തന്റെ ആദ്യ സംവിധാന സംരംഭമായ 'സിഗ്മ'യുടെ പശ്ചാത്തലത്തിൽ, നടൻ വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ് സഹോദരി ദിവ്യ സാഷയെക്കുറിച്ച് സംസാരിച്ചു. കുട്ടിക്കാലത്ത് വഴക്കിട്ടിരുന്നെങ്കിലും, പഠനത്തിനായി അകന്നു ജീവിച്ചപ്പോഴാണ് തങ്ങൾ കൂടുതൽ അടുത്തതെന്നും പരസ്പരം മിസ് ചെയ്തിരുന്നെന്നും അദ്ദേഹം വെളിപ്പെടുത്തി.

തെന്നിന്ത്യൻ സൂപ്പർതാരവും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമായ 'സിഗ്മ' റിലീസിനൊരുങ്ങുകയാണ്. സുന്ദീപ് കിഷൻ ആണ് ചിത്രത്തിൽ നായകൻ. ചിത്രത്തിന്റേതായി പുറത്തുവന്ന അപ്‌ഡേറ്റുകളെല്ലാം വലിയ ചർച്ചയായിരുന്നു. സിനിമയുടെ പ്രമോഷന്റെ ഭാഗമായി ജേസൺ സഞ്ജയ് കഴിഞ്ഞ ദിവസങ്ങളിൽ നൽകിയ അഭിമുഖങ്ങളും ചർച്ചയായിരുന്നു. അച്ഛൻ വിജയ്‌യെ കുറിച്ചും, അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്പ്രവേശനത്തെ കുറിച്ചും ജേസൺ സഞ്ജയ് നടത്തിയ പ്രതികരണങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ തന്റെ സഹോദരി ദിവ്യ സാഷയെ കുറിച്ച് ജേസൺ സഞ്ജയ് പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്.

ചെറുപ്പത്തിൽ തങ്ങൾ ഒരുപാട് വഴക്കിടുമായിരുന്നെന്നും പിന്നീട് വീട്ടിൽ നിന്നും മാറി നിന്നപ്പോഴാണ് പരസ്പരം മിസ് ചെയ്യാൻ തുടങ്ങിയതെന്നും ജേസൺ സഞ്ജയ് പറയുന്നു. തന്റെ ആദ്യ ചിത്രമായ സിഗ്മയുടെ ഔട്ട്ലൈൻ താൻ ആദ്യമായി ചർച്ച ചെയ്‍തത് ദിവ്യയുമായാണെന്നും "കുട്ടിക്കാലത്ത് എന്തെങ്കിലും ചെറിയ കാരണങ്ങള്‍ മതി വഴക്കിടാന്‍. എന്നാല്‍ എല്ലാ തവണയും തെറ്റ് തന്റെ മേലാണെന്ന് വീട്ടുകാര്‍ വിശ്വസിക്കാറുണ്ടായിരുന്നു. പിന്നീട് പഠനത്തിനായി ആദ്യം ഞാന്‍ വീടുവിട്ട് പുറത്തുപോയി. കുറച്ചുകാലത്തിന് ശേഷം നാട്ടിലേക്ക് മടങ്ങിയെത്തിയപ്പോള്‍ സഹോദരി ദിവ്യയും ഉന്നതപഠനത്തിനായി വിദേശത്തേക്ക് പോയി. ഒരേ വീട്ടില്‍ നിന്ന് മാറിനിന്നപ്പോഴാണ് എത്രമാത്രം മിസ് ചെയ്യുന്നുണ്ടെന്ന് മനസ്സിലായത്." ജേസൺ സന്ജയ പറയുന്നു.

"അതിന് ശേഷം പതിവായി വീഡിയോ കോളിലൂടെ സംസാരിക്കാന്‍ തുടങ്ങി. അകലം കൂടിയപ്പോഴാണ് പരസ്പരബന്ധം കൂടുതല്‍ ശക്തമായത്. സിനിമകളോടുള്ള വലിയ താല്‍പര്യമുള്ള ആളാണ് ദിവ്യ. തന്റെ ആദ്യ സംവിധാന സംരംഭമായ 'സിഗ്മ'യുടെ ഔട്ട്ലൈന്‍ ആദ്യമായി പങ്കുവെച്ചത് സഹോദരിയോടാണ്. മടിയില്ലാതെ സത്യസന്ധമായ അഭിപ്രായം പറയുന്ന ആളാണ് അവള്‍ അതുകൊണ്ടാണ് ആശയങ്ങള്‍ ആദ്യം പങ്കിടാന്‍ അവളെ തന്നെ തിരഞ്ഞെടുക്കുന്നത്. ഒരു തീരുമാനമെടുത്താല്‍ അതില്‍ നിന്ന് എളുപ്പത്തില്‍ അവള്‍ മാറില്ല. ആരെങ്കിലും അഭിപ്രായം പറഞ്ഞാലും സ്വന്തം നിലപാട് വ്യക്തമായി വിശദീകരിച്ച് മറ്റുള്ളവരെ മനസ്സിലാക്കാന്‍ അവള്‍ക്ക് കഴിയും. സംവിധായകനെന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയ ശേഷമാണ് അത്തരമൊരു വ്യക്തിത്വത്തിന്റെ മൂല്യം കൂടുതല്‍ ബോധ്യമായി." ജേസൺ സഞ്ജയ് കൂട്ടിച്ചേർത്തു. ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലായിരുന്നു ജേസൺ സഞ്ജയ്‌യുടെ പ്രതികരണം.

YouTube video player