ചില രാഷ്ട്രീയ കക്ഷികൾ എമ്പുരാൻ സിനിമ പറയുന്നത് ഇതാണെന്ന് പറഞ്ഞ് മറ്റുള്ളവരിൽ ഇൻജെക്ട് ചെയ്യുകയാണ് ഉണ്ടായത്.

Add Asianetnews as a Preferred SourcegooglePreferred

എമ്പുരാൻ ഉണ്ടാക്കിയ വിവാദങ്ങളിൽ വീണ്ടും മറുപടി പറഞ്ഞ് അഭിനേത്രി മല്ലിക സുകുമാരൻ. രാഷ്ട്രീയം പറയുന്ന സിനിമകൾ മുൻപും ഇവിടെ ഉണ്ടായിട്ടുണ്ട്. എന്നാൽ തങ്ങള്‍ നേരിട്ട വിവാദത്തിന് പിന്നിൽ സിനിമയല്ല, മറിച്ച് രാഷ്ട്രീയമാണെന്ന് മല്ലിക സുകുമാരൻ പറയുന്നു. തന്റെ ഏറ്റവും പുതിയ ചിത്രം വത്സല ക്ലബ്ബിന്റെ വിശേഷങ്ങളുമായി സംസാരിക്കവെ, സൈന സൗത്ത് ലൈവ് യൂട്യൂബ് ചാനലിനോടാൻ മല്ലിക ഇക്കാര്യം സംസാരിച്ചത്.

'ചില രാഷ്ട്രീയ കക്ഷികൾ എമ്പുരാൻ സിനിമ പറയുന്നത് ഇതാണെന്ന് പറഞ്ഞ് മറ്റുള്ളവരിൽ ഇൻജെക്ട് ചെയ്യുകയാണ് ഉണ്ടായത്. വേലുത്തമ്പി ദളവ പോലെയുള്ള സിനിമകൾ ഇവിടെ വന്നിരിക്കുന്നു. അത്തരത്തിലുള്ള സിനിമകൾ ഇവിടെ വേണ്ടെങ്കിൽ നേരത്തെ പറയണമായിരുന്നു. എവിടെ മതവും ജാതിയും നോക്കാതെ എല്ലാവരും ഒന്നിച്ച് പ്രതികരിച്ചാൽ തീരുന്ന പ്രശ്നമേയുള്ളൂ. ഇവിടുത്തെ രാഷ്ട്രീയ ചുറ്റുപാടുകളെ കുറിച്ച് പറയുന്ന എത്രയെത്ര സിനിമകൾ ഇവിടെ വന്നിരിക്കുന്നു. അന്നെല്ലാം എല്ലാവരും സിനിമയായി മാത്രമാണ് കണ്ടത്. എന്നെ ട്രോളുന്നവരോട് എനിക്കൊരു വിരോധവുമില്ല. ചെമ്പിൽ കൊണ്ടുപോയത് ട്രോളിയവരോട് ഞാൻ നന്ദി പറഞ്ഞു. കാരണം അതുകൊണ്ടാണ് ആ പ്രശ്നം അവിടെ പരിഹരിക്കപ്പെട്ടത്. പക്ഷെ, എന്റെ മോനെ തെറ്റുദ്ധരിച്ചു ഇവിടെ പലരും ട്രോളുമ്പോൾ എനിക്ക് വിഷമം തോന്നിയിട്ടുണ്ട്. അതിന്റെ പുറകിൽ ആരോ ഉണ്ട്. പൃഥ്വിരാജിനെ സമയം കളഞ്ഞു കമന്റുകൾക്ക് കൂടെ ഇരിക്കാനോ നുണ പറയാനോ കിട്ടാറില്ല. അത് അവനെ അറിയുന്ന എല്ലാവർക്കും അറിയാം. മോനെ കുറിച്ച് ഒന്നും അറിയാത്തവർ ഇങ്ങനെ ചെയ്യുന്നത് എന്തിനാണ്. അവർക്ക് അവരുടേതായ ലക്ഷ്യം ഉണ്ടായിരിക്കണം. ഈയടുത്ത് ഒരു യൂട്യൂബ് ചാനലിൽ ഒരാൾ ഇരുന്നു പറയുന്നു എന്റെ മോൻ മോഹൻലാലിനെ ചതിച്ചുവെന്ന്. മോഹൻലാൽ പറയില്ലാലോ എന്റെ ഞങ്ങൾ ചതിച്ചുവെന്ന്. ഞാൻ ഒരു സ്റ്റാമ്പ് പേപ്പറിൽ എഴുതി വച്ചു തരാം മോഹൻലാൽ ഒരിക്കലും അങ്ങനെ പറയില്ലെന്ന്. അങ്ങനെയാണ് ഞങ്ങളുടെ ബന്ധം.'-മല്ലിക സുകുമാരന്റെ വാക്കുകൾ.

പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡിയിൽ മോഹൻലാലിന്റെ അമ്മ വേഷം ഏറെ പ്രിയപ്പെട്ട വേഷമെന്ന് മല്ലിക അഭിമുഖത്തിൽ പറയുന്നുണ്ട്. വിപിൻ ദാസ് നിർമ്മിച്ച വ്യസനസമേതം ബന്ധുമിത്രാദികൾ എന്ന ചിത്രത്തിലാണ് മല്ലിക സുകുമാരൻ അവസാനമായി അഭിനയിച്ചത്.