നീറ്റ് ക്രമക്കേടിൽ വിദ്യാഭ്യാസമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനത പാർട്ടിയുടെ നേതൃത്വത്തിൽ രാജ്യവ്യാപകമായി യുവജന പ്രതിഷേധം ശക്തമാകുന്നു. മമ്മൂട്ടി ഉൾപ്പെടെ നിരവധി പ്രമുഖർ പിന്തുണ പ്രഖ്യാപിച്ചു.
നീറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് കോക്രോച്ച് ജനത പാർട്ടിയുടെ നേതൃത്വത്തിൽ രാജ്യത്തിലെ യുവ ജനങ്ങൾ നടത്തുന്ന പ്രതിഷേധം കനക്കുകയാണ്. നിരവധി സിനിമാതാരങ്ങളടക്കം കലാ- സാംസ്കാരിക രംഗത്തെയും കായികരംഗത്തെയും അടക്കം നിരവധി പ്രമുഖരാണ് പ്രതിഷേധത്തിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്. പലരും ജന്തർ മന്തറിലെ പ്രതിഷേധവേദിയിൽ നേരിട്ടെത്തിയപ്പോൾ പലരും സമൂഹമാധ്യമങ്ങളിലൂടെ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഇപ്പോഴിതാ പ്രതിഷേധത്തിന് ഐക്യദാർഢ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് മമ്മൂട്ടി.
യുവജനങ്ങളാണ് രാജ്യത്തിന്റെ യഥാർഥ സമ്പത്തെന്നും. അവരുടെ ശബ്ദം കേൾക്കുകയും അവരെ സംരക്ഷിക്കുകയും ശാക്തീകരിക്കുകയും ചെയ്യണമെന്നാണ് ഫേസ്‌ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെ മമ്മൂട്ടി പറഞ്ഞിരിക്കുന്നത്. അതേസമയം പ്രതിപക്ഷവും പ്രതിഷേധത്തിലേക്ക് അണിചേർന്നതോടെ പ്രതിഷേധം വലിയ രീതിയിൽ കനത്തുകൊണ്ടിരിക്കുകയാണ്.അതേസമയം, നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധത്തിനിടെ വിദ്യാർഥികൾക്കെതിരെ പൊലീസ് നടത്തിയ അതിക്രമത്തിൽ പരിക്കേറ്റവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നാളെ രാജ്യവ്യാപക സമരം പ്രഖ്യാപിച്ചിരിക്കുകയാണ് സി ജെ പി.
സമരത്തിന്റെ ഭാഗമായി രാജ്യത്തുടനീളം വീഥികളിലിറങ്ങുന്ന പ്രവർത്തകർക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങളും സംഘടന പുറപ്പെടുവിച്ചിട്ടുണ്ട്. സമാധാനപരവും ശക്തവുമായ രീതിയിൽ പ്രക്ഷോഭം സംഘടിപ്പിക്കണമെന്നും, പ്രതിഷേധങ്ങളിൽ പങ്കെടുക്കുമ്പോൾ കൃത്യമായ അച്ചടക്കം പാലിക്കണമെന്നും മാർഗ്ഗനിർദ്ദേശത്തിൽ വ്യക്തമാക്കുന്നു. അതേസമയം സമരം ശക്തമാക്കുന്നതിനിടെ സി ജെ പിയെ വീണ്ടും കേന്ദ്ര സർക്കാർ ചർച്ചയ്ക്ക് വിളിച്ചു. ചർച്ചയ്ക്ക് സമരക്കാർ തയ്യാറാകണമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു. ജെ പി നദ്ദയുടെ ഓഫീസിലോ വസതിയിലോ ചർച്ച നടത്തുന്നതാണ് ഉചിതമെന്ന് പറഞ്ഞ ജിതേന്ദ്ര സിംഗ്, വേണമെങ്കിൽ സമരക്കാർ പറയുന്നിടത്ത് ചർച്ച നടത്താമെന്നും വ്യക്തമാക്കി. സമര കേന്ദ്രമായ ജന്തർ മന്ദറിൽ ചർച്ച നടത്താമെന്നാണ് സി ജെ പിയുടെ നിലപാട്.


