മോഹൻലാലിന്റെ പ്രൊഫഷണലിസത്തെ കുറിച്ച് സംവിധായകൻ ജൂഡ് ആന്റണി ജോസഫ് പറഞ്ഞ വാക്കുകൾ ചർച്ചയാവുന്നു. Jude Anthany Joseph on Mohanlal

സിനിമയിലെ ഒരു രംഗത്തിന്റെ പൂർണതയ്ക്ക് വേണ്ടി മോഹൻലാൽ എടുക്കുന്ന പ്രയത്നം പലപ്പോഴും പല സംവിധായകരും തുറന്നുപറഞ്ഞിട്ടുണ്ട്. അത്തരത്തിൽ ജൂഡ് ആന്റണി ജോസഫ് മോഹൻലാലുമായുള്ള ഒരു അനുഭവത്തെ കുറിച്ച് തുറന്നുപറഞ്ഞതാണ് ഇപ്പോൾ ചർച്ചയാവുന്നത്. ജൂഡ് ആന്റണി ജോസഫ് വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിന്റെ സഹസംവിധായകനായിരുന്നപ്പോഴുണ്ടായ അനുഭവമാണ് തുറന്നുപറഞ്ഞത്. അതേസമയം ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം തുടക്കം റിലീസിനൊരുങ്ങുകയാണ്. മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ നായികയായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് തുടക്കം. മോഹൻലാലും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ലൈറ്റ് ശരിയാവാതിരുന്ന ഒരു സംഘട്ടന രംഗം ഷൂട്ട് തീരുന്നതിന് ശേഷമാണ് ശ്രദ്ധയിൽ പെട്ടതെന്നും, മോഹൻലാലിനോട് ഇക്കാര്യം സൂചിപ്പിച്ചപ്പോൾ യാതൊരു മടിയും കൂടാതെ അദ്ദേഹം റീ ഷൂട്ടിന് സമ്മതിച്ചെന്നും ജൂഡ് ആന്റണി ജോസഫ് പറയുന്നു. "വെളിപാടിന്റെ പുസ്തകം എന്ന ലാല്‍ ജോസ് സാറിന്റെ സിനിമയില്‍ ഞാനുണ്ടായിരുന്നു. മൂന്ന് രാത്രി ഫൈറ്റ് സീന്‍ ഷൂട്ടുണ്ടായിരുന്നു. മഴയത്തും ചെളിയിലും ലാല്‍ സാര്‍ ഫൈറ്റ് ചെയ്യുന്നത് കണ്ടിട്ടുണ്ട്. മൂന്നാമത്തെ രാത്രി അദ്ദേഹത്തിന്റെ ഭാഗം കഴിഞ്ഞപ്പോള്‍ അദ്ദേഹം കാരവനില്‍ പോയി കുളിച്ച് വന്നു. വസ്ത്രം മാറി, പോകാന്‍ ഒരുങ്ങിയാണ് വന്നത്. അപ്പോള്‍ അസിസ്റ്റന്റ് ഡയറക്ടര്‍ സംവിധായകന്റെ അടുത്ത് വന്ന് ലാല്‍ സാറിന്റെ ഒരു ഷോട്ടില്‍ ലൈറ്റ് ശരിയായിരുന്നില്ല എന്നോ മറ്റോ പറഞ്ഞു. ആ ഷോട്ട് വീണ്ടും എടുക്കേണ്ടി വരുമെന്നും പറഞ്ഞു." ജൂഡ് ആന്റണി ജോസഫ് പറയുന്നു.

"ലാല്‍ ജോസ് സാര്‍ ലാല്‍ സാറിനോട് വീണ്ടും ആ ഷോട്ട് എടുക്കണമെന്ന് പറയാന്‍ ആദ്യം മടിച്ചു. പിന്നീട് തന്റെ സിനിമ ശരിയായി വരണമെന്നതില്‍ അദ്ദേഹം പോയി സംസാരിച്ചു. ഞങ്ങളുടെ മുന്നില്‍ വച്ചാണ് ലാല്‍ സാറിനോട് ഇങ്ങനൊരു പ്രശ്‌നമുണ്ടെന്നും ആ സീന്‍ വീണ്ടും എടുക്കാനാകുമോ എന്നും ചോദിക്കുന്നത്. അദ്ദേഹം ഒന്നും പറയാതെ നേരെ കാരവാനിലേക്ക് പോയി. ഫൈറ്റില്‍ ധരിച്ചിരുന്ന ഷര്‍ട്ടുമിട്ട് തിരികെ വന്നു. എന്നിട്ട് ആ ചെളിയില്‍ കിടന്നുന്നുരുണ്ട് ദേഹത്ത് ചെളിയാക്കി. റെഡി സാര്‍, ഇനി ചെയ്യാം എന്ന് സംവിധായകനോട് പറഞ്ഞു.

ഷൂട്ടിന് ശേഷം എഡിറ്റര്‍ക്കൊപ്പമിരുന്ന് ഫൈറ്റ് മൊത്തം കണ്ടു. എന്തെങ്കിലും മാറ്റേണ്ടതുണ്ടോ എന്ന് നോക്കിയിട്ട് പറയണം, ഞാന്‍ തിരിച്ചു പോയാല്‍ പിന്നെ ചെയ്യാനാകില്ലല്ലോ എന്ന് അദ്ദേഹം പറഞ്ഞു. എങ്ങനെയാണ് ഒരു വ്യക്തിയ്ക്ക് ഇത്രയും വര്‍ഷം ഇങ്ങനെ അഭിനയിക്കാനാകുന്നതെന്ന് ഞാന്‍ അത്ഭുതപ്പെട്ടു. അദ്ദേഹം എല്ലാതരം കഥാപാത്രങ്ങളും ചെയ്തു കഴിഞ്ഞു. പക്ഷെ ഇപ്പോഴും അതേ പാഷനോടെയാണ് ചെയ്യുന്നത്. ഇന്നും രാവിലെ ആറ് മണിക്ക് വരാന്‍ പറഞ്ഞാല്‍ മേക്കപ്പിട്ട് വന്നിരിക്കും. അതാണ് അദ്ദേഹത്തിന്റെ പാഷന്‍. ആ പാഷനും ബോണ്‍ ടാലന്റും എല്ലാത്തിനേയും ശാന്തതയോടെ കൈ കാര്യം ചെയ്യുന്നതുമാകാം അദ്ദേഹത്തിന്റെ പ്രകടനത്തെ ഇത്ര ഗംഭീരമാക്കുന്നത്." ജൂഡ് ആന്റണി കൂട്ടിച്ചേർത്തു. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലായിരുന്നു ജൂഡിന്റെ പ്രതികരണം.

YouTube video player