വിശാലോ ഇശരി ഗണേഷോ? നടികർ സംഘത്തെ ആര് നയിക്കും, വോട്ട് ചെയ്ത് താരങ്ങൾ
വിശാലിന്‍റെയും നാസറിന്‍റെയും നേതൃത്വത്തിലുള്ള പാണ്ഡവര്‍ അണിയും, നടന്‍ ഭാഗ്യരാജിന്‍റെയും ഇശരി ഗണേശിന്‍റെയും പാനലായ ശങ്കരദാസ് അണിയും തമ്മിലാണ് മത്സരം.
ചെന്നൈ: തമിഴ് താരസംഘടനയായ നടികര്‍ സംഘത്തിന്‍റെ തെരഞ്ഞെടുപ്പ് ചെന്നൈയില്‍ അവസാനിച്ചു. വിശാലിന്‍റെയും നാസറിന്‍റെയും നേതൃത്വത്തിലുള്ള പാണ്ഡവര്‍ അണിയും, നടന്‍ ഭാഗ്യരാജിന്‍റെയും ഇശരി ഗണേശിന്‍റെയും പാനലായ ശങ്കരദാസ് അണിയും തമ്മിലാണ് മത്സരം. പ്രസിഡന്‍റ്, ജനറല്‍ സെക്രട്ടറി സ്ഥാനങ്ങളടക്കം 24 അംഗ നിര്‍വാഹക സമിതിയിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.
വിശാലിന്‍റെ നേതൃത്വത്തിലുള്ള പാണ്ഡവര്‍ അണിയാണ് നിലവിലെ ഭരണസമിതി. വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് ഉയര്‍ന്നതോടെ സൊസൈറ്റി രജിസ്ട്രാര്‍ തെരഞ്ഞെടുപ്പ് റദ്ദാക്കിയിരുന്നു. വോട്ടര്‍പട്ടികയില്‍ നിന്ന് പേര് നീക്കിയ നാല് പേരുടെ പരാതിയെ തുടർന്നായിരുന്നു ദക്ഷിണ ചെന്നൈ രജിസ്ട്രാറുടെ ഉത്തരവ്. ഈ നടപടി മദ്രാസ് ഹൈക്കോടതി തടഞ്ഞതോടെയാണ് വീണ്ടും തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. വോട്ടെടുപ്പ് ഞായറാഴ്ച പൂര്‍ത്തിയാകുമെങ്കിലും ഹൈക്കോടതി വിധിക്ക് ശേഷമേ വോട്ടെണ്ണല്‍ ഉണ്ടാകുകയുള്ളു.
നടൻമാരായ നാസര്‍, വിശാല്‍, കാര്‍ത്തി തുടങ്ങിയവരാണ് തെരഞ്ഞെടുപ്പില്‍ പാണ്ഡവര്‍ അണിയുടെ സ്ഥാനാര്‍ത്ഥികള്‍. ഇശരി ഗണേഷ്, ഭാഗ്യരാജ്, പ്രശാന്ത് എന്നിവരാണ് ശങ്കരദാസ് അണിയിലെ സ്ഥാനാർത്ഥികൾ. നാസര്‍ പ്രഡിസന്‍റ് സ്ഥാനത്തേക്കും വിശാല്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കുമാണ് മത്സരിക്കുന്നു. ഭാഗ്യരാജ് ആണ് നാസറിന്റെ എതിരാളി. വിശാലിനെതിരെ ഇശരി ഗണേഷും കാർത്തിക്കെതിരെ പ്രശാന്തുമാണ് മത്സരിക്കുന്നത്. മൂന്നുവര്‍ഷത്തില്‍ ഒരിക്കലാണ് തമിഴ്‌നാട്ടിലെ താരസംഘടനയുടെ തലപ്പത്തേക്കുളള തെരഞ്ഞെടുപ്പ് നടക്കുന്നത്.
മുന്‍വര്‍ഷങ്ങളില്‍ നടന്ന മൂന്ന് തെരഞ്ഞെടുപ്പിൽ വിജയിച്ച ശരത് കുമാറിനെ തോല്‍പ്പിച്ച് പാണ്ഡവ അണിയായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിജയിച്ചത്. തെരഞ്ഞെടുപ്പിൽ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കാണ് നടന്‍ വിശാല്‍ തെരഞ്ഞെടുക്കപ്പെട്ടത്. അന്ന് 1445 വോട്ടുകളോടെയായിരുന്നു വിശാലിന്‍റെ വിജയം.