നടൻ നെടുമുടി വേണുവിനെ കുറിച്ചുള്ള ഓര്‍മകളുമായി നടി മിയ ജോര്‍ജ്.

സിനിമയ്‍ക്കകത്തും പുറത്തും ഓരോരുത്തര്‍ക്കും ഓരോ ഓര്‍മകളാണ് നെടുമുടി വേണുവിനെ (Nedumudi Venu) കുറിച്ച്. പറഞ്ഞാല്‍ തീരാത്തത്ര ഓര്‍മകള്‍. നടൻ നെടുമുടി വേണുവിന്റെ മരണം അടുത്ത ബന്ധുവിനെ പോലെയാണ് മലയാളികള്‍ ദു:ഖാര്‍ത്തരായി അനുഭവിക്കുന്നതും. നെടുമുടി വേണുവിനെ കുറിച്ച് മിയ ജോര്‍ജ് എഴുതിയ കുറിപ്പാണ് ഇപോള്‍ ചര്‍ച്ചയാകുന്നത്.

മിയയുടെ കുറിപ്പ്

എന്റെ അഭിനയ ജീവിതത്തിലെ ആദ്യ അച്ഛന്‍ കഥാപാത്രം ആയി വന്നത് ഈ മഹാനായ കലാകാരന്‍ ആണ്. ഞാന്‍ ഒരുപാട് അഭിമാനത്തോടെ എല്ലാവരോടും പറയുമായിരുന്നു ഞാന്‍ ആണ് മകളായി അഭിനയിക്കുന്നത് എന്ന്. ഒരിക്കല്‍ ഒപ്പം അഭിനയിക്കുന്ന ഒരു സീനില്‍ എനിക്ക് ദേഷ്യം അഭിനയിക്കാന്‍ സാധിച്ചില്ല. ഞാന്‍ എങ്ങനെ അദ്ദേഹത്തോട് വഴക്ക് പറയും എന്ന് ആയിരുന്നു എന്റെ ചിന്ത. അത് മനസിലാക്കി അദ്ദേഹം എനിക്ക് ധൈര്യം തന്നു ദേഷ്യം അഭിനയിപ്പിച്ചു. മറ്റൊരു സീനില്‍ എന്നോട് ചോദിച്ചു. 'നീ എന്താ ഡയലോഗ് പറയുന്ന സമയം കൈകള്‍ ഉപയോഗിക്കാത്തത്..' എന്നിട്ട് എന്റെ ഡയലോഗ് വേണു സാര്‍ അഭിനയിച്ചു കാണിച്ചു. എന്നിട്ട് തമാശ ആയി പറഞ്ഞു.'5 ലക്ഷം രൂപയുടെ ക്ലാസ്സ് ആണ് ഇത് ഒക്കെ.. നിനക്ക് ഫ്രീ ആയി തരുകയാണ്.. ഓര്‍മ്മ വേണം '.

ഒരിക്കലും മറക്കാന്‍ കഴിയാത്ത മറ്റ് ചില ഓര്‍മ്മകള്‍ ഉണ്ടായത് പാവാട സിനിമ ഷൂട്ടിംഗ് ല്‍ ആണ്. ഞാന്‍ പരീക്ഷക്ക് തോറ്റു എന്ന് പറഞ്ഞു പറ്റിച്ചു.. ഞാന്‍ അത് വിശ്വാസിക്കുകയും ചെയ്‍തു. അങ്ങനെ പല പല ഓര്‍മകള്‍.. നന്ദി.. ഞങ്ങള്‍ക്ക് ഒരു മാര്‍ഗദീപമായി നിന്നതിന്..വിട..