ലാല്‍ ജൂനിയര്‍ വെറും ആറ് റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്.
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ മുംബൈക്ക് എതിരെ കേരള സ്‍ട്രൈക്കേഴ്‍സിന് വൻ വിജയ ലക്ഷ്യം. മുംബൈ ഹീറോസിന് എതിരെ വിജയിക്കാൻ കേരള സ്‍ട്രൈക്കൈഴ്‍സിന് നിശ്ചിത 10 ഓവറില്‍ 113 റണ്‍സാണ് വേണ്ടത്. തകര്‍പ്പൻ അര്‍ദ്ധ സെഞ്ച്വറി നേടിയ ശരദ് കേല്‍ക്കറിന്റെ ബാറ്റിംഗ് മികവിലാണ് മുംബൈ കൂറ്റൻ സ്‍കോറിലേക്ക് എത്തിയത്. മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി കേരള സ്‍ട്രൈക്കേഴ്‍സിന് വേണ്ടി ലാല്‍ ജൂനിയര്‍ ബൗളിംഗില്‍ തിളങ്ങി.
ഒമ്പത് റണ്‍സിന്റ ലീഡുമായാണ് ബോളിവുഡ് താരങ്ങള്‍ രണ്ടാം സ്‍പെല്ലില്‍ ബാറ്റിംഗിനിറങ്ങിയത്. കേരള സ്‍ട്രൈക്കേഴ്‍സിന് എതിരെ മുംബൈ അഞ്ച് വിക്കറ്റ് നഷ്‍ടത്തില്‍ 103 റണ്‍സാണ് രണ്ടാം സ്‍പെല്ലില്‍ നേടിയത്. മാധവും അപൂര്‍വയുമാണ് മുംബൈ ഹീറോസിന് വേണ്ടി ഓപ്പണിംഗിനിറങ്ങിയത്. സ്‍കോര്‍ ബോര്‍ഡില്‍ വെറും മൂന്ന് റണ്‍സ് ആയിരിക്കെ മുംബൈയുടെ ആദ്യ വിക്കറ്റ് സ്വന്തമാക്കാൻ കേരളത്തിന് ആയി. ഒരു റണ്‍സ് മാത്രമെടുത്ത അപൂര്‍വയെ ആദ്യ ഓവറിലെ അവസാന പന്തില്‍ സൈജു കുറുപ്പ് പുറത്താക്കുകയായിരുന്നു. ആറാം ഓവറിലെ ആദ്യ പന്തിലായിരുന്നു അടുത്ത വിക്കറ്റ് വീഴ്‍ച. മറ്റൊരു ഓപ്പണറായ മാധവ് 17 റണ്‍സ് എടുത്ത് നില്‍ക്കേ വിവേക് ഗോപൻ സ്വന്തം പന്തില്‍ ക്യാച്ച് എടുത്തു. വൻ സ്‍കോറിലേക്ക് കുതിക്കും എന്ന് തോന്നിച്ച മുംബൈയെ തടഞ്ഞത് എട്ടാം ഓവറില്‍ ലാല്‍ ജൂനിയര്‍ ആയിരുന്നു. എട്ടാം ഓവറിലെ ആദ്യ പന്തില്‍ തന്നെ സാഖിബ് സലിമിനെ ലാല്‍ ജൂനിയര്‍ എന്ന ജീൻ പോള്‍ ലാല്‍ സ്വന്തം പന്തില്‍ ക്യാച്ച് എടുത്ത് പുറത്താക്കി. അതേ ഓവറിലെ നാലാം പന്തില്‍ ഷബ്ബിര്‍ അലുവാലിയയുടെ വിക്കറ്റ് ലാല്‍ ജൂനിയര്‍ തെറിപ്പിച്ചു. സാഖിബ് സലീം 12ഉം ഷബ്ബിര്‍ ഒന്നും റണ്‍സാണ് എടുത്തിരുന്നത്. അവസാന ഓവര്‍ എറിഞ്ഞ ജീൻ സാമിര്‍ കൊച്ചാറിന്റെയും വിക്കറ്റ് എടുത്തു. മുംബൈ സ്‍കോറിംഗ് ഉയര്‍ത്തിയ ശരദ് കേല്‍ക്കര്‍ അഞ്ച് സിക്സും നാല് ഫോറും ഉള്‍പ്പടെ 28 പന്തില്‍ നിന്ന് 62 റണ്‍സ് എടുത്ത് പുറത്താകാതെ നിന്നു. നവദീപ് തോമര്‍ പരുക്കേറ്റ് പിൻമാറി. ഫ്രെഡ്ഡിക്ക് റണ്‍സൊന്നും എടുക്കാനായില്ല.
