Asianet News MalayalamAsianet News Malayalam

‘5 സെന്റ് സ്ഥലവും ചെറിയ ചായക്കടയും, ഹരി മദ്യപാനിയല്ല’; ഹരീഷ് പേങ്ങനെക്കുറിച്ചുള്ള കുറിപ്പ് വൈറൽ

ഇന്ന് വൈകുന്നേരത്തോടെ ആയിരുന്നു ഹരീഷ് പേങ്ങന്‍റെ വിയോഗം. 

Manoj K Varghese facebook post about late actor harish pengan nrn
Author
First Published May 30, 2023, 6:05 PM IST

ഹാസ്യ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ രസിപ്പിച്ച നടൻ ഹരീഷ് പേങ്ങന്‍റെ വിയോ​ഗ വാർത്തയുടെ ഞെട്ടലിൽ ആണ് മലയാള സിനിമ. ഗുരുതര കരള്‍ രോ​ഗത്തെ തുടര്‍ന്ന് ചികിത്സയില്‍ ഇരിക്കെയാണ് വിയോ​ഗം. നിരവധി പേരാണ് പ്രിയതാരത്തിന് അനുശോചനം അറിയിച്ച് കൊണ്ട് രം​ഗത്തെത്തിയത്. ഈ അവസരത്തിൽ ലൈൻ പ്രൊഡ്യൂസറും സംവിധായകനുമായ മനോജ് കെ. വർഗീസ് മുന്‍പ് ഹരീഷിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. ഹരീഷ് പേങ്ങന് കരൾ രോഗം സ്ഥിരീകരിച്ച്, ചികിത്സാ സഹായം ആവശ്യപ്പെട്ടപ്പോൾ അദ്ദേഹത്തിന് രോഗം വന്നത് അമിത മദ്യപാനം കാരണമെന്നാണ് പലരും പറഞ്ഞിരുന്നു. ഇക്കാര്യവുമായി ബന്ധപ്പെടുത്തി ആയിരുന്നു കുറിപ്പ്. 

കുറിപ്പിന്റെ പൂർണരൂപം

ഞങ്ങൾ ഒന്നിച്ച് ഉച്ചയ്ക്ക് രണ്ടുമണിവരെ എന്റെ വീട്ടിൽ സംസാരിച്ചിരുന്ന ശേഷമാണ് ഡബ്ബിങ്ങിനായി ഹരീഷ് അന്ന് എറണാകുളത്തേക്ക് പോകുന്നതും, പോകുന്ന വഴിയിൽ ഒരു വയറുവേദന അനുഭവപ്പെട്ട് അമൃത ഹോസ്പിറ്റലിൽ അഡ്മിറ്റ് ആക്കുന്നതും. കരൾ സംബന്ധമായ അസുഖങ്ങളുടെ യാതൊരു ലക്ഷണവും ആ നിമിഷം വരെയും ഹരിക്കുണ്ടായിരുന്നില്ല. സാമൂഹ്യ മാധ്യമങ്ങളിലെ പല കമന്റുകളിലും ഞാൻ കണ്ടതുപോലെ, ആധികാരികതയുടെ ഉറപ്പിച്ച് പറയാം - ഹരി ഒരു മദ്യപാനിയല്ല. ഹരിയുടെ നിലവിലെ അവസ്ഥയറിഞ്ഞ് ഒട്ടനവധി സുഹൃത്തുക്കൾ (പ്രമുഖ ചലചിത്ര താരങ്ങൾ ഉൾപ്പെടെ) സാമൂഹ്യ മാധ്യമങ്ങളുടെ അവനായി സഹായം അഭ്യർത്ഥിച്ചിരുന്നു. ആ പോസ്റ്റുകളിൽ ഏറ്റവും അധികം കമൻറുകളിൽ കണ്ടത്, "അമ്മ" എന്നൊരു സംഘടന എന്തുകൊണ്ട് സഹായിക്കുന്നില്ല എന്നതാണ്. ഓരോ സംഘടനയും പ്രവർത്തിക്കുന്നത് ആ സംഘടനയുടെ നിയമാവലിക്ക് അനുസരിച്ചാണ് എന്ന് നമുക്കറിയാവുന്ന കാര്യമാണല്ലോ. നിലവിൽ ഹരീഷ് "അമ്മ" എന്ന സംഘടനയുടെ അംഗമല്ല. ആ കാരണം കൊണ്ട് തന്നെ "അമ്മ" എന്ന സംഘടനയ്ക്ക്, സംഘടന എന്ന നിലയിൽ ഒരു സഹായം ചെയ്യുക എന്നതിന് പരിമിതികൾ ഉണ്ട്. ഇത് എന്നോട് ഈ വിഷയം അവതരിപ്പിച്ചപ്പോൾ ഇടവേള ബാബുച്ചേട്ടൻ പറഞ്ഞിട്ടുള്ളതാണ്. അത് മനസ്സിലാക്കാവുന്നതുമാണ്. എന്നാൽ സംഘടനയിലെ അംഗങ്ങൾക്ക് വ്യക്തിപരമായി ഹരീഷിനെ സഹായിക്കുന്നതിന് ബുദ്ധിമുട്ടില്ല. വിവരം അറിഞ്ഞമാത്രയിൽ തന്നെ ഹരിയെ ഇഷ്ടപ്പെടുന്ന, ഒന്നിച്ച് വർക്ക് ചെയ്തിട്ടുള്ള നടി നടന്മാരും ടെക്നീഷ്യൻസുമടക്കം കുറെയധികം പേർ സഹായിക്കാൻ തയ്യാറായി വന്നിട്ടുണ്ട് എന്നതും വളരെ സന്തോഷമുള്ള കാര്യമാണ്.

