ലൈംഗികാതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്ത് അറസ്റ്റിലായതിൽ നടി മാലാ പാർവതി പ്രതികരിച്ചു. അതിജീവിതയുടെ പരാതിയിൽ അതിവേഗ നിയമനടപടി ഉണ്ടായെന്ന അവര്‍ പറഞ്ഞു.
ലൈംഗികാതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്ത് അറസ്റ്റിലായതിൽ പ്രതികരണവുമായി നിരവധി പേരാണ് രംഗത്ത് എത്തുന്നത്. സിനിമാ മേഖലയിൽ നിന്നും ഏതാനും ചിലർ മാത്രമാണ് പ്രതികരിച്ചിരിക്കുന്നത്. അക്കൂട്ടത്തിലിതാ നടി മാലാ പാർവതിയും എത്തിയിരിക്കുകയാണ്. കുറ്റകൃത്യം നടക്കുകയും നടപടി വരാതിരിക്കുകയും ചെയ്യുമ്പോഴാണ് പ്രതികരണങ്ങൾ ആവശ്യമായി വരുന്നതെന്നും എന്നാൽ അതിജീവിതയുടെ പരാതിയിൽ, അതിവേഗ നടപടി ഉണ്ടായി കഴിഞ്ഞുവെന്നും മാലാ പാർവതി പറയുന്നു.
'സംവിധായകൻ രഞ്ജിത്തിനെതിരെയുള്ള ലൈംഗീക അതിക്രമണ കേസ്, ലോകം അറിയുന്നത് അറസ്റ്റ് നടന്നതിന് ശേഷമാണ്.കുറ്റകൃത്യം നടക്കുകയും, നടപടി വരാതിരിക്കുകയും ചെയ്യുമ്പോഴാണല്ലോ പ്രതികരണങ്ങൾ ആവശ്യമായി വരുന്നത്. അതിജീവിതയുടെ പരാതിയിൽ, അതിവേഗ നടപടി ഉണ്ടായി കഴിഞ്ഞു. അത് കൊണ്ട് തന്നെ അതിന് പ്രത്യേകിച്ച് ഒരു പ്രതികരണവും ആവശ്യമായി തോന്നിയില്ല. വയലേഷൻ അനുഭവപ്പെട്ടു, ആ കുട്ടി നിയമസഹായം തേടി, വളരെ വേഗം നടപടി ഉണ്ടായി. പോരെ? ഇതാണ് കേരളം! ഇടത് സഹയാത്രികനായാലും നിയമം നടപ്പിലാകും. നിലപാട് എന്താണ് എന്ന് ചോദിക്കേണ്ടതില്ല. എന്നും നിയമവിരുദ്ധമായ, നീതിരഹിതമായ കാര്യങ്ങൾക്കെതിരെ. അവൾ എന്നോ അവനെന്നോ വേർതിരിവില്ല!', എന്നായിരുന്നു മാലാ പാർവതിയുടെ വാക്കുകൾ.
മാലാ പാര്‍വതിയുടെ പോസ്റ്റിന് താഴെ നിരവധി കമന്‍റുകള്‍ വരുന്നുണ്ട്. ഇതിന് അവര്‍ മറുപടിയും നല്‍കുന്നുണ്ട്. ‘മാല ചേച്ചി പിണറായി പൊലീസ് അല്ല ഇപ്പോൾ’ എന്ന കമന്‍റിന്. ‘ജനുവരി 30 ന് നടപടി തുടങ്ങി.അന്ന് മുഖ്യമന്ത്രി ആരായിരുന്നു? ഈ വിഷയമൊക്കെ സമയബന്ധിതമായി അന്വേഷണം നടന്നാലെ തെളിവ് കിട്ടു. ആ കുട്ടി കൃത്യമായി പരാതി നൽകി എന്നതാണ് വിത്യാസം’, എന്നാണ് അവര്‍ മറുപടി നല്‍കിയത്.



