ഓസ്ട്രേലിയന്‍ റിലീസിന് 'കാതല്‍'; വിതരണാവകാശം വിറ്റുപോയത് വന്‍ തുകയ്ക്ക്
ഓസ്‌ട്രേലിയൻ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ബിഗ് ബജറ്റ് ഹിന്ദി, തെലുങ്ക് സിനിമകളുടെ വിതരണക്കാരായ സതേൺ സ്റ്റാർ
![kaathal the core to be released in australia on december 7 mammootty jeo baby jyotika nsn kaathal the core to be released in australia on december 7 mammootty jeo baby jyotika nsn](https://static-ai.asianetnews.com/images/01hgmjdrrwe25y8kj3cb0ee638/befunky-collage--4-_363x203xt.jpg)
ജിയോ ബേബിയുടെ സംവിധാനത്തില്‍ മമ്മൂട്ടിയും ജ്യോതികയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച്, പ്രേക്ഷപ്രീതിയാര്‍ജിച്ച ചിത്രം കാതല്‍ ഓസ്ട്രേലിയന്‍ റിലീസിന്. സ്വവര്‍ഗാനുരാഗം പ്രമേയമാക്കുന്ന ചിത്രം വിഷയത്തിന്‍റെ പ്രാധാന്യം കൊണ്ടുതന്നെ പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. നവംബര്‍ 23 ന് കേരളത്തിലടക്കം റിലീസ് ചെയ്യപ്പെട്ട ചിത്രത്തിന് ഗള്‍ഫ് രാജ്യങ്ങളില്‍ പ്രദര്‍ശനാനുമതി നിഷേധിക്കപ്പെട്ടിരുന്നു. ഡിസംബര്‍ ഏഴിനാണ് ചിത്രത്തിന്‍റെ ഓസ്ട്രേലിയന്‍ റിലീസ്.
ചിത്രത്തിന്‍റെ ഓസ്‌ട്രേലിയൻ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ബിഗ് ബജറ്റ് ഹിന്ദി, തെലുങ്ക് സിനിമകളുടെ വിതരണക്കാരായ സതേൺ സ്റ്റാർ ആണ്. വന്‍ തുകയ്ക്കാണ് ഇവര്‍ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നതെന്ന് അറിയുന്നു. സമീപകാല മമ്മൂട്ടി ചിത്രങ്ങൾ ഓസ്‌ട്രേലിയൻ ബോക്സ് ഓഫീസിൽ കൈവരിച്ച സാമ്പത്തിക വിജയം തന്നെയാണ് മലയാള സിനിമ വിതരണം ചെയ്യാൻ തങ്ങളെ പ്രേരിപ്പിച്ചതെന്ന് സതേൺ സ്റ്റാർ ഡയറക്ടർ അശ്വിൻ പറഞ്ഞു. ഓസ്ട്രേലിയയില്‍ 25 തിയറ്ററുകളില്‍ പ്രദര്‍ശനമാരംഭിക്കുന്ന ചിത്രം തൊട്ടടുത്ത ആഴ്ച സ്ക്രീന്‍ കൗണ്ട് വര്‍ധിപ്പിക്കും. ന്യൂസിലന്‍ഡിലും ചിത്രം പ്രദര്‍ശനത്തിന് എത്തുന്നുണ്ട്. ഡിസംബർ 14 നാണ് അവിടുത്തെ റിലീസ്. മമ്മൂട്ടിയുടെ സമീപകാല സിനിമകൾ കൈവരിച്ച മികച്ച വിജയങ്ങൾ കാതലിനും വിദേശ രാജ്യങ്ങളിൽ പ്രിയം വർധിക്കാൻ കാരണമായിട്ടുണ്ട്. യൂറോപ്യൻ രാജ്യങ്ങളിൽ ചിത്രത്തിന് മികച്ച റിലീസ് ഉണ്ട്.
അതേ സമയം ഫാൻസ് ഷോ ഉൾപ്പെടെയുള്ള വമ്പൻ സ്വീകരണമാണ് ഓസ്‌ട്രേലിയയിലെ മമ്മൂട്ടി ആരാധകർ കാതലിനെ സ്വീകരിക്കാനായി ഒരുക്കുന്നത്. മെൽബണും ഗോൾഡ് കോസ്റ്റും സിഡ്നിയും ഉൾപ്പെടെ അഞ്ചു സെന്ററുകളിൽ ഫാൻസ് ഷോകൾ നടത്തുമെന്നു മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ- ഓസ്‌ട്രേലിയ പ്രസിഡന്റ് മദനൻ ചെല്ലപ്പൻ പറഞ്ഞു.
ALSO READ : കിംഗ് ഖാനും സണ്ണി ഡിയോളിനും ചെക്ക് വച്ചോ രണ്‍ബീര്‍? 'അനിമല്‍' ആദ്യദിനം നേടിയത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം