പുതുക്കിയ നേപ്പാള്‍ മാപ്പിനെ പിന്തുണച്ചു, രൂക്ഷവിമര്‍ശനം; ആക്രമിക്കരുതെന്ന് മനീഷ കൊയ്‌രാള
സഹികെട്ടതോടെയാണ് വിമര്‍ശകരോട് നമ്മള്‍ ഈ സാഹചര്യത്തില്‍ ഒരുമിച്ചാണെന്നും. രണ്ട് സര്‍ക്കാരുകളും ചേര്‍ന്ന് പ്രശ്നം പരിഹരിക്കട്ടെയെന്നും ആ സമയത്ത് നമ്മുക്ക് പ്രതീക്ഷ കൈവിടാതിരിക്കാം. ആക്രമണാത്മക സ്വഭാവം ഉപേക്ഷിക്കണമെന്നും അനാദരവ് കാണിക്കുന്നത് നിര്‍ത്തണമെന്നും മനീഷ
മുംബൈ: ട്രോളുകളും പരിഹാസങ്ങളും അതിര് കടക്കുന്നുവെന്ന് ബോളിവുഡ് താരം മനീഷ കൊയ്‌രാള. ഇന്ത്യയുടെ ഭൂപ്രദേശങ്ങൾ ഉൾപ്പെടുത്തിയ നേപ്പാളിന്റെ പുതിയ ഭൂപടത്തെ അനുകൂലിച്ചതോടെയാണ് സമൂഹമാധ്യമങ്ങളില്‍ മനീഷാ കൊയ്‌രാളയ്ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നത്. ‘നമ്മുടെ കൊച്ചു രാജ്യത്തിന്റെ അഭിമാനം കാത്തുസൂക്ഷിച്ചതിന് നന്ദി. മൂന്ന് മഹത്തായ രാഷ്ട്രങ്ങൾ തമ്മിലുള്ള സമാധാനപരവും പരസ്പര ബഹുമാനത്തോട് കൂടിയതുമായ സംഭാഷണത്തിനായി കാക്കുന്നു'വെന്നാണ് നേപ്പാള്‍ വിദേശകാര്യമന്ത്രിയുടെ ട്വീറ്റ് പങ്കിട്ട് കൊണ്ട് അവര്‍ കുറിച്ചത്.
ഇതിന് പിന്നാലെയാണ് ട്വിറ്റര്‍ അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ മനീഷയ്ക്ക് നേരെ ആക്രമണം രൂക്ഷമായത്. സഹികെട്ടതോടെയാണ് വിമര്‍ശകരോട് നമ്മള്‍ ഈ സാഹചര്യത്തില്‍ ഒരുമിച്ചാണെന്നും. രണ്ട് സര്‍ക്കാരുകളും ചേര്‍ന്ന് പ്രശ്നം പരിഹരിക്കട്ടെയെന്നും ആ സമയത്ത് നമ്മുക്ക് പ്രതീക്ഷ കൈവിടാതിരിക്കാം. ആക്രമണാത്മക സ്വഭാവം ഉപേക്ഷിക്കണമെന്നും അനാദരവ് കാണിക്കുന്നത് നിര്‍ത്തണമെന്നും മനീഷ ട്വിറ്ററില്‍ കുറിച്ചത്.
വിഷയത്തില്‍ വിമര്‍ശകര്‍ക്ക് മറുപടി നല്‍കിക്കൊണ്ടുള്ള ട്വീറ്റ് നല്‍കിയതിന് പിന്നാലെയാണ് സമാധാനം ആഗ്രഹിച്ചുകൊണ്ടുള്ള പുതിയ ട്വീറ്റ്.
ഇന്ത്യയുമായി തര്‍ക്കത്തിലിരിക്കുന്ന ലിപുലേഖ്, കാലാപാനി, ലിംപിയധുര എന്നീ പ്രദേശങ്ങളാണ് നേപ്പാളിന്‍റെ പുതുക്കിയ മാപ്പിലുള്‍പ്പെടുത്തിയിട്ടുള്ളത്. മുൻ നേപ്പാൾ പ്രധാനമന്ത്രി ബിശ്വേശ്വർ പ്രസാദ് കൊയ് രാളയുടെ പൗത്രിയാണ് മനീഷാ കൊയ്‌രാള.