കഴിഞ്ഞ വർഷം ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ച നടൻ കലാഭവൻ നവാസിന്റെ ഒന്നാം ചരമവാർഷികത്തിൽ സമൂഹമാധ്യമങ്ങളിൽ വൈകാരിക കുറിപ്പ് പങ്കുവച്ച് താരത്തിന്റെ മകൻ.

മലയാളികൾക്ക് പ്രിയപ്പെട്ട കലാകാരനായിരുന്നു കലാഭവൻ നവാസ്. കോമഡി സ്കിറ്റുകളിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും, സിനിമകളിലൂടെയും പരിചിതനായ താരത്തിന്റെ വിയോഗം വലിയ ഞെട്ടലോടെയാണ് പ്രേക്ഷകർ ഒന്നടങ്കം കേട്ടത്. കഴിഞ്ഞ വർഷത്തെ ഓഗസ്റ്റിൽ ഹൃദയാഘാതം മൂലമായിരുന്നു നവാസ് മരണപ്പെട്ടത്. നവാസ് അവസാനമായി അഭിനയിച്ച 'പ്രകമ്പനം' എന്ന ചിത്രം അടുത്തിടെ തിയേറ്ററുകളിൽ എത്തിയിരുന്നു. മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രത്തിലെ നവാസിന്റെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ കലാഭവൻ നവാസിന്റെ ഓർമ്മദിനത്തിൽ മകൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

എല്ലാ കുടുംബത്തിനും ഒരു ഹീറോ ഉണ്ടാവുമെന്നും ഒരു വർഷം മുൻപ് തങ്ങൾ ആ ഹീറോയെ നഷ്ടമായെന്നും സമൂഹമാധ്യമങ്ങളിൽ മകൻ കുറിച്ചു."എല്ലാ കുടുംബത്തിനും ഒരു ഹീറോ ഉണ്ടാകും! ഒരു വർഷം മുൻപാണ് ഞങ്ങൾക്ക് ഞങ്ങളുടെ ഹീറോയെ നഷ്ടമായത്. അദ്ദേഹം കൺമറഞ്ഞു, പക്ഷേ ഞങ്ങളുടെ ഹൃദയങ്ങളിൽ എന്നെന്നേക്കുമായി ജീവിക്കുന്നു." മകൻ കുറിച്ചു.

കലാഭവൻ നവാസിന്റെ വിയോഗത്തിൽ സഹോദരൻ നടൻ നിയാസ് ബക്കറും സമൂഹമാധ്യമങ്ങളിൽ കുറിപ്പ് പങ്കുവച്ചിരുന്നു. തനിക്ക് നഷ്ടമായത് അനുജനെ മാത്രമല്ല തന്റെ വലം കൈ കൂടിയാണ് എന്നാണ് നിയാസ് ബക്കർ സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. അതേസമയം വിജീഷ് പാണത്തൂർ സംവിധാനം ചെയ്ത പ്രകമ്പനം ആയിരുന്നു കലാഭവൻ നവാസ് അവസാനം അഭിനയിച്ച ചിത്രം. ഹൊറർ- കോമഡി ഴോണറിൽ പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളായിരുന്നു തിയേറ്ററുകളിലും ഒടിടിയിലും ലഭിച്ചത്. സാഗർ സൂര്യ, ഗണപതി, അമീൻ എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്.

YouTube video player