സുബി സുരേഷിനെ അവസാനമായി കാണാനെത്തിയ കലാഭവൻ രാഹുലിനെ ആശ്വസിപ്പിക്കാൻ പാടുപെടുകയായിരുന്നു സുഹൃത്തുക്കള്‍.

മലയാളത്തിന്റെ പ്രിയപ്പെട്ട കലാകാരി സുബി സുരേഷ് കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. 42 വയസ് ആയിരുന്നു സുബിക്ക്. വിവാഹിതയാകാൻ തയ്യാറെടുപ്പുകള്‍ നടത്തുന്നതിനിടെയാണ് സുബി സുരേഷിന്റെ അന്ത്യം സംഭവിച്ചത്. സുബിയെ വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്ന കലാഭവൻ രാഹുല്‍ താരത്തെ അവസാനമായി കാണാൻ എത്തിയപ്പോള്‍ പറഞ്ഞ വാക്കുകളാണ് ആരാധകരെ ഇപ്പോള്‍ സങ്കടത്തിലാക്കുന്നത്.

വളരെ വിഷമത്തിലാണ്. കുറെ ദിവസം ഐസിയുവില്‍ നോക്കി. ആളെ കിട്ടിയില്ല. എല്ലാ രീതിയിലുള്ള ചികിത്സയും കൊടുത്തു. കുറേ നാളായി ഞങ്ങള്‍ ഒരുമിച്ച് പ്രോഗ്രാമിന് പോയിക്കൊണ്ടിരിക്കുകയായിരുന്നു. അതങ്ങനങ്ങ് പോകുകയാണെങ്കില്‍ ഭാവിയില്‍ ഒരുമിച്ച് ജീവിക്കാം എന്ന് തീരുമാനിക്കുകയായിരുന്നു. ആശുപത്രിയില്‍വെച്ച് സംസാരിച്ചപ്പോള്‍ പല ഘട്ടത്തില്‍ ആരോഗ്യത്തില്‍ ഇംപ്രൂവ്മെന്റ് ഉണ്ടായിരുന്നു. ചില സമയങ്ങളില്‍ ഓര്‍മയൊക്കെ പോകുന്നുണ്ടായിരുന്നു. ഡോക്ടര്‍മാരും പറഞ്ഞത് ഇംപ്രൂവായി വരുമെന്നാണ്. പക്ഷേ സോഡിയവും പൊട്ടാസ്യവുമൊക്കെ കുറയാറുണ്ട്. പുള്ളിക്കാരി ഭക്ഷണം കഴിക്കുന്നത് കുറവായിരുന്നു. ട്രിപ്പ് പോകുകയാണെങ്കിലും ഭക്ഷം കഴിക്കുന്നത് സുബിക്ക് വലിയ താല്‍പര്യം ഇല്ലായിരുന്നു. ജ്യൂസൊക്കെ കഴിക്കും എന്ന് മാത്രം. സുബിയുടെ കുടുംബവുമായിട്ടും തനിക്ക് അടുപ്പമായിരുന്നു എന്നും രാഹുല്‍ ഒരു മാധ്യമത്തോട് പറഞ്ഞു.

മുന്‍പ് ഒരു ടെലിവിഷന്‍ ഷോയില്‍ അതിഥിയായി എത്തിയപ്പോള്‍ സുബി വിവാഹത്തെ കുറിച്ച് പറഞ്ഞിരുന്നു. സ്വതസിദ്ധമായ നര്‍മ്മത്തോടെയായിരുന്നു ഇക്കാര്യവും സുബി പ്രേക്ഷകരുമായി പങ്കുവച്ചത്. ഒരു സത്യം തുറന്നു പറയട്ടെ. എന്നെ കല്യാണം കഴിക്കണമെന്ന് പറഞ്ഞ് ഒരാള്‍ കൂടെക്കൂടിയിട്ടുണ്ട്. പുള്ളിക്കാരന്‍ ഏഴ് പവന്‍റെ താലിമാലയ്ക്കു വരെ ഓര്‍ഡര്‍ കൊടുത്തിട്ടുണ്ട്. പുള്ളിക്ക് ഫെബ്രുവരിയില്‍ കല്യാണം നടത്തണമെന്നാണ് ആഗ്രഹം. വെറുതെ പറഞ്ഞതല്ല, സത്യമാണ്, സുബി പറഞ്ഞിരുന്നു. സുബിയുടെ വിയോഗ വാര്‍ത്ത വന്നതിനു പിന്നാലെ ഏഷ്യാനെറ്റ് ന്യൂസില്‍ പ്രതികരിക്കവെ സുബിയുടെ സുഹൃത്തും മുതിര്‍ന്ന മിമിക്രി കലാകാരനുമായ കെ എസ് പ്രസാദും ഇക്കാര്യം പറയുന്നുണ്ട്.

