Asianet News MalayalamAsianet News Malayalam

John Paul Funeral : തിരക്കഥകളുടെ രാജാവ് ഇനി ഓർമ; ജോൺ പോളിന് യാത്രാമൊഴി ചൊല്ലി ആയിരങ്ങൾ

കൊച്ചി എളംകുളം പള്ളിയിൽ സംസ്ഥാന സർക്കാർ ബഹുമതികളോടെയായിരുന്നു സംസ്കാരചടങ്ങുകൾ. എറണാകുളം ടൗൺ ഹാളിലെ പൊതുദർശനത്തിൽ സിനിമ സാംസ്കാരിക രാഷ്ട്രീയ മേഖലയിലെ നിരവധി പേർ ആദരം അർപ്പിച്ചു.

late script writer john paul funeral
Author
Kochi, First Published Apr 24, 2022, 5:35 PM IST

കൊച്ചി: ജീവസുറ്റ കഥാപാത്രങ്ങളൊരുക്കി മലയാള സിനിമയെ സമ്പന്നമാക്കിയ തിരക്കഥാകൃത്ത് ജോൺ പോൾ ഇനി ഓർമ. കൊച്ചി എളംകുളം പള്ളിയിൽ സംസ്ഥാന സർക്കാർ ബഹുമതികളോടെയായിരുന്നു സംസ്കാരചടങ്ങുകൾ. എറണാകുളം ടൗൺ ഹാളിലെ പൊതുദർശനത്തിൽ സിനിമ സാംസ്കാരിക രാഷ്ട്രീയ മേഖലയിലെ നിരവധി പേർ ആദരം അർപ്പിച്ചു.

കാലാതിവർത്തിയായ സിനിമ അനുഭവങ്ങൾ മലയാളിക്ക് സമ്മാനിച്ച് ജോൺ പോൾ വിടവാങ്ങി. ഇന്നലെ ഉച്ചക്ക് 1 മണിയോടെയായിരുന്നു തിരക്കഥാകൃത്ത് ജോൺ പോൾ അന്തരിച്ചത്. 72 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു മരണം. കൊച്ചി എളംകുളത്തെ സെന്‍റ് മേരീസ് സുനോറോ സിംഹാസന പള്ളിയില്‍ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു മലയാളത്തിന്‍റെ ഇതിഹാസ കഥാകാരന്‍റെ സംസ്കാര ചടങ്ങുകൾ നടന്നത്. യാക്കോബായ സുറിയാനി സഭ മെത്രോപൊലീത്തൻ ട്രസ്റ്റി ജോസഫ് മോർ ഗ്രിഗോറിയോസ് സംസ്കാര ചടങ്ങുകൾക്ക് നേതൃത്വം നൽകി. രാവിലെ മുതൽ മരടിലെ വീട്ടിലും, ചാവറ കൾച്ചറൽ സെന്‍ററിലും, ടൗൺ ഹാളിലും നടന്ന പൊതുദർശനത്തിൽ നിരവധി പേർ പ്രിയ അങ്കിൾ ജോണിന് അന്ത്യാഭിവാദനം നൽകി. ജോൺ പോൾ കഥകൾ വെള്ളിത്തിരയിലെത്തിച്ച സംവിധായകർ, പ്രിയ സഹപ്രവർത്തകർ തുടങ്ങി അദ്ദേഹത്തെ ഗുരുസ്ഥാനീയരായി കണ്ടവരെല്ലാം ജോൺ പോളിനെ അവസാനമായി കാണാനെത്തി.

ഏറെ ആഗ്രഹിച്ച പലതും പൂർത്തിയാക്കാനാവാതെയാണ് ജോൺ പോൾ വിടവാങ്ങിയത്. സംസ്ഥാന സർക്കാരിന് വേണ്ടി മന്ത്രി പി രാജീവും എറണാകുളം ജില്ല കളക്ടർ ജാഫർ മാലിക്കും ചേർന്ന് ജോൺ പോളിന് അന്തിമ ഉപചാരം അർപ്പിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശനും, സിനിമ മന്ത്രി സജി ചെറിയാനും അന്ത്യാഞ്ജലി അർപ്പിക്കാനായി എത്തി. താരങ്ങളെ സൃഷ്ടിച്ച കഥാകാരൻ താരങ്ങളോളം ആഘോഷിക്കപ്പെട്ടോ എന്ന സംശയത്തിലും തന്‍റെ കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ ജോൺ പോൾ ഇനിയും ഇനിയും ഏറെ കാലം മലയാളികൾക്കിടയിൽ ജീവിക്കും.