ജീൻ പോള്‍ രണ്ട് ഓവര്‍ എറിഞ്ഞ് ആറ് റണ്‍സ് മാത്രം വിട്ടുകൊടുത്താണ് മൂന്ന് വിക്കറ്റ് നേടിയത്. വിവേക് ഗോപൻ രണ്ട് ഓവര്‍ എറിഞ്ഞ് 15 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് നേടി. ആദ്യ സ്‍പെല്ലില്‍ ബൗളിംഗില്‍ തിളങ്ങിയ ആന്റണി വര്‍ഗീസിന് രണ്ട് ഓവറില്‍ 33 റണ്‍സ് വിട്ടുകൊടുത്തെങ്കിലും വിക്കറ്റൊന്നും എടുക്കാനായില്ല. സൈജു കുറുപ്പ് രണ്ട് ഓവര്‍ എറിഞ്ഞ് 17 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് സ്വന്തമാക്കിയപ്പോള്‍ ഓരോ ഓവര്‍ വീതം എറിഞ്ഞ ഉണ്ണി മുകുന്ദനും മണിക്കുട്ടനും വിക്കറ്റുകള്‍ വീഴ്‍ത്താൻ ആയില്ല.
നേരത്തെ ടോസ് നേടിയ മുംബൈ താരങ്ങളുടെ ക്യാപ്റ്റൻ റിതേഷ് ദേശ്‍മുഖ് ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. മുബൈ ഹീറോസ് കേരള സ്‍ട്രൈക്കേഴ്‍സിന് എതിരെ ആദ്യ സ്‍പെല്ലില്‍ 116 റണ്‍സാണ് നേടിയത്. ഏഴ് വിക്കറ്റ് നഷ്‍ടത്തിലാണ് ആദ്യ 10 ഓവറില്‍ 116 റണ്‍സ് എടുത്തത്.
കാര്യവട്ടത്ത് വൻ സ്‍കോര്‍ ലക്ഷ്യമിട്ട ബോളിവുഡിന്റെ ആദ്യ വിക്കറ്റ് രണ്ടാം ഓവറില്‍ വീണു. രണ്ട് ഫോര്‍ ഉള്‍പ്പടെ ഒമ്പത് റണ്‍സ് എടുത്ത ഓപ്പണര്‍ സാമിര്‍ കൊച്ചാറിനെ രണ്ടാം ഓവറിലെ രണ്ടാം പന്തില്‍ വിനു മോഹൻ പ്രശാന്ത് അലക്സാണ്ടറുടെ കൈകളിലെത്തിച്ചു. തുടര്‍ന്ന് എത്തിയ സാഖിബ് രാജ ഭെര്‍വാനിയെ അഞ്ചാമമത്തെ ഓവറിന്റെ മൂന്നാം പന്തില്‍ ഉണ്ണി മുകുന്ദൻ റണ്‍ ഔട്ടാക്കി. നാലാമനായി ഇറങ്ങിയ ഷബ്ബിര്‍ അലുവാലിയയുടെ വിക്കറ്റ് വിവേക് ഗോപന് ആണ്. മണിക്കുട്ടൻ ക്യാച്ച് എടുക്കുകയായിരുന്നു. ഒരു വശത്ത് വിക്കറ്റുകള്‍ വീണുകൊണ്ടിരിക്കുമ്പോഴും പതറാതെ ബാറ്റ് വീശിയ സാഖിബ് സലീമിനെ ആറാമത്തെ ഓവറിന്റെ അവസാന പന്തില്‍ സൈജു കുറുപ്പ് വിവേക് ഗോപന്റെ കൈകളിലെത്തിച്ചു. 18 പന്തുകളില്‍ നിന്ന് മൂന്ന് ഫോറും മൂന്ന് സിക്സും ഉള്‍പ്പടെ 41 റണ്‍സായിരുന്നു സാഖിബിന്റെ സമ്പാദ്യം. 13 പന്തില്‍ നിന്ന് 25 റണ്‍സെടുത്ത അപൂര്‍വ ലഖിയയാണ് മുംബൈയെ പിന്നീട് തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. അവസാന ഓവറില്‍ കൂറ്റനടിക്ക് മുംബൈ ശ്രമിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. ആന്റണി വര്‍ഗീസ് എറിഞ്ഞ ഓവറില്‍ ആദ്യം ശരദ് കേല്‍ക്കറിനെ ബൗണ്ടറി ലൈനിനരികെ വെച്ച് ഉണ്ണി മുകുന്ദൻ ക്യാച്ച് എടുത്തു. അതേ ഓവറില്‍ അഫ്‍താബിനെ ആന്റണി വര്‍ഗീസ് വിക്കറ്റിനു മുന്നില്‍ കുടുക്കി. മാധവിനെ ആന്റണി തന്നെ റണ്‍ ഔട്ട് ആക്കുകയും ചെയ്‍തു. റിതേഷ് ദേശ്‍മുഖ് റണ്ണൊന്നും എടുത്തില്ല.
