പിരീഡ് ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം
ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി സക്കീര്‍ മഠത്തില്‍ സംവിധാനം ചെയ്ത ജയിലര്‍ എന്ന ചിത്രം വെള്ളിയാഴ്ച മുതല്‍ തിയറ്ററുകളില്‍. ഇതേ പേരിലുള്ള രജനികാന്ത് ചിത്രവുമായി ടൈറ്റിലിന്‍റെ പേരിലുള്ള തര്‍ക്കം മുന്‍പ് വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. രജനി ചിത്രത്തിന്‍റെ അതേദിവസം, ഓഗസ്റ്റ് 10 ന് ഈ ചിത്രവും തിയറ്ററുകളില്‍ എത്തിക്കാനാണ് നിര്‍മ്മാതാക്കള്‍ ആദ്യം തീരുമാനിച്ചിരുന്നത്. ഓഗസ്റ്റ് 9 നാണ് ചിത്രത്തിന്‍റെ ക്ലാഷ് ഒഴിവാക്കാനായി ചിത്രത്തിന്‍റെ റിലീസ് മാറ്റിവച്ചതായി അണിയറക്കാര്‍ അറിയിച്ചത്.
പിരീഡ് ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം 1956-57 കാലഘട്ടത്തിൽ നടന്ന ഒരു സംഭവകഥയാണ് പറയുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ ഒരു ജയിലറുടെ വേഷത്തിലാണ് നായകനായ ധ്യാന്‍ എത്തുന്നത്. അഞ്ച് കൊടും കുറ്റവാളികളുടെ കൂടെ ഒരു ബംഗ്ലാവിൽ താമസിച്ച് അവരെ വെച്ച് പുതിയൊരു പരീക്ഷണത്തിന് ശ്രമിക്കുന്ന ജയിലര്‍ ആണ് ധ്യാന്‍ അവതരിപ്പിക്കുന്ന കഥാപാത്രം. ഗോൾഡൻ വില്ലേജിൻ്റെ ബാനറിൽ എൻ കെ മുഹമ്മദ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ദിവ്യ പിള്ള നായികയായി എത്തുന്ന ഈ ചിത്രത്തിൽ മനോജ് കെ ജയൻ, ശ്രീജിത്ത് രവി, നവാസ് വള്ളിക്കുന്ന്, ബിനു അടിമാലി, ഉണ്ണി രാജ, ജയപ്രകാശ്, ബി കെ ബൈജു, ശശാങ്കൻ, ടിജു മാത്യു, ശാന്തകുമാരി, ആൻസി വിനീഷ, ബാല താരങ്ങളായ വാസുദേവ് സജീഷ് മരാർ, സൂര്യദേവ് സജീഷ് മാരാർ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു.
കേരളത്തില്‍ 85 സ്ക്രീനുകളിലാണ് ചിത്രം വെള്ളിയാഴ്ച പ്രദര്‍ശനം ആരംഭിക്കുന്നത്. ജിസിസിയിലും നാളെത്തന്നെയാണ് റിലീസ്. അവിടെ 40 കേന്ദ്രങ്ങളില്‍ റിലീസ് ഉണ്ട്. അതേസമയം തമിഴ് ജയിലര്‍ കേരളത്തിലും മികച്ച പ്രദര്‍ശനവിജയമാണ് നേടുന്നത്. ഒരേസമയം ഒരേ പേരില്‍ രണ്ട് ചിത്രങ്ങള്‍ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുക എന്നത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണ്.
ALSO READ : ഉത്തരേന്ത്യന്‍ സിംഗിള്‍ സ്ക്രീനുകള്‍ ജനസമുദ്രം; 'ഗദര്‍ 2' ആറ് ദിവസം കൊണ്ട് നേടിയത്
