'കോളേജ് ജീവിതത്തിൽ സംഘർഷം സാധാരണം; ജെഎൻയുവിലേത് ദേശീയ പ്രശ്‌നമാക്കേണ്ടതില്ല': കങ്കണ റണാവത്
ജെഎന്‍യുവിലേത് ഒരു ദേശീയ പ്രശ്‌നമോ രാഷ്ട്രീയ വിഷയമോ അല്ലെന്ന് പറഞ്ഞ കങ്കണ ഇത്തരം ഗ്യാങ്ങുകള്‍ തമ്മിലുള്ള തര്‍ക്കം അതിരുവിട്ടാല്‍ പൊലീസ് ഇടപെടണമെന്നും അവരെ അടിച്ചോടിക്കണമെന്നും ആവശ്യപ്പെട്ടു.
മുംബൈ: ജെഎൻയുവിൽ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും നേരെ നടന്ന ആക്രമണത്തിൽ പ്രതികരണവുമായി ബോളിവുഡ് താരം കങ്കണ റണാവത്. ജെഎൻയുവിൽ ഇപ്പോൾ നടന്നത് ഗ്യാങ്ങുകള്‍ തമ്മിലുള്ള തമ്മില്‍ത്തല്ല് മാത്രമെന്നും എല്ലാ കോളേജുകളിലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാറുണ്ടെന്നും കങ്കണ പറഞ്ഞു.
ജെഎന്‍യുവിലേത് ഒരു ദേശീയ പ്രശ്‌നമോ രാഷ്ട്രീയ വിഷയമോ അല്ലെന്ന് പറഞ്ഞ കങ്കണ ഇത്തരം ഗ്യാങ്ങുകള്‍ തമ്മിലുള്ള തര്‍ക്കം അതിരുവിട്ടാല്‍ പൊലീസ് ഇടപെടണമെന്നും അവരെ അടിച്ചോടിക്കണമെന്നും ആവശ്യപ്പെട്ടു. തന്റെ പുതിയ ചിത്രം പങ്കയുടെ പ്രചാരണാര്‍ത്ഥം സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കങ്കണ.
‘ജെഎന്‍യുവിലെ അക്രമം ഇപ്പോള്‍ പൊലീസ് അന്വേഷിക്കുകയാണ്. എബിവിപി ഒരു വശത്തും ജെഎൻയു എതിര്‍വശത്തുമാണ്. കോളേജ് ജീവിതത്തിൽ സംഘർഷം വളരെ സാധാരണമാണ്. എന്റെ കോളേജ് കാലഘട്ടത്തിൽ, ആള്‍ക്കൂട്ടം ബോയിസ് ഹോസ്റ്റലിൽ പട്ടാപ്പകലും ആരെയും ഓടിച്ചിട്ട് കൊല്ലാമെന്ന അവസ്ഥയായിരുന്നു.
‘മറ്റൊരു അവസരത്തില്‍ ഒരു യുവാവിനെ ആള്‍ക്കൂട്ടം തല്ലിയോടിച്ചു കയറ്റിയത് ഞങ്ങള്‍ താമസിക്കുന്ന ഹോസ്റ്റിലിലേക്കാണ്. ഞങ്ങളുടെ വാര്‍ഡന്‍ ഇടപെട്ടാണ് ആ യുവാവിനെ മരണത്തില്‍ നിന്നു രക്ഷിച്ചത്. ഇത്തരത്തില്‍ കോളേജുകളിലെ പരസ്പരം ഉള്ള തര്‍ക്കങ്ങളും അക്രമങ്ങളും ദേശീയ പ്രശ്‌നമായി ഉയര്‍ത്തേണ്ടതില്ല. തര്‍ക്കം അതിരുവിട്ടാല്‍ പൊലീസ് ഇടപെടുകയും അവരെ അടിച്ചോടിക്കുകയും ചെയ്യണം ‘കങ്കണ റണാവത് പറഞ്ഞു.