചിത്രത്തില്‍ അവതരിപ്പിച്ചിരുന്നത്. 'മാത്യു' എന്ന കഥാപാത്രത്തെ രജനികാന്ത് ചിത്രത്തില്‍ മോഹൻലാല്‍ അവിസ്‍മരണീയമാക്കുകയും ചെയ്‍തു. ശിവ രാജ്‍കുമാര്‍ 'നരസിംഹ' എന്ന കഥാപാത്രമായിട്ടായിരുന്നു എത്തിയത്. ശിവ രാജ്‍കുമാറിന്റെ ഇൻട്രോ രംഗം ചിത്രത്തെ ആവേശഭരിതമാക്കുന്നു എന്നാണ് അഭിപ്രായങ്ങള്‍. സണ്‍ പിക്ചേഴ്‍സാണ് ചിത്രം നിര്‍മിച്ചിച്ചിരിക്കുന്നത്. വിജയ് കാര്‍ത്തിക് കണ്ണനാണ് ഛായാഗ്രാഹണം. അനിരുദ്ധ് രവിചന്ദറാണ് സംഗീതം.
Read More: വെറും രണ്ട് ദിവസത്തിനുള്ളില്‍ 152 കോടി, 'ജയിലര്‍' വമ്പൻ ഹിറ്റ്
