മോഹൻലാല്‍ രജനികാന്ത് ചിത്രം 'ജയിലറി'ന്റെ ട്രെയിലറില്‍ ഇല്ലാത്തതിന്റെ നിരാശയിലാണ് ആരാധകര്‍.

'ജയിലര്‍' ആവേശത്തിലാണ് രജനികാന്ത് ആരാധകര്‍. രജനികാന്ത് വീണ്ടും നിറഞ്ഞാടുന്ന ഒരു ചിത്രമായിരിക്കും എന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നു. 'മുത്തുവേല്‍ പാണ്ഡ്യൻ' എന്ന ജയിലറിലെ കഥാപാത്രം രജനികാന്ത് ആരാധകരെ തൃപ്‍തിപ്പെടുത്താൻ പോന്നതാണ് എന്നാണ് നിരൂപകരുടെയും അഭിപ്രായം. രജനികാന്ത് മികച്ച കരിസ്‍മയോടെ പ്രത്യക്ഷപ്പെട്ട ട്രെയിലറില്‍ മോഹൻലാലിനെ ഉള്‍പ്പെടുത്താത്തതാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

ഇന്നലെയാണ് രജനികാന്ത് ചിത്രം ജയിലറിന്റെ ട്രെയിലര്‍ പുറത്തുവിട്ടത്. ട്രെയിലറില്‍ രജനികാന്തും വിനായകനുമാണ് നിറഞ്ഞുനില്‍ക്കുന്നത്. രജനികാന്തിന്റെ മാസ് അവതാരമാണ് ട്രെയിലറില്‍. എന്നാല്‍ 'ജയിലറി'ല്‍ ഗംഭീര അതിഥി കഥാപാത്രമായി എത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന നടൻ മോഹൻലാലിനെ ട്രെയിലറില്‍ കാണാനില്ലാത്തത് ആരാധകരെ ചൊടിപ്പിക്കുന്നുണ്ട്. എന്തുകൊണ്ടാണ് 'ജയിലറി'ന്റെ ട്രെയിലറില്‍ മോഹൻലാലിന്റെ രംഗങ്ങള്‍ ഉള്‍പ്പെടുത്താതിരുന്നത് എന്നാണ് ആരാധകര്‍ അന്വേഷിക്കുന്നത്. തമന്നയും ശിവരാജ്‍കുമാറും ചിത്രത്തിന്റെ ട്രെയിലറില്ല. എന്തായാലും 'ജയിലറി'ല്‍ മോഹൻലാലിന്റെയും മാസ് രംഗങ്ങള്‍ ഉണ്ടാകുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

നെല്‍സണാണ് 'ജയിലര്‍' സംവിധാനം ചെയ്യുന്നത്. കലാനിധി മാരനാണ് ചിത്രത്തിന്റെ നിര്‍മാണം. സണ്‍ പിക്ചേഴ്‍സിന്റെ ബാനറിലാണ് നിര്‍മാണം. അനിരുദ്ധ രവിചന്ദറാണ് സംഗീത സംവിധാനം. നെല്‍സണാണ് 'ജയിലറി'ന്റെ തിരക്കഥയും എഴുതുന്നത്. വിദേശങ്ങളില്‍ ജയിലറിന് മികച്ച ബുക്കിംഗാണ്. രജനികാന്തിന്റെ വൻ ഹിറ്റായി മാറുന്ന ചിത്രം ആയിരിക്കും 'ജയിലര്‍' എന്നാണ് പ്രതീക്ഷ.

പേര് സൂചിപ്പിക്കുന്നത് പോലെ രജനികാന്ത് ചിത്രത്തില്‍ ഒരു ജയിലറുടെ വേഷത്തിലാണ്. രമ്യ കൃഷ്‍ണന്‍, ജാക്കി ഷ്രോഫ്, സുനില്‍, വസന്ത് രവി, കിഷോര്, ജി മാരിമുത്തു, നമോ നാരായണ, റിത്വിക്, ആനന്ത്, ശരവണൻ, ഉദയ് മഹേഷ്, നാഗ ബാബു മിര്‍ണ രവി തുടങ്ങിയവരും രജനികാന്തിനും മോഹൻലാലിനും തമന്നയ്‍ക്കും ശിവരാജ്‍കുമാറിനും ഒപ്പം 'ജയിലറി'ല്‍ വേഷമിട്ടിരിക്കുന്നു. ആക്ഷന്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ജയിലര്‍. രജനികാന്തിന്റെ കരിയറിലെ 169-ാം ചിത്രവും.

Read More: ദേവസ്വം മന്ത്രിയെ 'മിത്തിസം' മന്ത്രിയെന്ന് വിളിക്കണം: സലിം കുമാര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക