വിവാദമായ ഫോട്ടോഷൂട്ട്, ക്ഷമ ചോദിച്ച് നടി അനാര്‍ക്കലി
ഇനി ഒരിക്കലും ഇങ്ങനെ ഒരു പിഴവും അറിഞ്ഞു കൊണ്ടെന്റെ ഭാഗത്ത് നിന്നുണ്ടാവില്ല എന്നും ഉറപ്പ് തരുന്നുവെന്നും അനാര്‍ക്കലി മരിക്കാര്‍.
ഫോട്ടോഷൂട്ട് വിവാദമായതിനെ തുടര്‍ന്ന് ഖേദം പ്രകടിപ്പിച്ച് നടി അനാര്‍ക്കലി മരിക്കാര്‍. ഒരു തെറ്റ് ചെയ്യുന്നു എന്ന പൂർണ അറിവോടെയാണ് ഫോട്ടോ ഷൂട്ടില്‍ പങ്കെടുത്തത് എന്നും ഫോട്ടോ പ്രചരിപ്പിക്കില്ലെന്നും കാളി എന്ന ഫോട്ടോ ഷൂട്ട് വിവാദമായ പശ്ചാത്തലത്തില്‍ അനാര്‍ക്കലി മരിക്കാൻ പറഞ്ഞു.
അനാര്‍ക്കലി മരിക്കാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്
എല്ലാവർക്കും നമസ്‍കാരം,
ഒരു തെറ്റ് ചെയ്യുന്നു എന്ന പൂർണ അറിവോടെയാണ് ഞാനാ ഫോട്ടോഷൂട്ടിൽ പങ്കെടുത്തത്. ആദ്യം പറഞ്ഞിരുന്ന തീം മറ്റൊന്ന് ആയിരുന്നു. സാങ്കേതിക ബുദ്ധിമുട്ടുകൾ കൊണ്ട് അത് നടക്കാതെ പോയതും, ശേഷം തീം മാറ്റം വരുത്തി കാളി എന്നാക്കി എന്നെന്നെ വിളിച്ചറിയിക്കുകയുമായിരുന്നു. NO പറയാൻ പറ്റിയില്ല എന്നുള്ളതാണ് എന്റെ ഭാഗത്ത് നിന്നുണ്ടായ പിഴവ്. അതിന്റെ രാഷ്ട്രീയ ശരികേടുകൾ മനസിലാവാഞ്ഞിട്ടല്ല. അപ്പോഴത്തെ സാഹചര്യത്തിൽ അതങ്ങ് ചെയ്‍തു കളയാം, പോട്ടേ എന്ന് മാത്രമേ അലോചിച്ചുള്ളു. എന്നെ ക്ഷണിച്ചയാളോട് തീം മാറ്റിയപ്പോൾ NO പറയാൻ പറ്റിയില്ല. അതൊരു ന്യായമായിട്ട് കണക്കാക്കാൻ പോലും പറ്റില്ല എന്നറിയാം, പക്ഷെ അതാണ് വാസ്‍തവം. ഇതൊരു ചെറിയ കാര്യമാണ് എന്ന് കരുതിയിട്ടുമില്ല. മലയാള സിനിമ എത്ര റേസിസ്റ് ആണെന്നും, കറുത്ത ശരീരങ്ങൾക്ക് കിട്ടേണ്ട അവസരങ്ങളെ സിസ്റ്റമിക്ക് ആയി ഇല്ലാതാക്കുന്നതിന്റെയും ഭാഗമാണ് ഇത്തരം ഫോട്ടോഷൂട്ടുകൾ എന്നും മനസിലാക്കുന്നു. അംബേദ്‍കറൈറ്റ് രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്ന എല്ലാ വിമർശനവും ഞാൻ അംഗീകരിക്കുന്നു എന്നും, ഇനി ഒരിക്കലും ഇങ്ങനെ ഒരു പിഴവും അറിഞ്ഞു കൊണ്ടെന്റെ ഭാഗത്ത് നിന്നുണ്ടാവില്ല എന്നും ഉറപ്പ് തരുന്നു. ഒരുപാട് പേരെ ഇത് വേദനിപ്പിച്ചിട്ടുണ്ടാവും എന്നും അറിയാം. ഞാൻ ക്ഷമ ചോദിക്കുന്നു. ഇനിമുതല്‍ കൂടുതല്‍ ശ്രദ്ധ കാണിക്കുമെന്ന് ഉറപ്പു തരുന്നു. ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഇനി ഒരു തരത്തിലും പ്രചരിപ്പിക്കില്ലെന്നും, പോസ്റ്റ് ചെയ്യില്ലെന്നും ഫോട്ടോഗ്രാഫറെ അറിയിച്ചിട്ടുണ്ട്.