മറുപടിയുമായി നടി തൃഷ.

മൻസൂര്‍ അലി ഖാൻ തൃഷ്‍യ്‍ക്ക് എതിരെ നടത്തിയ പരാമര്‍ശം വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. മൻസൂര്‍ അലി ഖാന്റെ സ്‍ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ ചിരഞ്‍ജീവയടക്കമുള്ള മുൻനിര നടൻമാരും വനിതാ കമ്മിഷനുമൊക്കെ വിമര്‍ശനവുമായി എത്തിയിരുന്നു. മൻസൂർ അലി ഖാൻ മാപ്പ് പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍. മൻസൂര്‍ അലി ഖാൻ മാപ്പ് പറഞ്ഞതില്‍ പരോക്ഷമായി പ്രതികരിച്ച് തൃഷയും എത്തിയിരിക്കുകയാണ്.

വിവാദ പരാമർശമുണ്ടായതിന് പിന്നാലെ എന്താണ് താൻ തെറ്റ് ചെയ്‍തതെന്നും ക്ഷമാപണം നടത്തേണ്ടതായോ ഖേദം പ്രകടിപ്പിക്കേണ്ടതായോ കാര്യമില്ലെന്നായിരുന്നു മൻസൂർ അലി ഖാന്റെ നിലപാട്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകാനും മൻസൂര്‍ തയ്യാറായിരുന്നില്ല. കോടതിയിൽ നിന്നുള്ള വിമർശനവും നേരിടേണ്ടി വന്നതിന് പിന്നാലെ പൊലീസിന് മുന്നിലെത്തി മൊഴി നൽകുകയും ചെയ്‍തതിന് ശേഷമാണ് വാർത്താക്കുറിപ്പിലൂടെ മാപ്പ് ചോദിച്ചു കൊണ്ട് മൻസൂർ അലി ഖാൻ രം​ഗത്തെത്തിയിരിക്കുന്നത്. സഹപ്രവർത്തകയായ തൃഷയെ വേദനിപ്പിച്ചെന്ന് മനസ്സിലാക്കുന്നു. താൻ ഇതിൽ പരസ്യമായി മാപ്പ് ചോദിക്കുന്നുവെന്നും മൻസൂർ വ്യക്തമാക്കുകയായിരുന്നു. തെറ്റ് മനുഷ്യസഹജമാണ്, ക്ഷമിക്കുന്നത് ദൈവികമാണെന്നായിരുന്നു മൻസൂറിന് തൃഷയുടെ മറുപടി. മൻസൂര്‍ അലി ഖാന്റെ പ്രസ്‍താവനയില്‍ ആദ്യം പ്രതിഷേധം രേഖപ്പെടുത്തി എത്തിയതും തൃഷയായിരുന്നു.

തൃഷ നായികയായ ലിയോയില്‍ റേപ് സീൻ ഇല്ലായിരുന്നു എന്നും ഉറപ്പായും ഒരു ബെഡ് റൂം സീൻ കാണുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും അതിന് ആഗ്രഹമുണ്ടായിരുന്നു എന്നുമായിരുന്നു മൻസൂര്‍ അലി ഖാൻ പറഞ്ഞിരുന്നത്. ഇതിനെതിരെ പ്രതികരിച്ച് തൃഷ തന്നെ രംഗത്ത് എത്തിയിരുന്നു. മൻസൂർ അലി ഖാൻ എന്നെക്കുറിച്ച് ക്രൂരവും വെറുപ്പുളവാക്കുന്നതുമായി സംസാരിച്ച ഒരു വീഡിയോ അടുത്തിടെ കാണാൻ ഇടയായി. ഞാൻ അതിൽ ശക്തമായി അപലപിക്കുകയാണ്. സ്ത്രീവിരുദ്ധനായ ഒരാളുടേതാണ് ആ പ്രസ്‍താവന. അയാള്‍ നമ്മുടെ മനുഷ്യരാശിക്ക് അപമാനമാണ് എന്നുമാണ് തൃഷ വ്യക്തമാക്കിയത്, മൻസൂര്‍ അലി ഖാന് എതിരെ സംവിധായകൻ ലോകേഷ് കനകരാജും വിമര്‍ശനവുമായി എത്തിയിരുന്നു.

മൻസൂര്‍ അലി ഖാന് എതിരെ ദേശീയ വനിതാ കമ്മിഷൻ സ്വമേധയാ ഇന്ന് കേസ് എടുത്തിരുന്നു. വിവിധ വകുപ്പുകള്‍ ചുമത്തി മൻസൂറിനെതിരെ കേസ് എടുക്കാൻ ഡിജിപിക്ക് വനിതാ കമ്മിഷൻ നിര്‍ദ്ദേശിച്ചിരുന്നു. മൻസൂര്‍ അലി ഖാന്റെ പരാമര്‍ശത്തിനെതിരെ താര സംഘടനയും നടികര്‍ സംഘവും നേരത്തെ രംഗത്ത് എത്തിയിരുന്നു. മൻസൂറിന്റെ അംഗത്വം സസ്‍പെൻഡ് ചെയ്യുമെന്നും താര സംഘടന വ്യക്തമാക്കിയിരുന്നു. 

Read More: വമ്പൻ ഹിറ്റായ ഭഗവന്ത് കേസരി ഒടിടിയില്‍ കാണാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക