മികച്ച നടിക്കുള്ള സൈമ അവാർഡിൽ മലയാളത്തിൽ നിന്നും ആറ് പേരാണ് മത്സരിക്കുന്നത്.
മലയാളികളുടെ പ്രിയ താരങ്ങളാണ് മമ്മൂട്ടിയും അദ്ദേഹത്തിന്റെ മകനും നടനുമായ ദുൽഖർ സൽമാനും. കാലങ്ങളായുള്ള അഭിനയ ജീവിതത്തിൽ വ്യത്യസ്തമായ വേഷങ്ങൾ ചെയ്താണ് മമ്മൂട്ടി അമ്പരിപ്പിക്കുന്നതെങ്കിൽ, പ്രതിസന്ധികൾ തരണം ചെയ്ത് പാൻ ഇന്ത്യൻ സ്റ്റാറായി തിളങ്ങിയാണ് ദുൽഖർ ഞെട്ടിക്കുന്നത്. ഇരുവരുടേയും നിരവധി സിനിമകൾ അണിയറയിൽ ഒരുങ്ങുകയാണ്. ഈ അവസരത്തിൽ മികച്ച നടൻ ആരെന്ന മത്സരത്തിന് തയ്യാറെടുത്തിരിക്കുകയാണ് മമ്മൂട്ടിയും ദുൽഖറും.
സൈമ 2025ലെ മികച്ച നടനുള്ള മത്സരത്തിലാണ് മമ്മൂട്ടിയ്ക്കും ദുൽഖറിനും നോമിനേഷനുള്ളത്. മമ്മൂട്ടി മലയാളത്തിലാണെങ്കിൽ ദുൽഖർ തെലുങ്കിൽ മികച്ച നടനാകാനുള്ള മത്സരത്തിലാണ്. ഭ്രമയുഗം എന്ന ബ്ലാക് ആൻഡ് വൈറ്റ് ചിത്രത്തിലെ പ്രകടനത്തിനാണ് മമ്മൂട്ടിയ്ക്ക് നോമിനേഷൻ. ഒപ്പം ആസിഫ് അലി(കിഷ്കിന്ധാ കാണ്ഡം), ഫഹദ് ഫാസിൽ(ആവേശം), പൃഥ്വിരാജ്(ആടുജീവിതം), ടൊവിനോ തോമസ്(എആർഎം), ഉണ്ണി മുകുന്ദൻ(മാർക്കോ) എന്നിവരും മത്സരരംഗത്തുണ്ട്.
തെലുങ്കിൽ വമ്പൻ താരങ്ങൾക്കൊപ്പമാണ് ദുൽഖർ മാറ്റുരയ്ക്കുക. ലക്കി ഭാസ്കർ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ദുൽഖറിന് നോമിനേഷൻ. അല്ലു അർജുൻ(പുഷ്പ 2), ജൂനിയൻ എൻടിആർ(ദേവര), നാനി(സരിപേത സനിവാനം), പ്രഭാസ്(കൽക്കി 2898 AD), തേജ സജ്ജ(ഹനുമാൻ) എന്നിവരാണ് ദുൽഖറിനൊപ്പം മികച്ച തെലുങ്ക് നടൻ കാറ്റഗറിയിൽ മത്സരിക്കുന്നത്.
മികച്ച നടിക്കുള്ള സൈമ അവാർഡിൽ മലയാളത്തിൽ നിന്നും ആറ് പേരാണ് മത്സരിക്കുന്നത്. ജ്യോതിർമയി(ബൊഗെയ്ൻവില്ല), മമിത ബൈജു(പ്രേമലു),നസ്രിയ ഫഹദ്(സൂക്ഷ്മദർശിനി), പാർവതി തിരുവോത്ത്(ഉള്ളൊഴുക്ക്), ഉർവശി(ഉള്ളൊഴുക്ക്), സരിൻ ഷിഹാബ്(ആട്ടം) എന്നിവരാണ് ആ താരങ്ങൾ.
കാന്ത എന്ന ചിത്രമാണ് ദുല്‍ഖറിന്‍റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. സെൽവമണി സെൽവരാജ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കളങ്കാവല്‍ ആണ് മമ്മൂട്ടിയുടെ പുതിയ ചിത്രം. ജിതിന്‍ കെ ജോസ് സംവിധാനം ചെയ്ത ചിത്രത്തില്‍ വിനായകനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.



