കേരളത്തിലെ ദേശീയ പാത തകർച്ചയിൽ രൂക്ഷ പ്രതികരണവുമായി സംവിധായകൻ ജൂഡ് ആന്‍റണി ജോസഫ്. ഉത്തരവാദികളുടെ ശമ്പളത്തിൽ നിന്ന് നഷ്ടം ഈടാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 

കൊച്ചി: കേരളത്തിലെ ദേശീയ പാത തകർച്ചയിൽ രൂക്ഷ പ്രതികരണവുമായി സംവിധായകൻ ജൂഡ് ആന്‍റണി ജോസഫ്. 
ഈ പാലങ്ങളും റോഡുകളുമൊക്കെ പൊളിയുമ്പോ ഉത്തരവാദിത്തപ്പെട്ടവരുടെ ശമ്പളത്തിൽ നിന്നോ, തികയില്ലെങ്കിൽ സ്ഥാപന ജംഗമ വസ്തുക്കൾ ജപ്തി ചെയ്തു മുതലാക്കാനോ നിയമം വരണമെന്ന് ജൂഡ് ആവശ്യപ്പെട്ടു. എന്നാലേ ഇവനൊക്കെ പഠിക്കൂ. ഇതിപ്പോ ജനങ്ങളുടെ നികുതിപ്പണമല്ലേ ആര് ചോദിക്കാനാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. 

Add Asianetnews as a Preferred SourcegooglePreferred

അതേസമയം, കേരളത്തിലെ ദേശീയ പാത തകർച്ചയിൽ അടിയന്തര കേന്ദ്ര മന്ത്രി നിതിൻ ​ഗഡ്കരി യോ​ഗം വിളിച്ചിട്ടുണ്ട്. ഉദ്യോ​ഗസ്ഥരുമായും വിദ​ഗ്ധരുമായും വിഷയം അവലോകനം ചെയ്യും. വീഴ്ച ഉണ്ടായ എല്ലാ സ്ഥലങ്ങളുടെയും റിപ്പോർട്ട് കേന്ദ്രമന്ത്രി ആവശ്യപ്പെട്ടിരിക്കുകയാണ്. കൂടുതൽ നടപടിക്ക് സാധ്യതയുണ്ടെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. 

ദേശീയ പാതയിലെ നിർമ്മാണ വീഴ്ച അന്വേഷിക്കാൻ മൂന്നംഗ സംഘത്തെ കേന്ദ്രം നിയോഗിച്ചിട്ടുണ്ട്. ഐഐടി പ്രൊഫസർ കെ ആർ റാവുവിന്‍റെ നേതൃത്വത്തിലുള്ള മൂന്നം​ഗ സമിതി അന്വേഷിക്കും. സമിതിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കർശന നടപടിയെന്ന് കേന്ദ്രമന്ത്രി നിതിൻ ​ഗഡ്കരി അറിയിച്ചു. കരാറുകാർക്കെതിരെ കടുത്ത നടപടി ആലോചിക്കുമെന്നും നിതിൻ ​ഗഡ്കരി വ്യക്തമാക്കി. 

കേരളത്തിലെ ഈ വിഷയം ഗൗരവത്തോടെ കാണാനാണ് കേന്ദ്രത്തിന്‍റെ തീരുമാനം. കഴിഞ്ഞ ദിവസം ഇ ടി മുഹമ്മദ് ബഷീര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇക്കാര്യത്തിലെ പരാതി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ അറിയിച്ചിരുന്നു. കൂടാതെ നേരിട്ട് നിവേദനം കൊടുക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് മൂന്നംഗ സമിതിയെ നിയോഗിച്ചതായി കേന്ദ്രം അറിയിച്ചത്.