എം ജി രാധാകൃഷ്‍ണന്റെ ശബ്‍ദത്തിലും സംഗീതത്തിലുമുണ്ട് കാലം തോല്‍ക്കുന്ന മികവിന്റെ വശ്യത.

മലയാളി ആവര്‍ത്തിച്ച് മൂളുന്ന ഒരുപിടി സിനിമാ പാട്ടുകളും ലളിത ഗാനങ്ങളും ഓര്‍മയില്‍ ബാക്കിവെച്ച് എം ജി രാധാകൃഷ്‍ണന്‍ വിടവാങ്ങിയിട്ട് വര്‍ഷങ്ങള്‍ പതിനഞ്ചാകുന്നു. സംഗീത ലോകത്ത് രാധാകൃഷ്‍ണനെ പ്രതിഭ ബാക്കിവെച്ച് ശൂന്യതയ്‍ക്ക് പകരക്കാരനെത്തിയിട്ടിയില്ല. മലയാളികളുടെ ഓര്‍മകളില്‍ എന്നും നിറയുന്ന സിനിമാ ഗാനങ്ങളാണ് എംജിആറിന്റേത്. ലളിത ഗാന ശാഖയിയും രാധാകൃഷ്‍ണൻ തന്റെ ശൈലി അടയാളപ്പെടുത്തി.

Add Asianetnews as a Preferred SourcegooglePreferred

എം ജി രാധാകൃഷ്‍ണന്റെ ശബ്‍ദത്തിലും സംഗീതത്തിലുമുണ്ട് കാലം തോല്‍ക്കുന്ന മികവിന്റെ വശ്യത. ഭക്തിയും പ്രണയവും വേര്‍പാടും നോവും വിരഹവുമെല്ലാം എം ജി രാധാകൃഷ്‍ണന്റെ മുന്നിലെത്തുമ്പോള്‍ അതിലെല്ലാം തന്റെ ആത്മാവിനെ കൂടി കുടിയിരുത്തിയ പ്രതിഭ. ഉറച്ച നിലപാടുകളും കര്‍ക്കശ്യവുമായിരുന്നു ജീവിതത്തിലെ മുഖമുദ്ര. സംഗീതത്തിന് മുകളില്‍ ഒന്നിനെയും ഒരാളെയും താൻ പ്രതിഷ്‍ഠിക്കില്ലെന്നുറപ്പിച്ചുള്ള മുന്നോട്ടുപോക്ക്. വെല്ലുവിളികളെ അവസരമായി കണ്ട സംഗീതജ്ഞന്‍. അതിന് അടയാളമായി മണിചിത്രത്താഴ് സിനിമ തന്നെ ധാരാളം. ഒട്ടനവധി ഹിറ്റ് ലളിത ഗാനങ്ങളും.YouTube video player

സംഗീതജ്ഞനായി എം ജി രാധാകൃഷ്‍ണന്റെ തുടക്കം 1962 മുതല്‍ ലളിതഗാനങ്ങൾ ചിട്ടപ്പെടുത്തിയാണ്. ആകാശവാണിക്ക് വേണ്ടിയാണ് ലളിത ഗാനങ്ങളൊരുക്കിയത്. പിന്നീട് ഗായകനുമായി. വേറിട്ട ആ ശബ്‍ദം മലയാള സംഗീത ആസ്വാദകരുടെ ഹൃദയം തൊടുകയും ചെയ്‍തു.

അരവിന്ദന്റെ തമ്പിലൂടെ രാധാകൃഷ്‍ണൻ സിനിമാ സംഗീതത്തിലേക്ക് എത്തി. പിന്നീട് സർവ്വകലാശാല, അച്ഛനെയാണെനിക്കിഷ്‍ടം, മണിച്ചിത്രത്താഴ്, ദേവാസുരം, അദ്വൈതം, മിഥുനം, അഗ്നിദേവൻ, കണ്ണെഴുതി പൊട്ടുംതൊട്ട്, രക്തസാക്ഷികൾ സിന്ദാബാദ്, വെള്ളാനകളുടെ നാട്, കാറ്റ് വന്ന് വിളിച്ചപ്പോൾ, അനന്തഭദ്രം അങ്ങനെ എണ്ണം പറഞ്ഞ ഹിറ്റുകളുടെ അമരക്കാരന്‍. സംഗീതത്തിനൊപ്പം കവിതയും ചേര്‍ത്തായിരുന്നു യാത്രയെല്ലാം. വരികളിലെ ആഴത്തിനൊത്ത് രാധാകൃഷ്‍ണന്‍ ഒരുക്കിയ സംഗീതം ജനഹൃദയങ്ങളില്‍ അത്രമേല്‍ ആഴ്ന്നിറങ്ങിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക