ഏതാനും നാളുകൾക്ക് മുൻപ് പവിത്ര ഗൗഡയുമായുള്ള ദർശന്റെ ബന്ധത്തെ ചോദ്യം ചെയ്ത് കൊണ്ട് വിജയലക്ഷ്മി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ഇട്ടിരുന്നു.
ബംഗളുരു: കന്നഡ നടൻ ദർശൻ പ്രതിയായ രേണുക സ്വാമി കൊലക്കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ദർശനെയും പവിത്രയെയും പ്രകോപിപ്പിച്ചത് ദർശന്റെ ഭാര്യ വിജയലക്ഷ്മിയുടെ പോസ്റ്റിന് താഴെ രേണുക സ്വാമി ഇട്ട കമന്റ് ആണെന്ന് അന്വേഷണ സംഘം അറിയിച്ചു. ഏതാനും നാളുകൾക്ക് മുൻപ് പവിത്ര ഗൗഡയുമായുള്ള ദർശന്റെ ബന്ധത്തെ ചോദ്യം ചെയ്ത് കൊണ്ട് വിജയലക്ഷ്മി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ഇട്ടിരുന്നു. ഇതിന് താഴെ പവിത്രയ്ക്ക് എതിരെ മോശം ഭാഷയിൽ രേണുക സ്വാമി കമന്റും ചെയ്തു. കൂടാതെ ഇൻസ്റ്റാഗ്രാം വഴി മെസ്സേജ് അയക്കുകയും ചെയ്തിരുന്നു. ഇതാണ് രേണുക സ്വാമിക്കെതിരെ തിരിയാൻ ഇവരെ പ്രേരിപ്പിച്ചതെന്നും പൊലീസ് അറിയിച്ചു.
രേണുക സ്വാമി ദർശന്റെ ആരാധകൻ
ദർശന്റെ കടുത്ത ആരാധകൻ ആയിരുന്നു കൊല്ലപ്പെട്ട രേണുക സ്വാമി. ചിത്രദുർഗയിലെ ഒരു മെഡിക്കൽ ഷോപ്പിൽ ജീവനക്കാരൻ ആയിരുന്നു ഇയാൾ. കഴിഞ്ഞ വർഷം ആയിരുന്നു വിവാഹം. ഭാര്യ അഞ്ച് മാസം ഗർഭിണിയാണ്. ജൂൺ 8ന് ഉച്ചയ്ക്ക് ശേഷം രേണുക സ്വാമി, അമ്മയെ വിളിച്ച് ചില സുഹൃത്തുക്കൾക്ക് ഒപ്പം ആണെന്നും ജോലിക്ക് പോയില്ലെന്നും പറഞ്ഞിരുന്നു. അതിന് ശേഷം രേണുക സ്വാമിയുടെ ഫോൺ സ്വിച്ച് ഓഫായി.
രേണുക സ്വാമിയെ ദർശന്റെ വീട്ടിൽ നിന്ന് പിടിച്ചു കൊണ്ട് വന്നത് ആർ ആർ നഗറിലെ ഒരു ഷെഡിലേക്ക്. ഏക്കറുകൾ പരന്ന് കിടക്കുന്ന ഈ പ്രദേശത്തിന്റെ ഉടമ പട്ടനഗരെ ജയണ്ണ എന്ന ബിസിനസ്സുകാരന്റെയാണ്. ഇയാളുടെ മരുമകൻ ആണ് കേസിൽ അറസ്റ്റിലായ പ്രതികളിൽ ഒരാളായ വിനയ്. കടം വാങ്ങി തിരിച്ചു തരാത്തവരുടെ വണ്ടികൾ പിടിച്ചെടുത്ത് സൂക്ഷിക്കുന്ന പറമ്പാണിത്. ഇവിടേക്ക് 8ന് രാത്രിയോടെ രേണുക സ്വാമിയെ കൊണ്ട് വന്നു എന്നാണ് പൊലീസിന്റെ കണക്ക് കൂട്ടൽ. ഇവിടേക്ക് പിന്നീട് ദർശനും വന്നു. എല്ലാവരും ചേർന്ന് ഇയാളെ മർദ്ദിച്ചു. ഇതിൽ രേണുക സ്വാമി കൊല്ലപ്പെടുക ആയിരുന്നു. മൃതദേഹത്തിൽ ഇടുപ്പെല്ലിനും നടുവിനും കൈക്കും ഒക്കെ ഗുരുതരമായി മർദ്ദനമേറ്റ പാടുകൾ കണ്ടെത്തിയിരുന്നു.
'ജസ്റ്റ് ലുക്കിംഗ് ലൈക് എ വൗ'; രവിവർമ്മ ചിത്രത്തെപ്പോലെ ജാസ്മിൻ, വേഷപ്പകർച്ചയിൽ മറ്റുള്ളവരും
കേസിൽ ദർശനും പവിത്രയും ഉൾപ്പടെ 13 പ്രതികൾ
രേണുക സ്വാമി കൊലക്കേസിൽ ദർശനും പവിത്രയ്ക്കും ഒപ്പം വിനയ് വി, നാഗരാജു ആർ, ലക്ഷ്മൺ എം, പ്രദോഷ് എസ്, പവൻ കെ, ദീപക് കുമാർ എം, നന്ദിഷ്, കാർത്തിക്, നിഖിൽ നായക്, രാഘവേന്ദ്ര, കേശവ മൂർത്തി എന്നിവരും പ്രതികളാണ്. ഇതിൽ പവൻ പവിത്രയുടെ സുഹൃത്താണ്. രാഘവേന്ദ്ര ദർശന്റെ ചിത്രദുർഗ ഫാൻസ് അസോസിയേഷൻ അംഗമാണ്. ബാക്കിയെല്ലാവരും ദർശന്റെ അനുയായികളും ക്വട്ടേഷൻ സംഘത്തെ പോലെ പ്രവർത്തിക്കുന്നവരും ആണെന്ന് പൊലീസ് അറിയിച്ചു. ദർശന്റെയും പ്രതികളുടെയും കോൾ രേഖകളും സിസിറ്റിവി ദൃശ്യങ്ങളും വിശദമായി പൊലീസ് പരിശോധിച്ചിട്ടുണ്ട്. സമീപത്തുള്ള എല്ലാ സ്ഥാപനങ്ങളിലെയും സിസിടിവികളും ഇവർ പരിശോധിക്കും.