ആന്റണി പെപ്പെ രണ്ട് ഓവറില്‍ 23 റണ്‍സ് വിട്ടുകൊടുത്താണ് രണ്ട് വിക്കറ്റ് എടുത്തത്. സൈജു കുറുപ്പ് രണ്ട് ഓവര്‍ എറിഞ്ഞ് 24 റണ്‍സിന് ഒരു വിക്കറ്റ് എടുത്തു. വിനു മോഹൻ ഒരു ഓവര്‍ എറിഞ്ഞ് 15 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റും വിവേക് ഗോപൻ രണ്ട് ഓവറില്‍ 19 റണ്‍സിന് ഒരു വിക്കറ്റും സ്വന്തമാക്കി. രണ്ട് ഓവര്‍ എറിഞ്ഞ മണിക്കുട്ടന് വിക്കറ്റൊന്നും നേടാനായില്ല.
മുംബൈ ഹീറോസിന്റെ 116 റണ്‍സ് പിന്തുടര്‍ന്ന് ബാറ്റിംഗിനിറങ്ങിയ കേരള സ്‍ട്രൈക്കേഴ്‍സിന് അഞ്ച് വിക്കറ്റ് നഷ്‍ടത്തില്‍ 10 ഓവറില്‍ 107 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ. വന്‍ തകര്‍ച്ചയായിരുന്നു ആദ്യമെങ്കിലും അഞ്ച് ഓവറിന് ശേഷം വിവേക് ഗോപന്‍ നടത്തിയ വെടിക്കെട്ടാണ് മുംബൈയ്ക്കെതിരെ മാന്യമായ സ്കോറിലേക്ക് കേരളത്തെ എത്തിച്ചത്. വിവേക് ഗോപന്‍ 24 പന്തില്‍ 63 റണ്‍സ് നേടി. ഇതില്‍ ഏഴ് സിക്സും ഒരു ഫോറും ഉള്‍പ്പെടുന്നു. സൈജു കുറുപ്പുമായി ചേര്‍ന്ന് അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ് കേരളത്തിന് രക്ഷയായത്. 19 റണ്‍സ് 18 ബോളില്‍ സൈജു കുറുപ്പ് നേടി.
മുംബൈയ്ക്കായി ക്യാപ്റ്റന്‍ റിതേഷ് ദേശ്‍മുഖ് മൂന്ന് വിക്കറ്റ് നേടി. ഒമ്പത് റണ്‍സ് മാത്രമാണ് രണ്ട് ഓവറില്‍ റിതേഷ് വിട്ടുകൊടുത്തത്. റിതേഷിന്‍റെ രണ്ട് ഓവറിലെ സ്വിംഗ് ബൗളിംഗ് തുടക്കത്തില്‍ കേരളത്തെ ശരിക്കും വെള്ളം കുടിപ്പിച്ചു. ശരദ് കേല്‍ക്കര്‍, നവദീപ് തോമര്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.
Read More: ഞെട്ടിക്കാൻ 'മാവീരൻ', ശിവകാര്‍ത്തികേയൻ ചിത്രത്തിന്റെ വീഡിയോ പുറത്ത്