ഈ സാഹചര്യത്തിൽ ഒരു കാര്യം ഓർക്കാതെ പോകരുത്. ഒരു സംഘടനയിലും അംഗത്വം ആവശ്യമില്ല, ഞാൻ ഒരു നിഷേധിയായി, ഒറ്റയാനായി മുമ്പോട്ടു പോകും എന്ന മാനസികാവസ്ഥയിലുള്ള ഒരു വ്യക്തിയല്ല ഹരീഷ് എന്ന് ഹരീഷിന്റെ കൂടെ പ്രവർത്തിച്ചിട്ടുള്ള, ഹരീഷിനെ അറിയാവുന്ന എല്ലാവർക്കും അറിയാവുന്നതാണ്. അംഗത്വ ഫീസ് ഒന്നിച്ചടക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ മെമ്പർഷിപ്പ് എടുക്കാൻ താമസം വന്നു, അഥവാ ഇതുവരെയും സാധിച്ചില്ല എന്നതാണ് യാഥാർത്ഥ്യം. ഇത് പറയുമ്പോൾ തന്നെ ഹരീഷിന്റെ സാമ്പത്തിക ഭദ്രത എത്രമാത്രം ഉണ്ട് എന്ന് ഇതു വായിക്കുന്നവർക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ. ഹരീഷിനെ പോലെ ചെറിയ വേഷങ്ങൾ അഭിനയിക്കുന്ന ഒരു കലാകാരന് മലയാള സിനിമയിൽ നിന്ന് എന്ത് പ്രതിഫലം കിട്ടുമെന്ന് സിനിമയെ അറിയാവുന്ന എല്ലാവർക്കും അറിയാം. സ്വന്തമായി 5 സെൻറ് സ്ഥലവും (ആ സ്ഥലവും ബാങ്കിൽ പണയത്തിലാണ്) ഒരു ചെറിയ ചായക്കടയും ആണ് ഹരീഷിന് ഉള്ളത്.

