ഈ വെള്ളിയാഴ്ചയാണ് ചിത്രം തിയറ്ററുകളിലെത്തിയത്

കൊവിഡ് കേസുകളിലെ വര്‍ധന സിനിമാ വ്യവസായത്തെ നേരിട്ട് ബാധിക്കുന്ന ഒന്നാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ തിയറ്ററുകള്‍ക്ക് സജീവമാകാന്‍ സാധിച്ചത് ഏതാനും മാസങ്ങളില്‍ മാത്രമാണ്. കൊവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുന്ന സാഹചര്യത്തില്‍ ചെറുതും വലുതുമായ നിരവധി സിനിമകള്‍ നേരത്തെ പ്രഖ്യാപിച്ച റിലീസ് തീയതികള്‍ മാറ്റിയിരുന്നു. എന്നാല്‍ പ്രഖ്യാപിച്ചിരുന്ന റിലീസ് തീയതിയില്‍ തന്നെ ചിത്രം എത്തിക്കാനായിരുന്നു 'ഹൃദയം' (Hridayam) നിര്‍മ്മാതാക്കളായ മെറിലാന്‍ഡ് സിനിമാസിന്‍റെ തീരുമാനം. ചിത്രം മികച്ച പ്രതികരണം നേടി തിയറ്ററുകളില്‍ തുടരുമ്പോള്‍ ആ തീരുമാനത്തിന് അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ എം പദ്‍മകുമാര്‍. 

'ഹൃദയം' അണിയറക്കാര്‍ക്ക് അഭിനന്ദനവുമായി എം പദ്‍മകുമാര്‍

നിറഞ്ഞ സദസ്സിൽ, സന്തോഷം നിറഞ്ഞ അന്തരീക്ഷത്തിൽ ഇന്നലെ രാത്രി 'ഹൃദയം' കണ്ടു. അഭിമാനം തോന്നിയത് ഒരു മലയാള സിനിമാ പ്രേക്ഷകൻ എന്ന നിലയിൽ മാത്രമല്ല, വിനീത് ശ്രീനിവാസൻ എന്ന അർപ്പണബോധമുള്ള സംവിധായകൻ ജോലി ചെയ്യുന്ന മലയാള സിനിമയുടെ ഒരു ചെറിയ ഭാഗമാണല്ലോ ഞാനും എന്നോർത്തിട്ടാണ്.. പ്രണവ് മോഹൻലാൽ എന്ന നടനെ തികഞ്ഞ വ്യക്തിത്വത്തോടെ അവതരിപ്പിച്ച, നിഷ്‍കളങ്ക മനസ്സുകളുടെ നിർവ്യാജമായ സ്നേഹം പ്രേക്ഷകനെ അനുഭവിപ്പിച്ച സിനിമയാണ് 'ഹൃദയം'.. പക്ഷെ അതൊന്നുമല്ല വിനീതിനെ നമ്മുടെ ഹൃദയത്തോടു ചേർത്തു നിർത്തുന്നത്.. ഒരു മഹാമാരി സാമാന്യ ജീവിതങ്ങൾക്കൊപ്പം സിനിമയെയും തകർത്തു കളഞ്ഞു എന്നു പരിതപിക്കുകയും സ്വന്തം ലാഭമാണ്, സിനിമയോടുള്ള പ്രതിബദ്ധതയല്ല എന്‍റെ പ്രശ്നം' എന്ന് മടിയില്ലാതെ ഉറക്കെ പറയുകയും ചെയ്യുന്ന സിനിമാ വ്യവസായികൾക്കിടയിൽ എനിക്ക് എന്‍റെ പ്രേക്ഷകരും അവരോട് തനിക്കുള്ള കടപ്പാടുമാണ് പ്രധാനം എന്ന് പ്രഖ്യാപിച്ചുകൊണ്ട് ഈ ഇരുൾ വീണ കാലത്തും തന്‍റെ സിനിമയെ തിയറ്ററുകളില്‍ പ്രദർശിപ്പിക്കാൻ മുന്നിട്ടിറങ്ങിയ ആ വലിയ ഹൃദയ'മാണ്.. ഒരുപാടൊരു പാട് നന്ദിയും സ്നേഹവും.. പ്രിയപ്പെട്ട വിനീത്, വിശാഖ്, പ്രണവ്, രഞ്ജൻ, ഹാഷിം, ദർശന.. അങ്ങനെയങ്ങനെ 'ഹൃദയ'ത്തിനു മുന്നിലും പിന്നിലും നിന്ന, എനിക്കു നേരിട്ടറിയുന്നതും അറിയാത്തതുമായ എല്ലാ കലാകാരന്മാർക്കും.. എന്നെന്നും ഹൃദയത്തിൽ സൂക്ഷിക്കും.. ഞാൻ മാത്രമല്ല, ഈ സിനിമ കണ്ട, ഇനിയും കാണാനിരിക്കുന്ന ഓരോ പ്രേക്ഷകനും..