പ്രീഡിഗ്രി തോറ്റതിന്റെ കാരണം തുറന്നുപറഞ്ഞും ഔസേപ്പച്ചനെയും പ്രേംപ്രകാശിനെയും ട്രോളിയും മമ്മൂട്ടി; വീഡിയോ വൈറല്‍
ചിത്രത്തിന്റെ സംഗീത സംവിധായകൻ ഔസേപ്പച്ചനുമായുള്ള ഓര്‍മ്മകളും മമ്മൂട്ടി പങ്കുവച്ചു.
സിനിമയോട് എന്നും അടങ്ങാത്ത ആവേശം കാത്തുസൂക്ഷിക്കുന്ന നടനാണ് മമ്മൂട്ടി. സിനിമയോടുള്ള സ്‍നേഹം പല വേദികളിലും മമ്മൂട്ടി തുറന്നുപറഞ്ഞിട്ടുണ്ട്. സിനിമയെ തനിക്ക് എത്രത്തോളം ഇഷ്‍ടമാണമെന്ന് മമ്മൂട്ടി പറയുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. എവിടെ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിലാണ് മമ്മൂട്ടി ഓര്‍മ്മകള്‍ പങ്കുവയ്‍ക്കുന്നത്. കെ കെ രാജീവ് ആണ് എവിടെ സംവിധാനം ചെയ്യുന്നത്.
എനിക്ക് സിനിമ ഒരുപാട് ഇഷ്‍ടമാണ്. സിനിമ കാണാന്‍ പോയതിന്റെ പേരില്‍ ഒരുപാട് വഴക്കു കേട്ടിട്ടുണ്ട്. സിനിമ കാണാന്‍ പോയതു കാരണം പള്ളിക്കൂടത്തില്‍ ഒരുവര്‍ഷം നഷ്‍ടപ്പെടുത്തി. പ്രീഡിഗ്രി സെക്കന്‍ഡ് ഇയര്‍ തോറ്റു. ജീവിതം വരെ പണയംവച്ച് സിനിമയ്ക്കു പോയ ആളാണ് ഞാൻ- മമ്മൂട്ടി പറയുന്നു.
ബോബി- സഞ്ജയ് ടീമിനെ മമ്മൂട്ടി ട്രോളുകയും ചെയ്‍തു. ബോബിയും സഞ്ജയും ഇപ്പോഴും പറയുന്നതു കേട്ടാല്‍ ഇപ്പോഴും അവര്‍ വലുതായിട്ടില്ലെന്ന് തോന്നും. ഞങ്ങള്‍ വളരെ ചെറുപ്പത്തിലാണ്. എല്ലാം ചെറുപ്പത്തിലാണ്. ഇവര്‍ ഇനി എന്നാ വലുതാകുകയെന്ന് അറിയില്ല. ഇരുവര്‍ക്കും ഈരണ്ടു മക്കള്‍ വീതമുണ്ട്. എന്നിട്ടും വലുതായിട്ടില്ല- മമ്മൂട്ടി പറയുന്നു.
ചിത്രത്തിന്റെ സംഗീത സംവിധായകൻ ഔസേപ്പച്ചനുമായുള്ള ഓര്‍മ്മകളും മമ്മൂട്ടി പങ്കുവച്ചു. ഔസേപ്പച്ചന്‍ ആദ്യം വയലിന്‍ വായിക്കുന്ന കലാകാരനായിരുന്നു. ആദ്യം സിനിമയില്‍ അഭിനയിച്ചാണ് തുടങ്ങിയത്. പക്ഷേ, ഔസേപ്പച്ചന് ആ സിനിമയുടെ പേരുപോലും ഓര്‍മ കാണില്ല- മമ്മൂട്ടി പറയുന്നു.
പ്രേംപ്രകാശിനെക്കുറിച്ച് മമ്മൂട്ടി പറഞ്ഞതും സദസ്സില്‍ ചിരിപടര്‍ത്തി. പ്രേംപ്രകാശിന്റെ പേര് കറിയാച്ചനെന്നാണ്. പാട്ടുപാടാനാണ് ആദ്യം സിനിമയില്‍ നോക്കിയത്. നടന്നില്ല. പിന്നെ അഭിനയമായി. അരനാഴിക നേരം സിനിമയിലാണ് തുടങ്ങിയത്. പലപരിപാടികള്‍ക്കും കാണുമ്പോള്‍ കറിയാച്ചന്‍ പാട്ടുപാടുന്നത് കാണാം. നിസാര പാട്ടല്ല പാടുന്നേ. മുഹമ്മദ് റാഫിയുടെ പാട്ട്. േവറെ ഏത് പാട്ടായാലും നമുക്ക് കുഴപ്പമില്ല. പാടി തെളിയാത്ത പാട്ടുകാരനാണ് കറിയാച്ചന്‍- മമ്മൂട്ടി പറയുന്നു.