കൊച്ചി കണ്ടനാട് പുന്നച്ചാലിലെ പാടശേഖരത്തിൽ നടൻ ശ്രീനിവാസന് സ്മാരകം ഒരുങ്ങി. ജൈവ കൃഷിയോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയുടെ ഓർമ്മപ്പെടുത്തലായി സൂര്യകാന്തി തോട്ടത്തിനിടയിലാണ് ഗ്രാനൈറ്റിൽ തീർത്ത സ്മാരകം സ്ഥാപിച്ചിരിക്കുന്നത്.  

കൊച്ചി: കണ്ടനാട് പുന്നച്ചാലിലെ പാടശേഖരത്തിൽ നടൻ ശ്രീനിവാസന്റെ സ്മാരകം ഒരുങ്ങി. സിനിമാ താരം സിദ്ദിഖ് ശനിയാഴ്ച വൈകുന്നേരം 4.30ന് സ്മാരകം ഉദ്ഘാടനം ചെയ്യും. കൃഷിയോടുള്ള ശ്രീനിവാസന്റെ അടുപ്പത്തിന്റെയും ജൈവ കൃഷിയോടുള്ള പ്രതിബദ്ധതയുടെയും ഓർമപ്പെടുത്തലായാണ് പാടശേഖരത്തിനുള്ളിൽ സ്മാരകം സ്ഥാപിച്ചിരിക്കുന്നത്. സൂര്യകാന്തി തോട്ടത്തിനിടയിൽ ഒരുക്കിയ സ്മാരകം നാട്ടുകാരുടെ സ്നേഹാദരവിന്റെ പ്രതീകമാണെന്ന് സംഘാടകർ പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലകളിൽ ശ്രദ്ധേയനായിരുന്ന ശ്രീനിവാസന്റെ ഓർമകൾ നിറഞ്ഞിടമാണ് ഉദയംപേരൂർ കണ്ടനാട്ടെ പുന്നച്ചാൽ പാടശേഖരം. മാസങ്ങൾക്ക് മുൻപ് വരെ നെൽ കൃഷി നടന്നിരുന്ന പാടത്ത് ഇപ്പോൾ വിവിധയിനം പച്ചക്കറികളാണ് കൃഷി ചെയ്യുന്നത്. ജൈവ രീതിയിലുള്ള കൃഷിയോടൊപ്പം സൂര്യകാന്തിയും ജമന്തിപ്പൂക്കളും പാടത്തിന്റെ ഭംഗി കൂട്ടുന്നുണ്ട്. 15 ഏക്കറിലായാണ് നിലവിൽ പച്ചക്കറി കൃഷി നടത്തുന്നത്.

ഗ്രാനൈറ്റിൽ ശ്രീനിവാസന്റെ ചിത്രം കൊത്തിയ സ്തൂപമാണ് പാടശേഖരത്തിൽ സ്ഥാപിച്ചിരിക്കുന്നത്. ലയൺസ് ക്ലബ് ഓഫ് കൊച്ചിൻ സൗത്തിന്റെ നേതൃത്വത്തിലാണ് സ്മാരകം ഒരുക്കിയത്. ഇതിനായി ഒരു സെന്റ് സ്ഥലം വിട്ടുനൽകിയത് ശ്രീനിവാസനൊപ്പം കൃഷിയിൽ സജീവമായിരുന്ന മനു ഫിലിപ്പ് തുകലനാണ്.

15 വർഷങ്ങൾക്ക് മുൻപ് ഉദയംപേരൂരിലെ കണ്ടനാട്ടിൽ 40 സെന്റ് സ്ഥലം വാങ്ങി ശ്രീനിവാസൻ വീട് പണിത് താമസം ആരംഭിച്ചിരുന്നു. വീടിനോട് ചേർന്നുള്ള പുന്നച്ചാൽ പാടശേഖരത്തിലാണ് പിന്നീട് ജൈവ രീതിയിൽ നെൽ കൃഷി പുനരാരംഭിച്ചത്. 35 വർഷമായി തരിശായി കിടന്നിരുന്ന പാടത്ത് ശ്രീനിവാസന്റെ നേതൃത്വത്തിലായിരുന്നു കൃഷി വീണ്ടും സജീവമായത്.

തുടക്കത്തിൽ ചെറിയ വിസ്തൃതിയിൽ ആരംഭിച്ച നെൽ കൃഷി പിന്നീട് വ്യാപിച്ചു. വിവിധ സ്ഥലങ്ങൾ പാട്ടത്തിനെടുത്ത് നടത്തിയ കൃഷി ഒരുകാലത്ത് 102 ഏക്കർ വരെയെത്തിയിരുന്നു. മറ്റ് പ്രദേശങ്ങളിലേക്കും ജൈവ കൃഷി വ്യാപിക്കാൻ ശ്രീനിവാസന്റെ ഇടപെടൽ കാരണമായതായി നാട്ടുകാർ പറയുന്നു.