'നിരുപാധികം മാപ്പ്', കോടതിയലക്ഷ്യ കേസിൽ മാപ്പപേക്ഷിച്ച് സംവിധായകന്‍ വിവേക് അഗ്നിഹോത്രി
ഭീമാ കൊറേഗ്വാവ് കേസിൽ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗൗതം നവ്‌ലാഖയ്ക്ക് അനുകൂലമായി കോടതി വിധി പറഞ്ഞ ജഡ്ജിയെയാണ് സംവിധായകന്‍ നേരത്തെ ട്വീറ്റിലൂടെ വിമര്‍ശിച്ചത്.
ദില്ലി : ജഡ്ജിക്കെതിരെ അപകീർത്തി പരാമർശം നടത്തിയതിന് കോടതിയലക്ഷ്യ നടപടി നേരിട്ട കശ്മീർ ഫയൽസ് സംവിധായകന്‍ വിവേക് അഗ്നിഹോത്രി നിരുപാധികം മാപ്പുപറഞ്ഞു. ഭീമാ കൊറേഗ്വാവ് കേസിൽ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗൗതം നവ്‌ലാഖയ്ക്ക് അനുകൂലമായി കോടതി വിധി പറഞ്ഞ ജഡ്ജിയെ സംവിധായകന്‍ നേരത്തെ ട്വീറ്റിലൂടെ വിമര്‍ശിച്ചിരുന്നു. മുന്‍ ദില്ലി ഹൈക്കോടതി ജഡ്ജിയായിരുന്ന എസ് മുരളീധരന്‍റേത് സ്വാധീനത്തിന് വഴങ്ങിയുള്ള വിധിയെന്നായിരുന്നു വിമര്‍ശനം. പിന്നാലെ ദില്ലി ഹൈക്കോടതി കോടതിയലക്ഷ്യ നടപടികള്‍ ആരംഭിക്കുകയായിരുന്നു. കേസ് ഇനി പരിഗണിക്കുന്ന അടുത്ത മാര്‍ച്ച് 16ന് വിവേക് അഗ്നിഹോത്രി ഹൈക്കോടതിയില്‍ നേരിട്ട് ഹാജരാകണം. നിലവില്‍ ഒഡീഷ ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് ജസ്റ്റിസ് എസ്.മുരളീധര്‍.