മെയ് 29 ന് അഞ്ച് ഭാഷകളിലായി തിയറ്ററുകളിലെത്തും.
എഐ സാങ്കേതികവിദ്യയില്‍ അണിയിച്ചൊരുക്കുന്ന മലയാള ചിത്രമാണ് മണികണ്ഠൻ: ദി ലാസ്റ്റ് അവതാർ. പാപ്പരാസി എന്റർടെയ്ന്‍മെന്‍റ് കമ്പനിയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. പൗരാണിക വിശ്വാസങ്ങളെ ആധുനിക യുഗവുമായി ലയിപ്പിച്ച, ഒരു മിത്തോളജിക്കൽ ആക്ഷൻ ത്രില്ലർ ഡ്രാമയാണ് ചിത്രമെന്ന് അണിയറക്കാര്‍ പറയുന്നു. സ്വന്തം ജീവിതനഷ്ടങ്ങൾക്കിടയിലും വിശ്വാസവും കടമയും മുറുകെ പിടിച്ച് ധർമ്മത്തിനും പ്രതികാരത്തിനും ഇടയിലുള്ള നേർത്ത രേഖയിലൂടെ സഞ്ചരിക്കുന്ന ഒരു യുവാവിന്റെ ജീവിതം പൗരാണിക ബിംബങ്ങളുടെ മേമ്പൊടിയോടെ ആധുനികകാലഘട്ടത്തിൽ ദൃശ്യവൽക്കരിക്കുന്നതാണ് ഈ സിനിമ.
ഒരു പ്രകൃതിദുരന്തത്താൽ സൃഷ്ടിക്കപ്പെട്ട ഒരു അനാഥ ബാലന്‍റെ മുന്നോട്ടുള്ള ജീവിതഘട്ടങ്ങള്‍ ഈ ചിത്രത്തില്‍ ദൃശ്യവത്കരിക്കുന്നു. ഹിമാലയമാണ് സിനിമയുടെ കഥാപശ്ചാത്തലം. ഇന്ത്യൻ പുരാണങ്ങളെയും അതിന്‍റെ ദാർശനിക ആഴങ്ങളെയും അതിൽ വേരൂന്നിയ സത്യത്തെയും സംയോജിപ്പിക്കുന്ന മനോഹരമായ ഒരു സിനിമാറ്റിക് അനുഭവമാണ് മണികണ്ഠൻ: ദി ലാസ്റ്റ് അവതാർ എന്ന് അണിയറക്കാര്‍ അവകാശപ്പെടുന്നു. സാങ്കേതികവിദ്യയുടെ പുതിയ യുഗത്തിൽ മാനവികത പരിണമിക്കുകയാണോ അതോ മാറ്റിയെഴുതപ്പെടുകയാണോ, ആധുനിക ലോകത്ത് സ്ത്രീകൾ സുരക്ഷിതരാണോ എന്നീ ചോദ്യങ്ങൾ ഈ സിനിമ ഉയർത്തുന്നു.
സ്ക്രിപ്റ്റിംഗ്, വിഷ്വൽ ഡിസൈൻ മുതൽ പോസ്റ്റ്-പ്രൊഡക്ഷൻ വരെയുള്ള ചലച്ചിത്രനിർമ്മാണ പ്രക്രിയയിലുടനീളം കൃത്രിമബുദ്ധിയുടെ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) പ്രായോഗിക ഉപയോഗമാണ് ഈ പ്രോജക്ടിനെ വ്യത്യസ്തമാക്കുന്നത്. ചിത്രം നിലവിൽ പോസ്റ്റ്-പ്രൊഡക്ഷന്റെ അവസാന ഘട്ടത്തിലാണ്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് മെയ് 3 ന് എറണാകുളം, വെണ്ണല തൈക്കാട്ട് മഹാദേവ ക്ഷേത്രത്തിൽ വൈകുന്നേരം 4.30 നും 7.30 നും ഇടയില്‍ പുറത്തിറക്കുന്നതാണ്. ചലച്ചിത്ര- രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. മെയ് 29 ന് അഞ്ച് ഭാഷകളിലായി ചിത്രം തിയറ്ററുകളില്‍ എത്തുമെന്ന് അണിയറക്കാര്‍ അറിയിക്കുന്നു.