കാനറ ബാങ്കിൽ ജീവനക്കാരനായിരുന്ന ജോണ് പോൾ പിന്നീട് ജോലി രാജിവച്ചാണ് മുഴുവൻ സമയതിരക്കഥാകൃത്തായി മാറിയത്. കാതോടു കാതോരം, കാറ്റത്തെ കിളിക്കൂട്, യാത്ര, മാളൂട്ടി, അതിരാത്രം, ഓർമയ്ക്കായ്, ഇത്തിരിപ്പൂവേ ചുവന്ന പൂവേ, ആലോലം, ഇണ, അവിടത്തെപ്പോലെ ഇവിടെയും, ഈ തണലിൽ ഇത്തിരിനേരം, ഈറൻ സന്ധ്യ, ഉണ്ണികളെ ഒരു കഥ പറയാം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ഉത്സവപ്പിറ്റേന്ന്, പുറപ്പാട്, കേളി, ചമയം, ഒരു യാത്രാമൊഴി തുടങ്ങിയ മനോഹരചിത്രങ്ങൾ ജോൺപോളിന്റെ തൂലികയിൽ വിരിഞ്ഞവയാണ്. കമൽ സംവിധാനം ചെയ്ത പ്രണയമീനുകളുടെ കടൽ എന്ന ചിത്രത്തിന്റെ തിരക്കഥയാണ് ഒടുവിൽ എഴുതിയത്.

നൂറോളം ചിത്രങ്ങൾക്ക് ജോൺ പോൾ തിരക്കഥ എഴുതിയിട്ടുണ്ട്. നിരവധി ചലച്ചിത്രഗ്രന്ഥങ്ങളുടെ രചയിതാവാണ്. മാക്ട സംഘടനയുടെ സ്ഥാപക ജനറൽ സെക്രട്ടറിയാണ്. ഫിലിംസൊസൈറ്റി പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. സംവിധായകൻ ഭരതനുവേണ്ടിയാണ് ജോൺ പോൾ ഏറ്റവുമധികം തിരക്കഥകൾ എഴുതിയത്. ഐ വി ശശി, മോഹൻ, ജോഷി, കെ എസ് സേതുമാധവൻ, പി എൻ മേനോൻ, കമൽ, സത്യൻ അന്തിക്കാട്, ഭരത് ഗോപി, ജേസി, കെ മധു, പി ജി വിശ്വംഭരൻ, വി ജി തമ്പി തുടങ്ങിയ സംവിധായകർക്കൊപ്പവും പ്രവർത്തിച്ചു.

മികച്ച ചലച്ചിത്രഗ്രന്ഥത്തിനുള്ള സംസ്ഥാന അവാർഡ്, മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡ്, മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ദേശിയ അവാർഡ്, തിരക്കഥയ്ക്കും ഡോക്കുമെന്ററിക്കുമുള്ള ഫിലിം ക്രിട്ടിക്‌സ് അവാർഡ്, സംസ്ഥാന ടെലിവിഷൻ അവാർഡ്, അന്താരാഷ്ട്ര നിരൂപക സംഘടനായ ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം ക്രിട്ടിക്‌സ് (ഫിപ്രസി) പ്രത്യേക ജൂറി അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. എംടി വാസുദേവൻനായർ സംവിധാനം ചെയ്ത സംസ്ഥാന, ദേശിയ, രാജ്യാന്തര പുരസ്‌കാരങ്ങൾ നേടിയ ഒരു ചെറുപുഞ്ചിരി എന്ന ചലച്ചിത്രത്തിന്റെ നിർമാതാവായിരുന്നു. ഗ്യാങ്സ്റ്റർ, കെയർഓഫ് സൈറാബാനു എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios