അതിഥി വേഷത്തില്‍ അഭിനയിക്കാൻ മൈക്ക് ടൈസണ്‍ വാങ്ങിച്ചത് വൻ പ്രതിഫലം.

വിജയ് ദേവെരകൊണ്ട നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമായിരുന്നു 'ലൈഗര്‍'. 'ലൈഗറി'ന്റെ ഏറ്റവുംവലിയ പ്രത്യേകതകളില്‍ ഒന്നായിരുന്നു ബോക്സിംഗ് ഇതിഹാസം മൈക്ക് ടൈസണിന്റെ സാന്നിദ്ധ്യം. അതിഥി വേഷത്തില്‍ ആയിരുന്നു ചിത്രത്തില്‍ മൈക്ക് ടൈസണ്‍ എത്തിയത്. അതിഥി വേഷത്തില്‍ ആയിരുന്നെങ്കിലും വൻ പ്രതിഫലമാണ് ചിത്രത്തിനായി വാങ്ങിച്ചത് എന്നാണ് ടോളിവുഡ് ഡോട്‍കോം റിപ്പോര്‍ട്ട് ചെയ്യുന്നത്.

'ലൈഗറി'ല്‍ മൈക്ക് ടൈസണെ അഭിനയിപ്പിക്കണമെന്നത് ചിത്രത്തിന്റെ സംവിധായകൻ പുരി ജഗന്നാഥിന് വലിയ ആഗ്രഹമായിരുന്നു. 25 കോടി രൂപയാണ് മൈക്ക് ടൈസണ്‍ പ്രതിഫലം വാങ്ങിച്ചത് എന്നുമാണ് റിപ്പോര്‍ട്ട്. മൈക്ക് ടൈസണ്‍ ആദ്യമായി അഭിനയിച്ച ബോളിവുഡ് ചിത്രവുമായിരുന്നു ഇത്. പക്ഷേ മൈക്ക് ടൈസണിന്റെ സാന്നിദ്ധ്യം കൊണ്ടൊന്നും സിനിമയെ രക്ഷിക്കാൻ കഴിഞ്ഞില്ലെന്ന റിപ്പോര്‍ട്ടുകളാണ് തീയറ്ററുകളില്‍ നിന്ന് വരുന്നത്.

വിജയ് ദേവെരകൊണ്ടയുടെ വലിയ പരാജയമായി ചിത്രം മാറുന്നുവെന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍. കേരളം, തമിഴ്‍നാട്, കര്‍ണ്ണാടക എന്നിവടങ്ങളിലെ 90 ശതമാനം ഷോയും റദ്ദ് ചെയ്‍തിട്ടുണ്ട്. വിജയ് ദേവെരകൊണ്ടയുടെ തുടര്‍ച്ചയായ മൂന്നാം ചിത്രമാണ് ബോക്സ് ഓഫീസില്‍ പരാജയപ്പെടുന്നത്. വലിയ രീതിയില്‍ പ്രമോഷണ്‍ നടത്തിയെങ്കിലും അതൊന്നും ചിത്രത്തിന് ഗുണകരമായി മാറിയില്ല.

ലാസ് വെഗാസിലെ 'മിക്സഡ് മാര്‍ഷല്‍ ആര്‍ട്‍സ്' (എംഎംഎ) ചാമ്പ്യനാകാൻ നായകൻ നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തില്‍ പറയുന്നത്. അനന്യ പാണ്ഡെ നായികയായി എത്തിയ ചിത്രത്തിന് രണ്ട് മണിക്കൂറും 20 മിനുട്ടുമായിരുന്നു ദൈര്‍ഘ്യം. മണി ശര്‍മ സംഗീത സംവിധാനം നിര്‍വഹിച്ച ചിത്രത്തില്‍ ആറ് പാട്ടുകളും ഏഴ് ആക്ഷൻ രംഗങ്ങളും ഉണ്ട്. സംവിധായകൻ പുരി ജഗനാഥ് തന്നെ തിരക്കഥ എഴുതിയ ചിത്രത്തിന്റെ ചില ഭാഗങ്ങള്‍ യുഎസിലായിരുന്നു ചിത്രീകരിച്ചത്.

Read More : തൊട്ടടുത്ത് സൂപ്പര്‍താരം വിജയ്, ആവേശം പങ്കുവെച്ച് നടി വരലക്ഷ്‍മി ശരത്‍കുമാര്‍