ഇത്രയും കാലത്തെ ചലച്ചിത്ര പ്രവര്‍ത്തനത്തിലൂടെ നേടിയെടുത്ത അഭിനയപ്രതിഭയെ പരീക്ഷിക്കുന്ന ഒന്നായിരുന്നു ഭൂതകാലത്തിലെ രേവതിയുടെ ആശ.

ഭിനയപ്രാധാന്യമുള്ള വേഷങ്ങൾ കൈകാര്യം ചെയ്ത് സിനിമാസ്വാദകരെ ത്രസിപ്പിച്ചിട്ടുള്ള താരമാണ് രേവതി(Revathi). ദേശീയ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കിലും ഇത്തവണയാണ് ആദ്യമായി രേവതിക്ക് സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചത്(Kerala State Film Awards 2022). ഹൊറര്‍ ത്രില്ലറായി ഭൂതകാലം എന്ന സിനിമയിലെ അഭിനയത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരമാണ് രേവതിയെ തേടിയെത്തിയത്. ഇപ്പോഴിതാ യുവനടിമാരോട് മത്സരിച്ച് പുരസ്കാര നിറവിൽ നിൽക്കുന്ന രേവതിക്ക് ​ഗംഭീര വിരുന്നൊരുക്കിയിരിക്കുകയാണ് സുഹൃത്തുക്കൾ. 

സുഹൃത്തുക്കളായ ലിസ ലക്ഷ്മി, ഖുശ്ബു സുന്ദർ, സുഹാസിനി, അംബിക എന്നിവരുൾപ്പെടെയുള്ളവർ രേവതിക്ക് വിരുന്നൊരുക്കിയത്. ആഘോഷത്തിന്റെ ഫോട്ടോസ് പങ്കുവച്ച് ലിസിയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. 

'ഭൂതകാലത്തിന് മികച്ച നടിക്കുള്ള അവാർഡ് നേടിയ രേവതിയുടെ വിജയം ആഘോഷിക്കുന്നു !! എന്റെ പ്രിയ സുഹൃത്തിന്റെ അത്ഭുതകരമായ നേട്ടമാണിത്!! ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളാണ് രേവതി. "അതു ഒരു അഭിനയ പിസാസ്" എന്ന പ്രഭു സാറിന്റെ വാക്കുകൾ കടമെടുക്കുന്നു. വർഷങ്ങളായി നിരവധി വൈവിധ്യമാർന്ന പ്രകടനങ്ങളിലൂടെ നമ്മെ മയക്കിയ ഒരു നടിക്ക് സംസ്ഥാന അവാർഡും മറ്റ് നിരവധി ഉയർന്ന അംഗീകാരങ്ങളും ലഭിക്കുന്നതിനായുള്ള വളരെക്കാലമായുള്ള കാത്തിരിപ്പ് അവസാനിച്ചു! യുവതാരങ്ങളുമായി മത്സരിച്ച് കരിയറിൽ ഈ സമയത്ത് സംസ്ഥാന അവാർഡ് നേടാനായത് വലിയ നേട്ടമാണ്! ഞങ്ങൾ അവളെക്കുറിച്ചോര്‍ത്ത് അഭിമാനിക്കുന്നു !!', എന്നാണ് ലിസി കുറിച്ചത്. 

Kerala State Film Awards 2022 : രേവതിക്ക് ഇത് വൈകിയെത്തിയ അംഗീകാരം; ആദ്യ കേരള സംസ്ഥാന പുരസ്‍കാരം

ഇത്രയും കാലത്തെ ചലച്ചിത്ര പ്രവര്‍ത്തനത്തിലൂടെ നേടിയെടുത്ത അഭിനയപ്രതിഭയെ പരീക്ഷിക്കുന്ന ഒന്നായിരുന്നു ഭൂതകാലത്തിലെ രേവതിയുടെ ആശ. വിഷാദരോഗവും വിടുതല്‍ നേടാനാവാത്ത ഓര്‍മ്മകളുമൊക്കെ ചേര്‍ന്ന് കുഴഞ്ഞുമറിഞ്ഞ മനസുമായി ജീവിക്കേണ്ടിവരുന്ന ഒരു മധ്യവയസ്കയാണ് ആ കഥാപാത്രം. യുവാവായ മകന്‍ ഒപ്പമുണ്ടെങ്കിലും തന്നെ വരിഞ്ഞുമുറുക്കുന്ന മനസിന്‍റെ തോന്നലുകളില്‍ നിന്ന് അവര്‍ക്ക് മോചനമില്ല. പ്രധാനമായും രണ്ട് കഥാപാത്രങ്ങളും ഇന്‍ഡോര്‍ സീക്വന്‍സുകളുമുള്ള ഈ സൈക്കോളജിക്കല്‍ ഹൊറര്‍ ചിത്രത്തെ പ്രേക്ഷകരുടെ പ്രിയചിത്രമാക്കി മാറ്റിയത് രേവതിയുടെയും ഒപ്പമഭിനയിച്ച ഷെയ്ന്‍ നിഗത്തിന്‍റെയും അഭിനയപ്രതിഭയായിരുന്നു. വിഷാദ രോഗവും കടുത്ത ഏകാന്തതയും വിടാതെ വേട്ടയാടുന്ന ഭൂതകാല സ്‍മരണകളും ചേര്‍ന്ന് പ്രക്ഷുബ്ധമാക്കിയ ഒരു പെണ്‍മനസിന്‍റെ വിഹ്വലതകളെ അതിസൂക്ഷ്‍മമായ ഭാവപ്പകര്‍ച്ചയില്‍ പ്രതിഫലിപ്പിച്ച അഭിനയ മികവിന്, എന്നാണ് രേവതിയുടെ പ്രകടനത്തെ ജൂറി വിലയിരുത്തിയത്.