ഇത്തരം ഗുരുതരാവസ്ഥയിൽ നിൽക്കുമ്പോൾ, സമയത്തിനാണല്ലോ വില. പെട്ടെന്ന്, ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ 40 ലക്ഷത്തോളം രൂപ സ്വരൂപിക്കാനുള്ള ബുദ്ധിമുട്ട് നമുക്ക് അറിയാവുന്നതാണല്ലോ. സ്ഥലംവിറ്റൊ മറ്റോ പണമുണ്ടാക്കി വരുമ്പോൾ ചികിത്സയ്ക്ക് ജീവനോടെ അവൻ ഉണ്ടാവണം എന്നതും ഒരു യാഥാർത്ഥ്യമല്ലേ??? മാത്രവുമല്ല ഹരീഷിന്റെ ആരോഗ്യസ്ഥിതിയുടെ ഗൗരവം വൃദ്ധയായ അവന്റെ അമ്മയോട് അറിയിച്ചിരുന്നില്ല. ആ ഒരു കാരണം കൊണ്ടുതന്നെ അവന്റെ അസുഖം പുറത്തേക്ക് ആരെയും അതുവരെയും അധികം അറിയിച്ചിരുന്നില്ല. എന്നാൽ ജീവൻ തിരിച്ച് കിട്ടാൻ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ അല്ലാതെ മറ്റു മാർഗ്ഗമില്ല എന്ന് ഡോക്ടർമാർ നിർദ്ദേശിക്കുകയും അത് താമസിയാതെ ചെയ്യേണ്ടിവരുമെന്നും, അത്തരത്തിലുള്ള സർജറിക്ക് ചെലവാകുന്ന ഭീമമായ തുകയെ കുറിച്ചും അറിഞ്ഞ സാഹചര്യത്തിലാണ് അടിയന്തരമായി പണം സ്വരൂപിച്ച്,  അവന്റെ ജീവൻ രക്ഷിക്കാനായി സഹായം അഭ്യർത്ഥിച്ചുകൊണ്ട്, അവനെ ഇഷ്ടപ്പെടുന്ന ഞങ്ങൾ കുറച്ചുപേർ അഭ്യർത്ഥനയുമായി വന്നത്.

പലരുടെയും സംശയം ഇത്തരത്തിൽ പണം പിരിവ് നടത്തി കോടികൾ ഉണ്ടാക്കും എന്നാണ്. ഉണ്ടാക്കുന്നവരോ, കിട്ടുന്നവരോ ഉണ്ടായിരിക്കാം. എന്നാൽ സത്യമെന്തെന്നാൽ ഹരിയുടെ ചികിത്സയ്ക്കാവശ്യമായ തുക ഇനിയും കണ്ടെത്താനായിട്ടില്ല എന്നതാണ്. അതുകൊണ്ട്, ഞങ്ങളുടെ ഹരിയെ ഞങ്ങൾക്ക് അങ്ങനെ വിധിക്ക് വിട്ടുകൊടുക്കാൻ പറ്റുമോ? വിട്ടുകൊടുക്കില്ല എന്നതാണ് സത്യം. നാളിതുവരെ കഴിഞ്ഞ നാല് ദിവസം കൊണ്ട് 10 ലക്ഷത്തോളം രൂപ അഭ്യർത്ഥനയിലൂടെ ലഭിച്ചിട്ടുണ്ട്. ഇതിൽ പത്ത് രൂപ മുതൽ 50,000 രൂപ വരെ അയച്ചുതന്നവർ ഉണ്ട് എന്നതാണ് സത്യം. സഹായിച്ച എല്ലാവരോടും ഉള്ള നന്ദിയും കടപ്പാടും ഹരീഷിനും അവന്റെ കുടുംബത്തിനും വേണ്ടി അറിയിക്കട്ടെ.

തുക ഒന്നും അയക്കാതെ, "I have done my bit" എന്നെഴുതി അവനായി സഹായം അഭ്യർത്ഥിച്ചുകൊണ്ട് പോസ്റ്റ് ഫേസ്ബുക്കിൽ ഷെയർ ചെയ്ത പല പ്രമുഖരും ഇല്ലാതില്ല. അതൊക്കെ അങ്ങനെ നടക്കട്ടെ... അവനുവേണ്ടി ഒരു അഭ്യർത്ഥന നടത്താനുള്ള മനസ്സെങ്കിലും അവർക്കുണ്ടായല്ലോ... അതിൽ സന്തോഷം. കുറെ അധികം പേർ സാമ്പത്തികസഹായം വാഗ്ദാനം നൽകിയിട്ടുണ്ട്. ഹരിയുടെ സഹോദരിയുടെ പേരിലുള്ള 5സെന്റ് സ്ഥലം പണയപ്പെടുത്തി സൊസൈറ്റിയിൽ നിന്നും ലോണെടുക്കാൻ ശ്രമം തുടരുന്നു. മിക്കവാറും മൂന്നോ നാലോ ദിവസം കൊണ്ട് അങ്ങനെ കുറച്ചു പണം സ്വരൂപിക്കാനാവും. തികയാതെ വരുന്ന പണം തുച്ഛമായ സ്വർണാഭരണങ്ങൾ വിറ്റ് കണ്ടെത്തണം. ലോൺ എടുക്കുന്ന തുക തിരിച്ചടയ്ക്കണം. സർജറിക്ക് ശേഷം അവന്റെ കുടുംബവും ജീവിക്കണം. ഇത്തരത്തിലുള്ള ഒരു സർജറിക്ക് ശേഷം എത്രനാൾ കഴിഞ്ഞ് അവന് അഭിനയിച്ചു വരുമാനം ഉണ്ടാക്കാൻ കഴിയുമെന്ന് നമുക്ക് ഊഹിക്കാമല്ലോ.

