രാഷ്ട്രീയ പ്രവേശനത്തിന് ശേഷം വിജയിന്‍റെ പുതിയ ചിത്രമായ ജനനായകന്റെ റിലീസിനായി കാത്തിരിക്കുന്ന ആരാധകർക്ക് നിരാശ. പക്ഷേ…
രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചതിന് ശേഷം നേരിട്ട ആദ്യ തിരഞ്ഞെടുപ്പില്‍ വമ്പന്‍ വിജയവും പിന്നാലെയെത്തിയ മുഖ്യമന്ത്രി പദവുമൊക്കെ വിജയിനെ സംബന്ധിച്ച് അസാധാരണ നേട്ടമാണ്. ഒരുപക്ഷേ വിജയിന്‍റെ പാര്‍ട്ടിയായ ടിവികെ (തമിഴക വെട്രി കഴകം) പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ വിജയമാണ് തമിഴ്നാട്ടില്‍ അവര്‍ക്ക് ലഭിച്ചത്. അതേസമയം വിജയ് ആരാധകരെ സംബന്ധിച്ച് ഈ ആഹ്ലാദത്തിനിടയിലും വിഷമിപ്പിക്കുന്ന ഒന്നുണ്ട്. അത് തങ്ങളുടെ പ്രിയതാരം ഏറ്റവും ഒടുവില്‍ അഭിനയിച്ച ജനനായകന്‍ എന്ന ചിത്രം ഇനിയും തിയറ്ററുകളില്‍ എത്തിയിട്ടില്ല എന്നതാണ്. കെവിഎന്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച്, എച്ച് വിനോദ് സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രം പൊങ്കല്‍ റിലീസ് ആയി ജനുവരിയില്‍ എത്തേണ്ടതായിരുന്നു. എന്നാല്‍ സെന്‍സര്‍ പ്രതിസന്ധിയെത്തുടര്‍ന്ന് അത് നടന്നില്ല. എന്ന് മാത്രമല്ല, ഇതുവരെയും ചിത്രത്തിന്‍റെ റിലീസ് കുരുക്ക് അഴിഞ്ഞിട്ടില്ല. വിജയിന്‍റെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ചെങ്കിലും റിലീസ് ഉണ്ടാവുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. ഇപ്പോഴിതാ ജനനായകന് പകരം ഒരു പഴയ വിജയ് ചിത്രത്തിന്‍റെ റീ റിലീസ് ആണ് പ്ലാന്‍ ചെയ്യപ്പെട്ടിരിക്കുന്നത്.
വിജയിനൊപ്പം മോഹന്‍ലാലും പ്രധാന റോളുകളില്‍ അഭിനയിച്ച് 2014 ല്‍ പുറത്തുവന്ന ആക്ഷന്‍ ഡ്രാമ ചിത്രം ജില്ലയാണ് തിയറ്ററുകളിലേക്ക് വീണ്ടും എത്തുന്നത്. വിജയിന്‍റെ പിറന്നാള്‍ റിലീസ് ആയാണ് ഇത് പ്ലാന്‍ ചെയ്തിരിക്കുന്നത്. ജൂണ്‍ 19 ന് ചിത്രം തിയറ്ററുകളില്‍ എത്തും. ജൂണ്‍ 22 ന് ആണ് വിജയിന്‍റെ പിറന്നാള്‍. കേരളത്തിലും ചിത്രത്തിന് റീ റിലീസ് ഉണ്ട്. ബാംഗ്ലൂര്‍ കുമാര്‍ ഫിലിംസ് ആണ് ചിത്രത്തിന്‍റെ കര്‍ണാടകത്തിലെയും കേരളത്തിലെയും റീ റിലീസ് തിയട്രിക്കല്‍ റൈറ്റ്സ് നേടിയിരിക്കുന്നത്. ഗുഡ്ഫെല്ലാസ് ഫിലിംസ് ആണ് കേരളത്തിലെ തിയറ്റര്‍ ചാര്ട്ടിംഗ് നിര്‍വ്വഹിക്കുന്നത്.
വിജയിന്‍റെ പല റീ റിലീസ് ചിത്രങ്ങളും ബോക്സ് ഓഫീസില്‍ മുന്‍പ് നിര്‍മ്മാതാക്കള്‍ക്ക് വലിയ നേട്ടം ഉണ്ടാക്കിയിട്ടുണ്ട്. ജില്ലയ്ക്കും സമാന രീതിയിലുള്ള നേട്ടം ഉണ്ടാകുമോ എന്നാണ് ഇന്‍ഡസ്ട്രി ഉറ്റുനോക്കുന്നത്. ആര്‍ ടി നേസന്‍ സംവിധാനം ചെയ്ത ചിത്രമാണ് ജില്ല. സൂപ്പര്‍ഗുഡ് ഫിലിംസിന്‍റെ ബാനറില്‍ ആര്‍ ബി ചൗധരി ആയിരുന്നു നിര്‍മ്മാണം. അച്ഛനും വളര്‍ത്തുമകനുമായ ശിവനും ശക്തിയുമായാണ് യഥാക്രമം മോഹന്‍ലാലും വിജയും ചിത്രത്തില്‍ എത്തിയത്. ചിത്രം ബോക്സ് ഓഫീസിലും വലിയ നേട്ടം ഉണ്ടാക്കിയിരുന്നു.

