തന്‍റെ പുതിയ ബിഗ് ബജറ്റ് ചിത്രം 'പേട്രിയറ്റി'ന് ലഭിക്കുന്ന സമ്മിശ്ര പ്രതികരണങ്ങളോട് പ്രതികരിച്ച് നടൻ മമ്മൂട്ടി
താന്‍ നായകനായ ബിഗ് ബജറ്റ് ചിത്രം പേട്രിയറ്റിന് വരുന്ന സമ്മിശ്ര പ്രതികരണങ്ങളോട് പ്രതികരിച്ച് മമ്മൂട്ടി. ദുബൈ ദേര സിറ്റി സെന്‍ററിലെ വോക്സ് സിനിമാസില്‍ പ്രേക്ഷകര്‍ക്കൊപ്പം സിനിമ കാണാനെത്തിയതായിരുന്നു മമ്മൂട്ടി. മമ്മൂട്ടി വരുന്നുണ്ടെന്നറിഞ്ഞ് നൂറുകണക്കിന് ആളുകളാണ് മാളില്‍ എത്തിയിരുന്നത്. “സിനിമ പുറത്തിറങ്ങി. പലതലത്തിലുള്ള അഭിപ്രായങ്ങളുണ്ട്. നല്ലതാണ്, ചീത്തയാണ്. പകുതികൊള്ളാം, മുക്കാൽകൊള്ളാം. ബാക്കി കൊള്ളാം. അവസാനം കൊള്ളാം, ആദ്യം കൊള്ളാം. അങ്ങനെ ഓരോരുത്തകർക്കും തോന്നിയതുപോലെ അഭിപ്രായം പറയാം. ഇതും നിങ്ങളിൽ പലരും കേട്ടുകാണും, അതും കേട്ടാണ് നിങ്ങൾ വന്നിരിക്കുന്നത്. ഏതായാലും നിങ്ങൾക്ക് ഒരു അഭിപ്രായമുണ്ടാവുമല്ലോ, അതുതന്നെയാണ് വേണ്ടത്. എനിക്ക് വേറൊന്നും പറയാനില്ല. എക്സ്പീരിയന്‍സ് ദിസ് ഫിലിം”, മമ്മൂട്ടി പറഞ്ഞു.
“എല്ലാവർക്കും രസിക്കണമെന്ന് ഉദ്ദേശിച്ചുതന്നെയാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. ഇത് നിങ്ങള്‍ കാണാത്ത ഒരു വിഷയമാണ്. ചില ആളുകള്‍ ഇത് മുന്‍പ് കണ്ടിട്ടുള്ളതാണെന്ന് പറയുന്നുണ്ട്. അവരുടെ അത്ഭുകരമായ കാഴ്ചകളെക്കുറിച്ച് നമുക്ക് ഒന്നും പറയാന്‍ പറ്റില്ല", മമ്മൂട്ടി പറഞ്ഞു. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം രൂക്ഷമാകുന്നതിനെക്കുറിച്ചുള്ള മുന്നറിയിപ്പാണ് ചിത്രമെന്നും മമ്മൂട്ടി പറഞ്ഞു- "നാട്ടുകാര്‍ക്ക് നമ്മുടെ എന്തും കാണാം, എന്തും പറയാം എന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. അതിനൊരു മുന്നറിയിപ്പ് ആണ് ഈ സിനിമ. അത് തടയാനുള്ള മാര്‍ഗങ്ങള്‍ നമ്മളല്ല നോക്കേണ്ടത്”, മമ്മൂട്ടിയുടെ വാക്കുകള്‍.
18 വര്‍ഷങ്ങള്‍ക്കിപ്പുറം മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമെന്ന നിലയില്‍ വന്‍ പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രമാണ് ഇത്. ഒപ്പം ഫഹദ്, കുഞ്ചാക്കോ ബോബന്‍, നയന്‍താര, രേവതി, രാജീവ് മേനോന്‍, ജിനു ജോസഫ്, ഡാനിഷ് ഹുസൈൻ, ഷഹീൻ സിദ്ദിഖ്, സനൽ അമൻ, ദർശന രാജേന്ദ്രൻ, സെറീൻ ഷിഹാബ്, പ്രകാശ് ബെലവാടി അടക്കം നീളുന്ന താരനിരയും. ഇത്ര വലിയ താരനിര ഉണ്ടായിട്ടും അവരെ സെലിബ്രേറ്റ് ചെയ്യാനല്ല കഥാപാത്രങ്ങളായി ശ്രദ്ധാപൂര്‍വ്വം അവതരിപ്പിക്കുകയാണ് മഹേഷ് നാരായണന്‍ ചെയ്തിരിക്കുന്നത്. ചിത്രത്തിന്‍റെ ഫ്രെഷ്നസും അത് തന്നെ. അതേസമയം മികച്ച ഓപണിംഗ് ആണ് ചിത്രത്തിന് ലഭിച്ചത്. നിര്‍മ്മാതാക്കള്‍ പുറത്തുവിട്ട കണക്ക് അനുസരിച്ച് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം ആദ്യ ദിനം നേടിയത് 29.1 കോടിയാണ്. മലയാള സിനിമയിലെ എക്കാലത്തെയും വലിയ രണ്ടാമത്തെ ഓപണിംഗ് ആണ് ഇത്.



