ആമിര്‍ ഖാന്‍ തന്‍റെ ഡ്രീം പ്രോജക്റ്റ് എന്ന് വിശേഷിപ്പിച്ചിട്ടുള്ള ചിത്രം

ഈ വര്‍ഷം ബോളിവുഡിന് ഏറ്റവുമധികം പ്രതീക്ഷയുള്ള പ്രോജക്റ്റുകളില്‍ പ്രധാനമാണ് ലാല്‍ സിംഗ് ഛദ്ദ (Laal Singh Chaddha). ആമിര്‍ ഖാന്‍ (Aamir Khan) ടൈറ്റില്‍ റോളില്‍ എത്തുന്ന ചിത്രം പ്രശസ്ത ഹോളിവുഡ് ചിത്രം ഫോറസ്റ്റ് ഗംപിന്‍റെ റീമേക്ക് ആണ്. ഓഗസ്റ്റ് 11ന് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ എത്താനിരിക്കുന്ന ചിത്രത്തിന്‍റെ സെന്‍സറിംഗ് ഇന്നലെ പൂര്‍ത്തിയായി. യു/ എ സര്‍ട്ടിഫിക്കേഷന്‍ ആണ് ചിത്രത്തിന്. 164.50 മിനിറ്റ് ആണ് ചിത്രത്തിന്‍റെ ദൈര്‍ഘ്യം. ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ആമിര്‍ ഖാന്‍ തന്‍റെ ഡ്രീം പ്രോജക്റ്റ് എന്ന് വിശേഷിപ്പിച്ചിട്ടുള്ള ചിത്രമാണിത്. ചിത്രത്തിനുവേണ്ടി ശാരീരികമായ വലിയ മേക്കോവര്‍ അദ്ദേഹം നടത്തിയിരുന്നു. കൊവിഡ് പശ്ചാത്തലത്തില്‍ റിലീസ് നീണ്ടുപോയ ചിത്രവുമാണ് ഇത്. നാല് വര്‍ഷത്തിനിപ്പുറം റിലീസ് ചെയ്യപ്പെടുന്ന ആമിര്‍ ഖാന്‍ ചിത്രവുമാണ് ഇത്. പാന്‍ ഇന്ത്യന്‍ റിലീസ് ആയി ബഹുഭാഷകളിലാണ് തിയറ്ററുകളില്‍ എത്തുക. അദ്വൈത് ചന്ദന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് അതുല്‍ കുല്‍ക്കര്‍ണിയാണ്. കരീന കപൂര്‍, മോന സിംഗ് എന്നിവര്‍ക്കൊപ്പം നാഗ ചൈനത്യയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ALSO READ : 'മഹാവീര്യര്‍ പുതിയ ഉദാഹരണം'; എന്‍ എസ് മാധവന്‍ പറയുന്നു

ചിത്രത്തിനെതിരായ ബഹിഷ്കരണാഹ്വാനത്തില്‍ ആമിര്‍ ഖാന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. "എനിക്ക് ഇതില്‍ നിരാശയുണ്ട്. ചിത്രം കാണരുതെന്ന് പറയുന്ന ചിലരുടെ ഹൃദയങ്ങളില്‍ ഈ രാജ്യത്തെ ഇഷ്ടപ്പെടാത്ത ഒരാളാണ് ഞാന്‍. അവര്‍ അങ്ങനെ വിശ്വസിക്കുന്നു. പക്ഷേ അത് അസത്യമാണ്. അവര്‍ അങ്ങനെ കരുതുന്നു എന്നത് നിരാശാജനകമാണ്. ദയവായി ഈ ചിത്രം ബഹിഷ്കരിക്കരുത്. ദയവായി ഈ ചിത്രം കാണണം", ആമിര്‍ ഖാന്‍ പറഞ്ഞു.

Scroll to load tweet…

2014ല്‍ പികെയുടെ വരവോടെയാണ് ആമിറിനെതിരായ സോഷ്യല്‍ മീഡിയ ക്യാംപെയ്ന്‍ ചില കോണുകളില്‍ നിന്ന് ആരംഭിച്ചത്. ചിത്രം മതവിശ്വാസത്തെ വ്രണപ്പെടുത്തിയെന്നായിരുന്നു ആരോപണം. തൊട്ടടുത്ത വര്‍ഷം ഒരു അഭിമുഖത്തിനിടെ ആമിര്‍ നടത്തി പ്രസ്താവനയും വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. രാജ്യത്ത് നടക്കുന്ന അസ്വസ്ഥജനകമായ ചില സംഭവങ്ങള്‍ കാരണം തന്‍റെ ഭാര്യ കിരണ്‍ റാവുവിന് ഇവിടെ വിടണമെന്നുണ്ട് എന്നായിരുന്നു പ്രസ്താവന. എന്നാല്‍ കിരണ്‍ പറഞ്ഞത് തെറ്റായിപ്പോയെന്ന് പിന്നാലെ ആമിര്‍ പ്രതികരിച്ചിരുന്നു. ആമിറിന്‍റെ 2016 ചിത്രം ദംഗലിന്‍റെ റിലീസ് സമയത്തും ചിത്രത്തിനെതിരെ ബഹിഷ്കരണാഹ്വാനം ഉണ്ടായിരുന്നു. എന്നാല്‍ ബോളിവുഡിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നായിമാറി ദംഗല്‍. പിന്നീട് സുശാന്ത് സിംഗ് രാജ്പുതിന്‍റെ മരണത്തോടെ ആരംഭിച്ച ബോളിവുഡ് താരങ്ങള്‍ക്കെതിരായ ക്യാംപെയ്ന്‍ ആണ് ആമിറിനെതിരെയും നീണ്ടത്.