'അമ്മായിമാരോട് കഞ്ഞിവെള്ളം ചോദിക്കും, അവർ കുറച്ച് ചോറും അതിലിടുമെന്ന് അറിയാം'.

കേരളത്തിലെ ഏറെ ശ്രദ്ധേയായ ട്രാൻസ്ജെൻഡര്‍ ആക്ടിവിസ്റ്റും സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റുമാണ് രഞ്ജു രഞ്ജിമാർ. ഡോറ എന്ന ബ്രാൻഡിലൂടെ ഒട്ടനവധി പേരെ തൊഴിലിലേക്കും നയിക്കുന്നതിൽ മുൻപന്തിയിൽ തന്നെയുണ്ട് ഇന്ന് രഞ്ജു. എന്നാൽ ഈ നിലയിലേക്ക് എത്താൻ അവർ നടത്തിയ യാത്രകൾ ഏറെ ദുർഘടവും പ്രതിസന്ധികളും നിറഞ്ഞതായിരുന്നു. താൻ കടന്നുവന്ന കനൽവഴികളെക്കുറിച്ചാണ് രഞ്ജു പുതിയ അഭിമുഖത്തിൽ സംസാരിക്കുന്നത്. ഒരു നേരം മാത്രം ആഹാരം കഴിച്ചിരുന്ന സമയം ഉണ്ടായിരുന്നതായി രഞ്ജു പറയുന്നു.

''അച്ഛന്റെയും അമ്മയുടെയും അന്നത്തെ കൂലിപ്പണം കൊണ്ട് കഴിഞ്ഞിരുന്ന വീടാണ് എന്റേത്. എന്റെ വീട്ടിൽ ഒരു നേരത്തെ ആഹാരമേ ഉണ്ടായിരുന്നുള്ളൂ. രാത്രിയിൽ മാത്രം. ബ്രേക്ക്ഫാസ്റ്റില്ല, ഉച്ചയ്ക്കത്തെ ഊണില്ല. രാത്രിയിൽ മാത്രമേ ഞങ്ങളെല്ലാവരും ഭക്ഷണം ഒരുമിച്ച് കഴിച്ചിട്ടുള്ളൂ. വീടിനടുത്തുള്ള മൂന്ന് അമ്മായിമാരിൽ ആരോടെങ്കിലും കഞ്ഞിവെള്ളം ചോദിക്കും. അവർ കുറച്ച് ചോറും അതിലിടുമെന്ന് എനിക്കറിയാം. അത് കഴിച്ചാണ് ഞാൻ ട്യൂഷന് പോയിരുന്നത്. പ്ലാവിലയിൽ കഞ്ഞി കുടിക്കുന്നതിന്റെ രുചി എന്താണെന്ന് അറിയാവുന്ന ആളാണ് ഞാൻ. ജൂൺ, ജൂലെെ മാസങ്ങൾ എനിക്ക് പേടിയായിരുന്നു. കാരണം മഴ വെള്ളം പൊങ്ങും. വീട്ടിൽ നിന്നും എല്ലാം പെറുക്കി കെട്ടി സ്കൂൾ ക്യാമ്പിൽ അഭയാർത്ഥിയെ പോലെ ജീവിക്കണം. അതും ദിവസങ്ങളോളം.

ബിസിനസ് ക്ലാസിൽ പോകുന്നതോ ദുബായിൽ ബിസിനസ് ചെയ്യുന്നതോ താമസിക്കുന്നതോ ഒന്നുമല്ല വലിയ നേട്ടം. നമുക്ക് മനസമാധാനത്തോടെ കിടന്നുറങ്ങാൻ പറ്റുന്ന അന്തരീക്ഷം ഉണ്ടാക്കുക എന്നതാണ്. അതിനപ്പുറത്തേക്ക് വരുന്നതെല്ലാം ലോട്ടറിയാണ്. ഇതെല്ലാം ഏത് നിമിഷവും പോകാം. പക്ഷെ നമ്മൾ ഉണ്ടാക്കി വെച്ച മനസമാധാനമാണ് ഏറ്റവും പ്രധാനം'', സിനിമാ കമ്പനിക്കു നൽകിയ അഭിമുഖത്തിൽ രഞ്ജു രഞ്ജിമാർ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക