പുനീതിന്‍റെ പിറന്നാള്‍ ദിനത്തില്‍ തന്നെയാണ് ചിത്രം എത്തുന്നത്
കന്നഡ സിനിമാപ്രേമികളെ സംബന്ധിച്ച് ഏറെ പ്രത്യേകതകളുള്ള ഒരു ചിത്രം നാളെ തിയറ്ററുകളില്‍ എത്തുകയാണ്. അകാലത്തില്‍ തങ്ങളെ വിട്ടുപിരിഞ്ഞ പ്രിയതാരം പുനീത് രാജ്‍കുമാര്‍ (Puneeth Rajkumar) അവസാനമായി അഭിനയിച്ച ജെയിംസ് (James) നാളെ തിയറ്ററുകളില്‍ എത്തുകയാണ്. പുനീതിന്‍റെ പിറന്നാള്‍ ദിനത്തില്‍ തന്നെ ചിത്രം തിയറ്ററുകളില്‍ എത്തിക്കണമെന്ന അണിയറക്കാരുടെ ആഗ്രഹം പ്രാവര്‍ത്തികമായിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിന് എല്ലാ വിധ ആശംസകളും നേര്‍ന്ന് എത്തിയിരിക്കുകയാണ് മോഹന്‍ലാല്‍ (Mohanlal). മോഹന്‍ലാലിന് അടുത്ത വ്യക്തിബന്ധമുള്ള ആളായിരുന്നു പുനീത്.
പ്രിയ പുനീത്, നിങ്ങളുടെ ചിത്രം ജെയിംസ് ഒരു ഗംഭീര സിനിമയായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഞങ്ങളുടെയെല്ലാം ഹൃദയങ്ങളില്‍ ഈ ചിത്രത്തിന് ഒരു പ്രത്യേക സ്ഥാനം ഉണ്ടായിരിക്കും. ഞങ്ങള്‍ക്ക് നിങ്ങളെ മിസ് ചെയ്യുന്നു, ജെയിംസിന്റെ റിലീസ് പോസ്റ്ററിനൊപ്പം മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
പൃഥ്വിരാജും ചാക്കോച്ചനുമില്ല; ആഷിക്കിന്‍റെ 'നീലവെളിച്ച'ത്തില്‍ ടൊവീനോയും റോഷനും
ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കി ഒരുക്കിയിരിക്കുന്ന ചിത്രമാണിത്. പ്രിയ ആനന്ദ്, മേക ശ്രീകാന്ത്, അനു പ്രഭാകര്‍ മുഖര്‍ജി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി ചിത്രത്തില്‍ എത്തുന്നുണ്ട്. പുനീതിന്‍റെ സഹോദരങ്ങളായ രാഘവേന്ദ്ര രാജ്‍കുമാറും ശിവരാജ്‍കുമാറും ചിത്രത്തില്‍ സാന്നിധ്യങ്ങളാവും. മൂന്ന് സഹോദരങ്ങളെയും ഒരു ഫ്രെയ്‍മില്‍ കാണാന്‍ കന്നഡ സിനിമാപ്രേമികളുടെ ദീര്‍ഘനാളായുള്ള ആഗ്രഹവും കാത്തിരിപ്പുമാണ്. ചിത്രത്തിന് കര്‍ണ്ണാടകയില്‍ ഒരാഴ്ച സോളോ റണ്‍ ആണ്. പുനീതിനോടുള്ള ആദരസൂചകമെന്ന നിലയ്ക്ക് കര്‍ണ്ണാടകയിലെ ചലച്ചിത്ര വിതരണക്കാര്‍ ഒരാഴ്ചത്തേക്ക് മറ്റു സിനിമകള്‍ റിലീസ് ചെയ്യില്ല.
സൈനികനായി പുനീത് എത്തുന്ന സിനിമ ആക്ഷന് പ്രാധാന്യം നല്‍കി ചെയ്‍ത മാസ് എന്റർടെയ്‍നറാണ്. ഒരു പാട്ടും ആക്ഷന്‍ സീക്വന്‍സും ഒഴികെയുള്ള പ്രധാന ഭാഗങ്ങളെല്ലാം ചിത്രീകരിച്ച ശേഷമായിരുന്നു പുനീത് വിടപറഞ്ഞത്. നാലായിരത്തിലധികം സ്‍ക്രീനുകളിലാണ് ജെയിംസ് റിലീസ് ചെയ്യുക. ഒരു കന്നഡ ചിത്രത്തിന്റെ റെക്കോര്‍ഡ് സ്‍ക്രീനിംഗാണ് 'ജെയിംസി'ന് ലഭിക്കുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് ആരംഭിച്ച അഡ്വാന്‍സ് ബുക്കിംഗില്‍ ചിത്രത്തിന് വന്‍ പ്രതികരണമാണ് ലഭിക്കുന്നത്. ബംഗളൂരുവില്‍ 600ല്‍ ഏറെ പ്രദര്‍ശനങ്ങളില്‍ നിന്നുമായി 2.64 കോടി രൂപയാണ് അഡ്വാന്‍സ് ബുക്കിംഗ് കളക്ഷന്‍. മൈസൂരുവില്‍ നിന്ന് 77 ഷോകളില്‍ നിന്നായി 44 ലക്ഷം രൂപയും ലഭിച്ചതായി അറിയുന്നു.
കിഷോര്‍ പതികൊണ്ടയാണ് ചിത്രം നിര്‍മിക്കുന്നത്. കിഷോര്‍ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് നിര്‍മാണം. ചരണ്‍ രാജ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. ദീപു എസ് കുമാറാണ് ചിത്രസംയോജനം നിര്‍വഹിക്കുന്നത്. രചനയും സംവിധാനവും ചേതന്‍ കുമാര്‍. അരുണ്‍ പ്രഭാകര്‍, ശ്രീകാന്ത്, ആര്‍ ശരത്‍കുമാര്‍ ഹരീഷ് പേരടി, തിലക് ശേഖര്‍, മുകേഷ് ഋഷി, ആദിത്യ മേനോൻ, രംഗയാന രഘു, അവിനാശ്, സധു കോകില, ചിക്കണ്ണ, സുചേന്ദ്ര പ്രസാദ് തുടങ്ങിയവര്‍ അഭിനയിച്ചിരിക്കുന്നു.
