നടൻ മാധവ് സുരേഷ് ഗോപി തന്റെ രാഷ്ട്രീയ നിലപാടുകൾ വ്യക്തമാക്കി. തമിഴ്‌നാട് മുഖ്യമന്ത്രി വിജയിക്ക് വ്യക്തമായ പദ്ധതികളുണ്ടെന്നും പ്രധാനമന്ത്രിയാകാൻ നരേന്ദ്ര മോദിയല്ലാതെ യോഗ്യതയുള്ള മറ്റാരുണ്ടെന്നും മാധവ് ചോദിക്കുന്നു.
മലയാള സിനിമയിലെ യുവതാരങ്ങളിൽ ഒരാളാണ് മാധവ് സുരേഷ് . അച്ഛൻ സുരേഷ് ഗോപിയുടേയും ചേട്ടൻ ഗോകുലിന്റേയും ചുവടുപിടിച്ച് സിനിമയിലെത്തിയ മാധവ്, തന്റേതായ നിലപാടുകൾ തുറന്നു പറയാൻ മടികാണിക്കാത്ത ആള് കൂടിയാണ്. ഇതിന്റെ പേരിൽ പലപ്പോഴും ട്രോളുകളും വിമർശനങ്ങളും മാധവിന് നേരിടേണ്ടി വന്നിട്ടുണ്ട്. അതൊന്നും തന്നെ മാധവ് കാര്യമാക്കാറുമില്ല. ഇപ്പോഴിതാ തമിഴ്നാട് മുഖ്യമന്ത്രി വിജയിയെ കുറിച്ചും പ്രധാമനന്ത്രി നരേന്ദ്ര മോദിയെ കുറിച്ചും മാധവ് പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്.

വെറുതെ വന്ന് മുഖ്യമന്ത്രി കളിച്ച് പോകാൻ വന്ന ആളല്ല വിജയ് എന്നും അദ്ദേഹത്തിന് കൃത്യമായ പ്ലാനുകൾ ഉണ്ടെന്നും മാധവ് സുരേഷ് പറയുന്നു. "ഒരു രാഷ്ട്രീയ പശ്ചാത്തലവും ഇല്ലാത്ത ആളാണ് ദളപതി. അദ്ദേഹം വിജയ് എന്ന ആക്ടര്‍ ആയത് കൊണ്ടാണ്, ഫാന്‍ ബേയ്സ് ഉള്ളത് കൊണ്ട്, അത്രയും ആള്‍ക്കാരുടെ പിന്തുണ ഉള്ളത് കൊണ്ട് മാത്രം ജയിച്ച ആളാണ്. പക്ഷേ അങ്ങനെ വെറുതെ വന്ന് മുഖ്യമന്ത്രി കളിച്ചിട്ട് പോവാന്‍ വന്ന ആളായിട്ട് എനിക്ക് തോന്നുന്നില്ല. അദ്ദേഹത്തിന് വ്യക്തമായ പ്ലാനുകളുണ്ട്. തമിഴ്നാട് ജനങ്ങള്‍ക്ക് വേണ്ടി എന്ത് ചെയ്യണമെന്നുള്ളതില്‍ വ്യക്തമായ ധാരണ അദ്ദേഹത്തിനുണ്ട്. അദ്ദേഹത്തിന്‍റെ വാഗ്ദാനങ്ങള്‍ എല്ലാം നിലവില്‍ വാക്കുകളില്‍ നില്‍ക്കുകയാണ്. അത് എങ്ങനെ പ്രയോഗികമാക്കുന്നു എന്നറിയാന്‍ ഞാന്‍ കാത്തിരിക്കുകയാണ്. അത് നല്ല രീതിയില്‍ തന്നെ വരട്ടെ. തമിഴ്നാടിന് അദ്ദേഹം നല്ലൊരു മുഖ്യമന്ത്രി ആകട്ടെ. നല്ലൊരു ഭരണം നടത്തി അത് മറ്റുള്ള സംസ്ഥാനങ്ങള്‍ക്കും മാതൃകയാകട്ടെ, കേരളത്തിന് ഉള്‍പ്പടെ", എന്നാണ് മാധവ് പറഞ്ഞത്.
ആര് ഭരണത്തിൽ വന്നാലും കേരളക്കരയെ നന്നായി നോക്കിയാൽ മതിയെന്നും മാധവ് പറയുന്നുണ്ട്. "നരേന്ദ്ര മോദി അല്ലാതെ ഇന്ത്യയുടെ പ്രധാനമന്ത്രി ആവാൻ യോഗ്യതയുള്ള വേറെ ഒരാൾ ഉണ്ടോ ഇന്ന്. അദ്ദേഹം പ്രധാനമന്ത്രിയായിരിക്കുന്നതില്‍ ഞാന്‍ സന്തോഷവാനാണ്. അതൊരു പൊളിറ്റിക്കല്‍ അജണ്ടയൊന്നും അല്ല. കേരളത്തില്‍ അച്ഛന്‍റെ പാര്‍ട്ടി ജയിച്ചു. അവര്‍ക്ക് നല്ലത്. മൂന്ന് സീറ്റ് കൊണ്ട് വലിയ മാറ്റങ്ങളൊന്നും തന്നെ കേരളത്തില്‍ ബിജെപിക്ക് കൊണ്ടുവരാനാകില്ല. അവര്‍ക്കതിന് കഴിയില്ല. 102 സീറ്റ് ലഭിച്ച് വിജയിച്ച കോണ്‍ഗ്രസ് പാര്‍ട്ടി അടുത്ത അഞ്ച് വര്‍ഷം കേരളം നന്നായി നോക്കട്ടെ. ഏത് പാര്‍ട്ടി എന്നല്ല. ആര് വന്നാലും ഈ സംസ്ഥാനത്തെ നന്നായി നോക്കിയാല്‍ മതി", എന്നായിരുന്നു മാധവിന്റെ വാക്കുകൾ.