വിവാഹം കഴിക്കണമെന്ന് കഴിഞ്ഞൊരു മൂന്ന് വര്‍ഷമായി ഞാന്‍ നിര്‍ബന്ധിക്കുമായിരുന്നു. അമ്മയോട് സംസാരിക്കുമായിരുന്നു. വിവാഹം അടുത്ത് നടക്കുമെന്ന ഘട്ടത്തിലാണ് ഈ അത്യാഹിതം ഉണ്ടാവുന്നത്. രാഹുല്‍ എന്നാണ് അദ്ദേഹത്തിന്‍റെ പേര്. കലാഭവന്‍റെ പ്രോഗ്രാംസ് ചെയ്യുന്ന ആളാണ്. രാഹുല്‍ തന്നെയാണ് രാവിലെ എന്നെ ഇത് വിളിച്ച് പറഞ്ഞത്. പ്രസാദേട്ടാ, പോയി എന്ന് പറഞ്ഞു- കെ എസ് പ്രസാദ് പ്രതികരിച്ചു. പ്രണയിച്ച് വിവാഹം കഴിക്കണമെന്ന് എപ്പോഴും ആഗ്രഹം പറഞ്ഞിരുന്ന സുബി രാഹുലിനെ പരിചയപ്പെടുന്നത് ഒരു കാനഡ പ്രോഗ്രാമിനിടെ ആയിരുന്നു. 2000 കാലഘട്ടത്തില്‍ ഗള്‍ഫ് ഷോകളില്‍ പോകുന്ന സമയം മുതലേ സുബി ഞങ്ങളോടൊപ്പമുണ്ട്. സൂപ്പര്‍ കോമഡി ഷോ മുതല്‍. രണ്ട് മാസം മുന്‍പ് കണ്ടതാണ്. പക്ഷേ ഒരു മൂന്നാഴ്‍ചയായിട്ട് ആശുപത്രിയില്‍ ആണ്. മഞ്ഞപ്പിത്തം വന്നു. കരളിനെ ബാധിച്ചു. കരള്‍ മാറ്റിവെക്കണം എന്നൊരു അവസ്ഥ വന്നു. സഹോദരിയുടെ മകനോ മകളോ കരള്‍ കൊടുക്കാന്‍ തയ്യാറായിരുന്നു. പ്രശ്‍നം മാറുമെന്ന പ്രതീക്ഷയിലായിരുന്നു ഞങ്ങള്‍, ഒരാഴ്‍ച മുന്‍പ് വരെ. പക്ഷേ ഒരു ആറ് ദിവസം മുന്‍പാണ് പറയുന്നത് കരള്‍ മാറ്റിവെക്കുന്നതിന് എന്തോ തടസ്സമുണ്ടെന്ന്. ഒരാഴ്‍ച കൂടി കാത്തിരുന്നതിനു ശേഷം കരള്‍ മാറ്റിവെക്കാം എന്ന് പറഞ്ഞു. അങ്ങനെ ഇരിക്കുമ്പോഴാണ് ഈ വാര്‍ത്ത എത്തുന്നത്, കെ എസ് പ്രസാദ് പറഞ്ഞു.

Read More: രജിഷ വിജയൻ നായികയാകുന്ന പുതിയ ചിത്രം, 'ലവ്‍ഫുള്ളി യുവേഴ്‍സ് വേദ'യുടെ ട്രെയിലര്‍ പുറത്ത്