നടി കുളപ്പുള്ളി ലീല, അന്തരിച്ച അമ്മയെക്കുറിച്ചുള്ള ഓർമ്മകളിൽ വിതുമ്പി. ഭർത്താവും രണ്ട് മക്കളും നഷ്ടപ്പെട്ടെങ്കിലും, അമ്മയുടെ വേർപാടാണ് തനിക്ക് ഏറ്റവും വലിയ വേദനയെന്നും അത് ഉൾക്കൊള്ളാനായിട്ടില്ലെന്നും അവർ പറഞ്ഞു.
മലയാള സിനിമയിലെ പ്രിയപ്പെട്ട അമ്മമാരിൽ ഒരാളാണ് കുളപ്പുള്ളി ലീല. കാലങ്ങളായുള്ള അഭിനയ ജീവിത്തിൽ ചെറുതും വലുതും കോമഡിയും ക്യാരക്ടർ റോളുകളുമെല്ലാം ചെയ്ത് മുന്നേറിയ കുളപ്പുള്ളി ലീലയുടെ കണ്ണ് നിറയുന്ന കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. രണ്ട് വർഷം മുൻപ് മരിച്ച് പോയ തന്റെ അമ്മയെ ഓർത്താണ് ലീല കരഞ്ഞത്. അവരുടെ കരച്ചിൽ ഓരോ മലയാളികളുടെയും മനസിലെ വല്ലാതെ വേദനിപ്പിച്ചുവെന്ന് കമന്റുകളിൽ നിന്നും വ്യക്തമാണ്.
"അമ്മ കിടക്കുന്ന സ്ഥലം ഇപ്പോഴും ഒഴിച്ചിട്ടിട്ടാണ് ഞാൻ കിടക്കുന്നത്. രാത്രി എന്റെ അടുത്ത് വന്ന് കിടന്നോളാൻ അമ്മ പറയുമായിരുന്നു. മറക്കാൻ പറ്റാത്തതായി അമ്മ മാത്രമെ ഉള്ളൂ. എനിക്ക് രണ്ട് മക്കളുണ്ടായിരുന്നു. അവർ രണ്ട് പേരും മരിച്ചു. ഭർത്താവും പോയി. ഒക്കെ വിധിയാണ്. പക്ഷേ അമ്മയുടെ വേർപാട് എനിക്ക് അങ്ങോട്ട് ഉൾക്കൊള്ളാൻ പറ്റുന്നില്ല. എനിക്ക് ഒരാളുടെ മുന്നിൽ കരയുന്നതോ, എന്റെ വിഷമങ്ങൾ പറയുന്നതോ എനിക്ക് ഇഷ്ടമുള്ള കാര്യമല്ല. ഞാൻ പട്ടിണി കിടന്നാലും വയറ് കെട്ടിമുറുക്കി ബിരിയാണി കഴിച്ചുവെന്ന് പറയും. അതാണ് എന്റെ സ്വാഭവം. ഒരാളുടെ മുന്നിലും കരയുന്നത് എനിക്ക് ഇഷ്ടമില്ല. എന്റെ നിയന്ത്രണം വിട്ട് പോയതാ", എന്നായിരുന്നു കുളപ്പുള്ളി ലീലയുടെ വാക്കുകൾ.
വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് കുളപ്പുള്ളി ലീലയോടായി ആശ്വാസ വാക്കുകളുമായി രംഗത്ത് എത്തിയത്. "എന്തൊരു വേദനയാണ്. സഹിക്കാന്‍ പറ്റുന്നില്ല, അമ്മയോളം അമ്മ മാത്രം, ആര്‍ക്കും ഇങ്ങനെ ഒരു ഗതി വരാതിരിക്കട്ടെ, അമ്മേ അമ്മയ്ക്ക് മക്കളായി ഞങ്ങളുണ്ട്. വിഷമിക്കല്ലേ", എന്നിങ്ങനെ പോകുന്നു കമന്‍റുകള്‍. കുളപ്പുള്ളി ലീലയുടെ ലോകമായിരുന്നു അമ്മ. അവരെ കുറിച്ച് പറയുമ്പോഴെല്ലാം ലീലയ്ക്ക് നൂറ് നാവായിരുന്നു. 2024 ജൂലൈയില്‍ ആയിരുന്നു അമ്മ മരിക്കുന്നത്.



