Asianet News MalayalamAsianet News Malayalam

വിദ്യാര്‍ഥികള്‍ക്കായി മിഷൻ മംഗളിന്റെ പ്രത്യേക പ്രദര്‍ശനം

സ്വപ്‍നങ്ങള്‍ കാണാനും അവ യാഥാര്‍ഥ്യമാക്കാൻ കഠിനാദ്ധ്വാനം ചെയ്യാനുമാണ് വിദ്യാര്‍ഥികളോട് അക്ഷയ് കുമാര്‍ അഭ്യര്‍ഥിച്ചത്.

Mission Mangal Akshay Kumar hosts special film screening for school students
Author
Mumbai, First Published Aug 16, 2019, 6:15 PM IST

അക്ഷയ് കുമാര്‍ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് മിഷൻ മംഗള്‍. ചിത്രം മുംബൈയിലെ ഐആര്‍ഒ ഗ്ലോബല്‍ സ്‍കൂളിലെ വിദ്യാര്‍ഥികള്‍ക്കായി പ്രത്യേകമായി പ്രദര്‍ശനം നടത്തി. വലിയ സ്വീകാര്യതയാണ് കുട്ടികള്‍ക്കിടയില്‍ ചിത്രത്തിന് ലഭിച്ചത്. ചിത്രത്തിന്റെ പ്രദര്‍ശനത്തിന് മുന്നോടിയായി അക്ഷയ് കുമാര്‍ വിദ്യാര്‍ഥികളോട് സംസാരിക്കുകയും ചെയ്‍തിരുന്നു. സ്വപ്‍നങ്ങള്‍ കാണാനും അവ യാഥാര്‍ഥ്യമാക്കാൻ കഠിനാദ്ധ്വാനം ചെയ്യാനുമാണ് വിദ്യാര്‍ഥികളോട് അക്ഷയ് കുമാര്‍ അഭ്യര്‍ഥിച്ചത്. ഇന്ത്യയുടെ ചൊവ്വാ ദൗത്യം പ്രമേയമാക്കി ഒരുക്കിയ ചിത്രമാണ് മിഷൻ മംഗള്‍.  ജഗൻ ശക്തിയാണ് ചിത്രത്തിന്‍റെ സംവിധായകൻ.

അതേസമയം ചിത്രത്തിന് തിയേറ്ററുകളിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇന്ത്യയില്‍ നിന്ന് മാത്രമായി ചിത്രം ആദ്യ ദിനം സ്വന്തമാക്കിയത്.  29.16 കോടി രൂപയാണ്. ഒരു അക്ഷയ് കുമാര്‍ ചിത്രത്തിന് ആദ്യ ദിനം ലഭിക്കുന്ന ഏറ്റവും വലിയ കളക്ഷനാണ് ഇത്. ഐഎസ്ആര്‍ഒയിലെ മുതിര്‍ന്ന ശാസ്‍ത്രജ്ഞനായിട്ടാണ് അക്ഷയ് കുമാര്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. വിദ്യാ ബാലൻ, തപ്‍സി, സോനാക്ഷി സിൻഹ, നിത്യ മേനോൻ, കിര്‍തി എന്നിവര്‍ വനിതാ ശാസ്‍ത്രജ്ഞരായും പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിലുണ്ട്. വനിതാ ശാസ്‍ത്രജ്ഞര്‍ക്കുള്ള ആദരവ് കൂടിയാണ് ചിത്രമെന്നാണ് അക്ഷയ് കുമാര്‍ പറഞ്ഞിരുന്നത്.

 ഐഎസ്ആര്‍ഒയുടെ മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്റെ കഥ പ്രചോദനം നല്‍കുന്നതാണെന്ന് അക്ഷയ് കുമാര്‍ പറഞ്ഞിരുന്നു. യഥാര്‍ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് തയ്യാറാക്കിയ മികച്ച തിരക്കഥയാണ് ഇത്. ചൊവ്വയിലേക്ക് നാസ ഉപഗ്രഹം അയച്ചപ്പോള്‍ ചെലവായത് 6000  കോടി രൂപയോളമാണ്. ഐഎസ്ആര്‍ഒയ്‍ക്ക് ചെലവായത് 450 കോടി രൂപമാണ്.  വളരെ കുറച്ച് ആള്‍ക്കാര്‍ക്ക് മാത്രമേ ഇത് അറിയൂ. എത്ര പണമാണ് നമ്മള്‍ ലാഭിച്ചത്. ഇങ്ങനത്തെ ഒരു കഥ ഇതുവരെ വന്നില്ല എന്നുപറഞ്ഞാല്‍ വിശ്വസിക്കാനാകുമോ. ഇക്കാര്യം പറയണമെന്നുള്ളതുകൊണ്ടാണ് ഞാൻ സിനിമ ഏറ്റെടുത്തത്- അക്ഷയ് കുമാര്‍ പറയുന്നു. പ്രൊജക്റ്റില്‍ ഭാഗഭാക്കായ വനിതാ ശാസ്‍ത്രജ്ഞര്‍ക്കും എഞ്ചിനീയര്‍മാര്‍ക്കുമുള്ള ആദരവു കൂടിയാണ് ചിത്രമെന്നും അക്ഷയ് കുമാര്‍ പറഞ്ഞിരുന്നു.

ഐഎസ്ആര്‍ഒയിലെ പതിനേഴോളം ശാസ്‍ത്രജ്ഞരും എഞ്ചിനീയര്‍മാരുമാണ് പ്രൊജക്റ്റ് കൈകാര്യം ചെയ്‍തത്. വനിതാ ശാസ്‍ത്രജ്ഞരുടെ യഥാര്‍ഥ ജീവിത കഥ കേള്‍ക്കുമ്പോള്‍ അത്ഭുതപ്പെടും. അവരെ കുറിച്ചുകൂടിയാണ് സിനിമയില്‍ പറയാൻ ശ്രമിക്കുന്നത്. വിദ്യാ ബാലൻ, സോനാക്ഷി സിൻഹ, തപ്‍സി, കിര്‍തി, നിത്യാ മേനോൻ എന്നിവരുമായാണ് സിനിമ ചേര്‍ന്നുനില്‍ക്കുന്നത്. ഇത് അവരുടെ സിനിമയാണ്- അക്ഷയ് കുമാര്‍ പറഞ്ഞിരുന്നു.

സിനിമയുടെ കഥാപരിസരം യഥാര്‍ഥ സംഭവങ്ങളെ ആസ്‍പദമാക്കിയിട്ടുള്ളതാണ്. അതേസമയം സിനിമാരൂപത്തിലേക്ക് വരുമ്പോള്‍ അതിനനുസരിച്ചുള്ള കാര്യങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഓരോ കഥാപാത്രത്തിനും വ്യക്തമായ ഇടം തിരക്കഥയിലുണ്ടെന്നും ചിത്രത്തോട് അടുത്തവൃത്തങ്ങള്‍ പറഞ്ഞിരുന്നു.

Follow Us:
Download App:
  • android
  • ios