മലയാള ചിത്രം 'യമലോകം' കാൻസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിക്കും. മെയ് 17ന് പ്രീമിയർ നടക്കുന്ന ചിത്രം, ഹാർദീപ് സിംഗ് സംവിധാനം ചെയ്ത സോഷ്യൽ ത്രില്ലറാണ്.

തിരുവനന്തപുരം: മലയാള ചിത്രം  'യമലോകം'  കാന്‍സ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കുന്നു. നവഗതനായ ഹാർദീപ് സിംഗ് സംവിധാനവും രചനയും നിര്‍വഹിക്കുന്ന ചിത്രത്തിന്‍റെ ആദ്യപ്രദര്‍ശനമാണ് അന്തരാഷ്ട്ര പ്രശസ്തമായ ചലച്ചിത്രോത്സവ വേദിയില്‍ നടക്കുന്നത്. മെയ് 17നാണ് ചിത്രത്തിന്‍റെ പ്രീമിയര്‍ നടക്കുക. 

താരബാഹുല്യമോ, വന്‍ ബജറ്റോ അവകാശപ്പെടാനില്ലാത്ത ചിത്രമാണ്   'യമലോകം'   അഥവ ബിഹൈന്‍റ് ദ മൂണ്‍ ഗ്രാൻഡ്മാ മോഷന്‍ പിക്ചേര്‍സിന്‍റെ ബാനറില്‍ സംവിധായകന്‍ ഹാർദീപും പ്രിയാൻഷി മാനെയും ചേർന്ന് നിർമ്മിച്ച ഇന്‍റിപെന്‍റ് ചലച്ചിത്രത്തില്‍ നാഗ മഹേഷ്, ചിറയത്ത് ലോന ജോളി, പ്രിയാൻഷി, ഹാർദീപ്, രമേഷ്, രവീന്ദ്രൻ ഇ ആർ എന്നിവര്‍ അഭിനേതാക്കളാണ്. 

"ഓരോ ഫിലിംമേക്കറും ആഗ്രഹിക്കുന്നത് തന്‍റെ ചലച്ചിത്രം ഒരോ പ്രേക്ഷകനും കാണാനാണ്. പക്ഷേ ഒരു ലോകപ്രശസ്ത വേദിയിൽ നിങ്ങളുടെ ആദ്യ സിനിമ പ്രദർശിപ്പിക്കാൻ കഴിയുന്നത്. അത് സ്വപ്നത്തേക്കാളും വലിയ അനുഭവമാണ് " കാന്‍സ് വേദിയില്‍ ആദ്യ ചിത്രം പ്രദര്‍ശിപ്പിക്കുന്ന സന്തോഷം ഹാർദീപ് സിംഗ് പങ്കുവച്ചു.

'യമലോകം' മനുഷ്യ മനസ്സിന്‍റെ ആന്തരികതയിലേക്ക് വളരുന്ന തീവ്രമായ സോഷ്യല്‍ ത്രില്ലറാണ്. നിശബ്ദതകളും പറയാതിരിക്കുന്ന വേദനകളും കഥ പറച്ചലില്‍ പ്രമേയമാക്കുന്ന സിനിമയണെന്നുമാണ് സംവിധായകന്‍ പറയുന്നത്. ചിത്രത്തിന്‍റെ പശ്ചാത്തലത്തിന് ആത്മാവേകുന്ന സംഗീതവും സംവിധായകന്‍ ഹാർദീപ് തന്നെയാണ് ഒരുക്കിയത്. 

78-ാമത് വാർഷിക കാൻ ഫിലിം ഫെസ്റ്റിവൽ 2025 മെയ് 13 മുതൽ 24 വരെയാണ് നടക്കുന്നത്. ഫ്രഞ്ച് നടി ജൂലിയറ്റ് ബിനോച്ചെ അന്തരാഷ്ട്ര മത്സരവിഭാഗത്തിന്‍റെ ജൂറി പ്രസിഡന്‍റായിരിക്കും