ദേശീയ ജൂനിയര്‍ അക്വാറ്റിക് ചാമ്പ്യന്‍ഷിപ്പ്, റെക്കോർഡ് തകർത്ത് വേദാന്ത്; അഭിനന്ദിച്ച് മാധവൻ
48-ാമത് ദേശീയ ജൂനിയര്‍ അക്വാറ്റിക് ചാമ്പ്യന്‍ഷിപ്പിലാണ് വേദാന്ത് റെക്കോഡ് നേട്ടം സ്വന്തമാക്കിയത്
ബോളിവുഡിലും തെന്നിന്ത്യൻ സിനിമകളിലും ഒരുപോലെ ശ്രദ്ധേയനായ നടനാണ് ആര്‍. മാധവൻ(R Madhavan). ഹിന്ദിയിൽ മിനി സ്ക്രീനിലൂടെ അഭിനയം തുടങ്ങിയ മാധവൻ തമിഴിൽ അലൈപായുതെ എന്ന മണിരത്നം സിനിമയിലൂടെ ശ്രദ്ധേയനായി. പിന്നീട് നിരവധി മികച്ച കഥാപാത്രങ്ങളെ താരം ആരാധകർക്ക് നൽകി. അച്ഛന്റെ വഴിയിൽ നിന്നും മാറി സ്പോർട്സിനോടാണ്(sports) മകൻ വേദാന്തിന്(Vedaant)താല്പര്യം. ഇതിനോടകം ദേശീയ തലത്തിൽ ഉൾപ്പടെ നിരവധി മത്സരങ്ങൾക്കാണ് വേദാന്ത് മത്സരിച്ചിട്ടുള്ളത്. ഇപ്പോഴിതാ നീന്തലിൽ റെക്കോർഡുകൾ തകർത്തിരിക്കുകയാണ് വേദാന്ത്.
48-ാമത് ദേശീയ ജൂനിയര്‍ അക്വാറ്റിക് ചാമ്പ്യന്‍ഷിപ്പിലാണ് വേദാന്ത് റെക്കോഡ് നേട്ടം സ്വന്തമാക്കിയത്. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തില്‍ ബിജു പട്നായിക് സ്വിമ്മിങ് പൂളിലായിരുന്നു മത്സരം. 1500 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ 16:01:73 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത വേദാന്ത് 2017-ല്‍ അദ്വൈദ് പേജ് സ്ഥാപിച്ച 16:06:43 സെക്കന്‍ഡിന്റെ റെക്കോഡാണ് വേദാന്ത് തകർത്തത്. കര്‍ണാടകയുടെ അമോഗ് ആനന്ദ് വെങ്കടേഷ് രണ്ടാമതെത്തിയപ്പോള്‍, ബംഗാളിന്റെ ശുഭോജീത് ഗുപ്ത വെങ്കലം സ്വന്തമാക്കി. മകൻ നേടിയ റെക്കോർഡിനെ അഭിനന്ദിച്ചുകൊണ്ട് മാധവനും ട്വീറ്റ് ചെയ്തു.
ദേശീയ ജൂനിയർ നീന്തൽ ചാമ്പ്യൻഷിപ്പിൽ ഏഴ് മെഡലുകൾ; അഭിമാനമായി മാധവന്റെ മകൻ വേദാന്ത്
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നടന്ന ഏഷ്യൻ എയ്ജ് ഗൂപ്പ് ചാമ്പ്യൻഷിപ്പിലെ റിലേയിൽ വെള്ളി നേടിയ ഇന്ത്യൻ ടീമിലും വേദാന്ത് പങ്കാളിയായിരുന്നു. കഴിഞ്ഞ വർഷത്തെ ജൂനിയർ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ മൂന്ന് സ്വർണ മെഡലുകളും ഒരു വെള്ളി മെഡലും നേടി വേദാന്ത് താരമായി മാറിയിരുന്നു. നേരത്തെ തായ്‌ലന്‍ഡില്‍ നടന്ന രാജ്യാന്തര നീന്തല്‍ മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി ആദ്യ മെഡല്‍ നേടിയതും വേദാന്തായിരുന്നു.