കേരളത്തിലെ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കിടയിൽ, കോൺഗ്രസ് വാഗ്ദാനം ചെയ്ത കെഎസ്ആർടിസിയിലെ സൗജന്യ സ്ത്രീയാത്ര ചർച്ചയാകുന്നു. പദ്ധതി കെഎസ്ആർടിസിക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന് നടി ശ്രീലക്ഷ്മി.
കേരളത്തിൽ ആരാകും മുഖ്യമന്ത്രി എന്ന കാര്യത്തിൽ ദിനംപ്രതി അനിശ്ചിതത്വം തുടരുകയാണ്. ഇതിനിടയിൽ ചർച്ചയാകുന്നൊരു കാര്യമുണ്ട്. അധികാരത്തിലേറിയാൽ കെഎസ്ആർടിസി ബസിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര എന്ന കോൺഗ്രസിന്റെ വാഗ്ദാനം. ഇതോട് അനുബന്ധിച്ചുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ടിക്കറ്റിൽ ഫീമെയിൽ, മെയിൽ എന്ന രേഖപ്പെടുത്തലുകളും ആരംഭിച്ചിട്ടുണ്ട്. എന്നാൽ മുഖ്യമന്ത്രി പ്രഖ്യാപനവും മന്ത്രിസഭ അധികാരത്തിലേറുന്നതിലും അനിശ്ചിതത്വം തുടരുന്നതോടെ സൗജന്യ യാത്രയുടെ കാര്യത്തിലും പ്രതിസന്ധി തുടരുകയാണ്.

നിലവിൽ സൗജന്യ യാത്രയുമായി ബന്ധപ്പെട്ട് നിരവധി പ്രതികരണങ്ങൾ വരുന്നുണ്ട്. ഒരു വിഭാഗം പദ്ധതിയെ അനുകൂലിക്കുമ്പോൾ, കെഎസ്‍ആർടിസി നഷ്ടത്തിലാകുമെന്നും പ്രായമായവർക്കാണ് ഇത്തരം ആനുകൂല്യങ്ങൾ വേണ്ടതെന്ന് പറയുന്നൊരു വിഭാഗവും ഉണ്ട്. ഇപ്പോഴിതാ നഷ്ടത്തിലായിരുന്ന കെഎസ്ആർടിസിയെ തിരികെ കൊണ്ടുവന്നത് മുൻ മന്ത്രി കെബി ഗണേഷ് കുമാറാണെന്നും സൗജന്യ യാത്ര നഷ്ടമുണ്ടാക്കുമെന്നും പറയുകയാണ് നടിയും മോഡലുമായ ശ്രീലക്ഷ്മി.
"ഗണേഷ് സാര്‍ എന്തൊക്കെയോ കാണിച്ച് ആണ് കെഎസ്ആര്‍ടിസിയെ രക്ഷപ്പെടുത്തി കൊണ്ടുവന്നത്. കൂടുതല്‍ തകിടം മറിയുന്ന രീതിയിലുള്ള നിയമങ്ങള്‍ വന്ന് കഴിഞ്ഞാല്‍ എന്താകും അവസ്ഥ. സ്ത്രീകള്‍ക്ക് മാത്രമായിട്ട്, ഫ്രീയായിട്ട് എന്നൊക്കെ പറയുമ്പോള്‍, എന്തോരം നഷ്ടമുണ്ടാകും. കേരളത്തിലെ ലക്ഷക്കണക്കിന് സ്ത്രീകള്‍ കാശ് കൊടുക്കാതെ യാത്ര ചെയ്യുമ്പോള്‍ നഷ്ടം സംഭവിക്കില്ലേ", എന്നാണ് ശ്രീലക്ഷ്മി ചോദിക്കുന്നത്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്ത് എത്തിയത്.

"ആദ്യം അത് നടപ്പാക്കി നോക്കട്ടെ. പിന്നെ അല്ലെ നഷ്ടം ആകുവോ ലാഭം ആകുവോ എന്ന് മനസിലാക്കാൻ പറ്റു, തമിഴ്നാട് ഇങ്ങനെ ഉണ്ടല്ലോ. അവർക്ക് നഷ്ടങ്ങൾ ഉണ്ട്. അത് മെയ്ന്റൈൻ ചെയ്‌തു പോകുന്നുമുണ്ടല്ലോ,വരുമ്പോൾ നോക്കാം. ഇപ്പോഴേ ടെൻഷൻ അടിക്കണോ",എന്നിങ്ങനെ പോകുന്നു കമന്റുകൾ. ശ്രീലക്ഷ്മിയെ പരിഹസിക്കുകയും വിമർശിക്കുകയും ചെയ്യുന്നവരുടെ കമന്റും ഉണ്ട് ഈ കൂട്ടത്തിൽ.