എന്തായാലും ശസ്ത്രക്രിയയ്ക്ക് തീയതി തീരുമാനിച്ചുകൊള്ളാൻ ആശുപത്രി അധികൃതരോട് അറിയിച്ചിട്ടുണ്ട്. ഒരു അപേക്ഷ മാത്രം... തീർത്തും സദുദ്ദേശപരമായി ഹരിയുടെ ജീവൻ രക്ഷിക്കുക എന്ന ഒറ്റ ഉദ്ദേശത്തോടെയാണ് ഞാനന്ന് ആദ്യമായി അഭ്യർത്ഥനയുമായി നിങ്ങളുടെ ഓരോരുത്തരുടെയും അടുത്തേക്ക് ഫേസ്ബുക്കിലൂടെ എത്തുന്നത്. ഹരിയുടെ അവസ്ഥ അറിഞ്ഞ് പലരും ഷെയർ ചെയ്യപ്പെട്ടപ്പോൾ, പരസ്പരം ആരെയും ചെളിവാരി തേക്കാനോ അവഹേളിക്കാനോ ഒരു സാഹചര്യം ഹരീഷിന്റെ ഈ അവസ്ഥ കൊണ്ട് ഉണ്ടാക്കരുത് എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. ആരാന്റെ അമ്മയ്ക്ക് ഭ്രാന്ത് വന്നാൽ കണ്ടു നിൽക്കാൻ നല്ല രസമാണ്. ആ വേദന നമുക്ക് ഉണ്ടാവുമ്പോഴേ നമ്മൾ പഠിക്കൂ.. പണവും, പ്രതാപവും, സോഷ്യൽ സ്റ്റാറ്റസും, രാഷ്ട്രീയവും നോക്കിയല്ല ഇത്തരത്തിൽ അസുഖങ്ങളും ദുരന്തങ്ങളും അപ്രതീക്ഷിതമായി നമ്മളിലേക്ക് എത്തുന്നത് എന്ന് മനസ്സിലാക്കാനുള്ള വിവേകം ഉണ്ടാവണം എന്ന് അഭ്യർത്ഥന.. ഒരു കാര്യം ഞാൻ ഉറപ്പു നൽകാം. ഹരിയുടെ ജീവൻ നിലനിർത്തുക, അവനെ തിരിച്ചു കൊണ്ടു വരിക എന്നുള്ളതാണ് ഇപ്പോൾ പ്രഥമ ലക്ഷ്യം. ശേഷം, ഉറപ്പായും ചികിത്സാസഹായമായി ലഭിച്ച തുക, അത് ഒരു സോഷ്യൽ ഓഡിറ്റിന് വിധേയമാക്കും എന്ന് ഞാൻ ഉറപ്പു നൽകാം. എത്ര തുക ലഭിച്ചു, ആരൊക്കെ നൽകി, എത്ര തുക ചികിത്സയ്ക്കായി ചെലവായി തുടങ്ങിയ വിവരങ്ങൾ കൃത്യമായി പൊതുജന സമക്ഷം പബ്ലിഷ് ചെയ്യുന്നതായിരിക്കും. ഒരു ജീവന്റെ വില.. സമയത്തിന്റെ വില... അത് വിസ്മരിക്കരുത്.. ഹരീഷിന്റെ ആയുസ്സിനും ആരോഗ്യത്തിനുമായി പ്രാർത്ഥിക്കണമേ എന്ന് അപേക്ഷ...

അരിക്കൊമ്പന് ഫാൻസുണ്ട്, എനിക്കില്ല, എന്തൊരു കഷ്ടമാണ്: ടി ജി രവി

Follow Us:
Download App:
  • android
  • ios