'ഏറെ കൈപ്പുണ്യമുള്ള കൈയാണ് നിനക്ക് കൈ തന്നിരിക്കുന്നത്'; 'പ്രീസ്റ്റി'ന് വിജയാശംസകളുമായി ലാല്‍ ജോസ്
'മുപ്പത്തിയൊന്ന് വയസ്സുളള ചെറുപ്പക്കാരന്‍റെ സിനിമാ സ്വപ്നത്തിനൊപ്പം നിൽക്കാൻ മമ്മൂട്ടിയെന്ന മഹാനടൻ തീരുമാനിച്ചിടത്താണ് എന്‍റെ ജീവിതത്തിന്‍റെ റൂട്ട് മാറുന്നത്..'
മലയാളത്തില്‍ ഏറ്റവുമധികം നവാഗത സംവിധായകര്‍ക്ക് അവസരം കൊടുത്ത താരങ്ങളില്‍ പ്രധാനിയാണ് മമ്മൂട്ടി. ലാല്‍ജോസ്, അന്‍വര്‍ റഷീദ്, അമല്‍ നീരദ് എന്നിങ്ങനെ ആ നിര നീളുന്നു. മമ്മൂട്ടിയുടെ തിയറ്ററിലെത്താന്‍ തയ്യാറെടുത്തിരിക്കുന്ന ചിത്രം 'ദി പ്രീസ്റ്റി'ന്‍റെ സംവിധായകന്‍ ജോഫിന്‍ ടി ജോണിന്‍റെയും അരങ്ങേറ്റചിത്രമാണ് ഇത്. ജോഫിനും ദി പ്രീസ്റ്റിനും ആശംസകളുമായി എത്തിയിരിക്കുകയാണ് 'ഒരു മറവത്തൂര്‍ കനവി'ലൂടെ മമ്മൂട്ടിക്കൊപ്പം കരിയര്‍ ആരംഭിച്ച ലാല്‍ജോസ്
ലാല്‍ജോസിന്‍റെ വാക്കുകള്‍
മുപ്പത്തിയൊന്ന് വയസ്സുളള ചെറുപ്പക്കാരന്‍റെ സിനിമാ സ്വപ്നത്തിനൊപ്പം നിൽക്കാൻ മമ്മൂട്ടിയെന്ന മഹാനടൻ തീരുമാനിച്ചിടത്താണ് എന്‍റെ ജീവിതത്തിന്‍റെ റൂട്ട് മാറുന്നത്. എന്നെപ്പോലെ സിനിമയുടെ വലിയ കോട്ടവാതിലുകൾക്കപ്പുറത്ത് പകച്ച് നിന്നിരുന്ന എത്രയോ നവാഗത സംവിധായകർ ആ ബലിഷ്ഠമായ കൈപിടിച്ച് ഇപ്പുറം കടന്നിരിക്കുന്നു. ഇരുപത്തിനാല് കൊല്ലം മുമ്പ് ഒരു ഡിസംബർ മാസത്തിൽ മറവത്തൂർ കനവിലെ ചാണ്ടിയോട് മൈക്കിലൂടെ ആക്ഷൻ പറഞ്ഞപ്പോൾ കൺമുമ്പിൽ മഹാനടൻ ഞങ്ങളുടെ കഥാപാത്രമായി മാറുമ്പോൾ ഉളളിൽ മുഴങ്ങിയ പ്രാർത്ഥനകൾ. അതേ ഗുരുത്വ ചിന്തയോടെ ഇക്കുറി മമ്മൂക്ക അവതരിപ്പിക്കുന്ന നവാഗത സംവിധായകൻ ജോഫിൻ ടി. ചാക്കോക്ക് എല്ലാ വിജയാശംസകളും നേരുന്നു. പ്രിയ ജോഫിൻ, ഏറെ കൈപ്പുണ്യമുളള കയ്യാണ് നിനക്ക് കൈ തന്നിരിക്കുന്നത്. തുടക്കം പൊന്നാകട്ടെ.
മമ്മൂട്ടിക്കൊപ്പം മഞ്ജു വാര്യര്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രമെന്ന നിലയില്‍ പ്രഖ്യാപന സമയത്തേ വാര്‍ത്താപ്രാധാന്യം നേടിയ സിനിമയാണ് പ്രീസ്റ്റ്. സംവിധായകന്‍ ജോഫിന്‍ ടി ചാക്കോയുടെ തന്നെ കഥയ്ക്ക് ശ്യാം മേനോനും ദീപു പ്രദീപും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. രാഹുല്‍ രാജ് സംഗീതം പകരുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം അഖില്‍ ജോര്‍ജ്ജ് ആണ്. ആന്‍റോ ജോസഫ് ഫിലിം കമ്പനിയുടെയും ആര്‍ ഡി ഇല്യൂമിനേഷന്‍സിന്‍റെയും ബാനറില്‍ ആന്‍റോ ജോസഫും ബി ഉണ്ണികൃഷ്ണനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നിഖില വിമല്‍, ശ്രീനാഥ് ഭാസി, സാനിയ ഇയ്യപ്പന്‍, ജഗദീഷ്, മധുപാല്‍ തുടങ്ങിയവരും അഭിനയിക്കുന്നു. മാര്‍ച്ച് 4ന് ചിത്രം തിയറ്ററുകളിലെത്തും.